തിരുവനന്തപുരം: അഴിമതിക്കേസുകളിൽ പ്രോസിക്യൂഷന് സർക്കാർ അനുമതി നൽകിയില്ലെങ്കിലും ഉദ്യോഗസ്ഥരും ജനപ്രതിനിധികളുമടക്കമുള്ള പൊതുസേവകർക്ക് കുറ്റപത്രം നൽകാൻ വിജിലൻസ്.
. കൈക്കൂലി ചോദിച്ചതിനും വാങ്ങിയതിനും നേരിട്ട് തെളിവില്ലെങ്കിലും പൊതുപ്രവർത്തകരെ ശിക്ഷിക്കാൻ സാഹചര്യത്തെളിവുകൾ മാത്രം മതിയെന്ന സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണിത്.
അഴിമതി നടത്താനുള്ള ഗൂഢാലോചനയ്ക്ക് ഇന്ത്യൻ ശിക്ഷാ നിയമപ്രകാരമുള്ള വകുപ്പുകൾ ചുമത്താമെന്നും, അഴിമതി നിരോധന നിയമപ്രകാരം പ്രോസിക്യൂഷന് സർക്കാർ അനുമതി നൽകിയില്ലെങ്കിലും ഗൂഢാലോചനയ്ക്ക് ഐ.പി.സി-120 (ബി), പ്രേരണയ്ക്ക് ഐ.പി.സി-109 വകുപ്പുകൾ ചേർത്ത് കുറ്റപത്രം നൽകാമെന്നും വിജിലൻസ് മേധാവി മനോജ് എബ്രഹാം ഉത്തരവിറക്കി. ഉദ്യോഗസ്ഥരടക്കം പൊതുസേവകർ ചെയ്യുന്ന നിയമവിരുദ്ധ പ്രവൃത്തികൾക്ക് കേസെടുക്കാൻ സി.ആർ.പി.സി-197പ്രകാരമുള്ള സർക്കാരിന്റെ അനുമതി ആവശ്യമില്ല.
അഴിമതിയുടെ എല്ലാ തെളിവുകളോടെയും അപേക്ഷിച്ചാലും തുടർനടപടിക്ക് സർക്കാർ വിജിലൻസിന് അനുമതി നൽകുന്നില്ലെന്നും, പ്രോസിക്യൂഷനും അന്വേഷണത്തിനും അനുമതി തേടിയ വിജിലൻസിന്റെ 153അപേക്ഷകൾ സർക്കാർ മുക്കിയെന്നും 'കേരളകൗമുദി' റിപ്പോർട്ട് ചെയ്തിരുന്നു. അഴിമതി നിരോധന നിയമത്തിലെ 17(എ) ഭേദഗതിയനുസരിച്ച് മുഖ്യമന്ത്രി, മന്ത്രിമാർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ കേസെടുക്കാൻ ഉന്നതാധികാരിയുടെ അനുമതി വേണം. സർക്കാരിന്റെ അനുമതി കിട്ടാതെ അഴിമതിയുടെ വിവരം കിട്ടിയാലും സർക്കാരിന്റെ അനുമതിയില്ലാതെ,കേസെടുക്കാനോ അന്വേഷിക്കാനോ കഴിയാത്ത ഗതികേടിലാണ് വിജിലൻസ്. 125 വിജിലൻസ് അന്വേഷണങ്ങൾ, 13 പ്രാഥമിക അന്വേഷണങ്ങൾ, 15പ്രോസിക്യൂഷൻ എന്നിവയ്ക്കുള്ള അനുമതിയാണ് സർക്കാർ നൽകാത്തത്. പരാതിക്കാരുടെ കൈവശം പണം കൊടുത്തുവിട്ട് കൈക്കൂലിക്കാരെ പൂട്ടുക മാത്രമാണ് ഇപ്പോൾ ചെയ്യുന്നത്.
സർക്കാർ സംരക്ഷിച്ചാലും
രക്ഷപ്പെടില്ല
സർക്കാർ പ്രോസിക്യൂഷൻ അനുമതി നിഷേധിച്ചാലും അഴിമതിക്കാർക്ക് വിജിലൻസ് കുറ്റപത്രം നൽകും.
അഴിമതിക്ക് വേണ്ടി ഗൂഢാലോചന, പ്രേരണ കുറ്റങ്ങൾക്ക് മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം നൽകാം
രാഷ്ട്രീയ സ്വാധീനമുപയോഗിച്ച്, പ്രോസിക്യൂഷൻ അനുമതി നിഷേധിപ്പിക്കുന്ന കള്ളക്കളി നിലയ്ക്കും
രക്ഷിക്കുന്നത്
ഇങ്ങനെ
1)കേന്ദ്രനിയമ ഭേദഗതി പ്രകാരം അനുമതി നൽകാൻ സർക്കാരിന് മൂന്നു മാസം സമയമെടുക്കാനാവും
2)അനുമതി നിഷേധിച്ചാൽ പരാതിക്കാരന് ഹൈക്കോടതിയെ സമീപിക്കാം. അതിനാൽ അപേക്ഷ പൂഴ്‌ത്തും.
3)ഈ തക്കത്തിന് അഴിമതിക്കേസിൽ കുടുങ്ങിയ ഉന്നതരും ജീവനക്കാരും സുഖമായി വിരമിക്കും.
''സുപ്രീംകോടതി ഉത്തരവ് പ്രകാരമാണ് നടപടി. അഴിമതി നടത്താനുള്ള ഗൂഢാലോചനയ്ക്കും പ്രേരണയ്ക്കും പ്രത്യേകമായി കുറ്റപത്രം നൽകാം''
-മനോജ് എബ്രഹാം
വിജിലൻസ് മേധാവി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |