കോഴിക്കോട് : വീട്ടുജോലി ചെയ്ത് നടുവൊടിഞ്ഞുണ്ടാക്കിയ രണ്ടു പവന്റെ മാല പൊട്ടിച്ചോടിയാൽ എങ്ങനെ സഹിക്കും. മോഷ്ടാക്കളുടെ പിറകേ ഓടി ഒട്ടോ തടഞ്ഞ് പിടികൂടിയ സുധയാണ് ഇപ്പോൾ കോഴിക്കോട് നരിക്കുനിയിലെ താരം. സുധയുടെ ധീരതയിൽ കുരുങ്ങിയത് മാസങ്ങളായി പൊലീസ് അന്വേഷിച്ചു നടന്ന അന്യസംസ്ഥാന തസ്‌കര കുടുംബവും.
ബസുകൾ, ആരാധനാലയങ്ങൾ, മാളുകൾ, ഷോപ്പുകൾ എന്നിവിടങ്ങളിൽ കൃത്രിമ തിരക്കുണ്ടാക്കി കവർച്ച നടത്തുന്ന നാലംഗ തമിഴ് കുടുംബമാണിത്. ഡിണ്ടിഗൽ കാമാക്ഷിപുരം സ്വദേശി അയ്യപ്പൻ എന്ന വിജയകുമാർ (44), ഭാര്യമാരായ വേലപ്പെട്ടി സ്വദേശിദേവി (38) വസന്ത(45), മകൾ സന്ധ്യ (25) എന്നിവരാണ് അറസ്റ്റിലായത്.
സംഭവം ഇങ്ങനെ: വീട്ടു ജോലിക്ക് പോകാൻ രാവിലെ എട്ടരയ്ക്ക് നരിക്കുനിയിൽ നിന്ന് സ്വകാര്യ ബസിൽ സുധ കയറി. ഇരുന്നത് ഡ്രൈവറുടെ പിൻസീറ്റിൽ. തൊണ്ടയാട് എത്തുമ്പോൾ നല്ലതിരക്ക്. ഇറങ്ങാൻ ഡോറിനരികിലേക്ക് നീങ്ങുമ്പോഴേക്കും രണ്ട് സ്ത്രീകൾ ഇരുവശത്തുമായി ചേർന്ന് നിന്നു. കഴുത്ത് കമ്പിയോട് ചേർത്ത് ലോക്കിട്ടപോലെ.
ബസ് നിറുത്തി ഇറങ്ങുമ്പോഴാണ് മാല പോയതറിഞ്ഞത്. ബസിൽ നിന്ന് ഇറങ്ങിയ രണ്ട് സ്ത്രീകൾ ഓടി ഓട്ടോയിൽ കയറുന്നത് കണ്ടതോടെ കാര്യം ഉറപ്പിച്ചു. പിന്നാലെ ഓടി ഓട്ടോ തടഞ്ഞു. ഓട്ടോ ഡ്രൈവറോട് കാര്യം പറഞ്ഞപ്പോൾ അയാളും സഹായിച്ചു. അപ്പോഴേക്കും അവർ മാല റോഡിലെറിഞ്ഞു. രണ്ടുപേരേയും വലിച്ചിറക്കി റോഡിനപ്പുറത്തേക്ക് കൊണ്ടുപോയി പൊലീസിൽ അറിയിക്കുകയായിരുന്നു.
ഇവരെ ചോദ്യം ചെയ്തപ്പോഴാണ്, സ്ഥിരം മോഷ്ടാക്കളായ അയ്യപ്പനും അയാളുടെ രണ്ടാം ഭാര്യയയും മലപ്പറും മങ്കരയിൽ താമസിക്കുന്നത് അറിഞ്ഞത്. വാടക വീട് വളഞ്ഞ് ഇവരെയും അറസ്റ്റു ചെയ്യുകയായിരുന്നു. മാസങ്ങളായി കേരളത്തിൽ കവർച്ച നടത്തുന്ന സംഘത്തെ പിടികൂടാൻ ജില്ലാ പൊലീസ് മേധാവി രാജ്പാൽ മീണയുടെ നേതൃത്വത്തിൽ സ്‌പെഷ്യൽ ടീം പ്രവർത്തിച്ചുവരികയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |