തിരുവനന്തപുരം: 200കോടിയിലധികം രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ ബി.എസ്.എൻ.എൽ എൻജിനിയേഴ്‌സ് സഹകരണ സംഘം ഭാരവാഹികളുടെ മുൻകൂർ ജാമ്യ ഹർജി കോടതി തളളി. പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്താലേ തട്ടിപ്പിന്റെ വ്യാപ്തി കണ്ടെത്താനാകൂവെന്ന സർക്കാർ വാദം അംഗീകരിച്ചാണ് ആറാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ഹർജി തളളിയത്. ജഡ്ജി കെ.വിഷ്ണുവാണ് ഹർജി പരിഗണിച്ചത്. സംഘം ഭരണസമിതി അംഗങ്ങളായ കുമാരപുരം അമിതാ ശങ്കർനഗർ പ്രാർത്ഥനയിൽ കെ.വി.പ്രസാദ് രാജ്, മെഡിക്കൽ കോളേജ് ഹൈസ്‌കൂൾ ലെയിൻ സായിപ്രഭയിൽ മനോജ് കൃഷ്ണ, പത്തനംതിട്ട ഇടയാടി സ്‌കൂളിന് സമീപം കിഴക്കേകര വീട്ടിൽ അനിൽകുമാർ, ശ്രീകാര്യം ഗാന്ധിപുരം ചെറുവളളി ലെയിൻ ഇന്ദീവരത്തിൽ മിനിമോൾ എന്നിവരാണ് മുൻകൂർ ജാമ്യ ഹർജി നൽകിയിരുന്നത്. 2000 ത്തോളം നിക്ഷേപകരെ കബളിപ്പിച്ച് അവർക്ക് വ്യാജ രസീതുകൾ നൽകി 200 കോടിയിലധികം രൂപ തട്ടിയെടുത്തതായി നിലവിലെ അന്വേഷണത്തിൽ ബോദ്ധ്യമായെന്ന് സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു. നിക്ഷേപകരെ പറ്റിച്ച് തട്ടിയെടുത്ത പണംകൊണ്ട് സഹകരണ സംഘം ഭാരവാഹികൾ കോടികളുടെ വസ്തുക്കൾ വാങ്ങിക്കൂട്ടിയിട്ടുണ്ട്. മറ്റെവിടെയെല്ലാം തട്ടിയെടുത്ത പണം വിനയോഗിച്ചിട്ടുണ്ടെന്ന് കണ്ടെത്താൻ പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ കിട്ടണമെന്നായിരുന്നു സർക്കാരിന്റെ ആവശ്യം. ഇത് ഫലത്തിൽ കോടതിയും അംഗീകരിച്ചു.ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന കെ. വി. പ്രദീപ് കുമാറിന്റെ ജാമ്യ ഹർജിയിൽ
ഇന്ന് വിധി പറയും.സർക്കാരിനു വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ എം. സലാഹുദ്ദീൻ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |