തിരുവനന്തപുരം: വൈദേകം റിസോർട്ടിനെതിരെ ഉയർന്ന ഗുരുതരമായ ക്രമക്കേടുകളുടെ പശ്ചാത്തലത്തിൽ സി.പി.എം കേന്ദ്രകമ്മിറ്റിയംഗവും ഇടതുപക്ഷ കൺവീനറുമായ ഇ.പി. ജയരാജനെതിരെ വിജിലൻസും എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റും (ഇ.ഡി) അടിയന്തരമായി കേസെടുക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി ആവശ്യപ്പെട്ടു.
കണ്ണൂർ സ്വദേശിയായ ഗൾഫ് മലയാളി വഴി റിസോർട്ടിന്റെ മറവിൽ വിദേശത്തുനിന്ന് കോടികൾ ഒഴുകിയെത്തിയെന്ന പരാതി ഇ.ഡിക്കു മുന്നിലുണ്ട്. റിസോർട്ടിൽ പണം മുടക്കിയ 20പേരുടെ വിവരങ്ങളും ഇ.ഡിക്കു ലഭിച്ചിട്ടുണ്ട്. അതു പരിശോധിച്ചാൽ കേസെടുക്കാതിരിക്കാനാവില്ല. ജയരാജൻ വ്യവസായ മന്ത്രിയായിരുന്നപ്പോഴാണ് വൈദേകം റിസോർട്ടിന്റെ പണി തുടങ്ങിയതും നിക്ഷേപങ്ങൾ ഒഴുകിവന്നതും. കുടുംബവക റിസോർട്ടിനുവേണ്ടി നടത്തിയ ഇടപെടൽ അഴിമതിയുടെ പരിധിയിൽ വരുന്നതിനാൽ കേസെടുക്കേണ്ടി വരും.
ലൈഫ് മിഷൻ കേസിൽ ഇനിയും ചീഞ്ഞുനാറാതിരിക്കണമെങ്കിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.
വൈദേകം നിക്ഷേപകരെ
തേടി ഇ.ഡി കണ്ണൂരിലേക്ക്
കണ്ണൂർ: സി.പി.എം കേന്ദ്രകമ്മിറ്റി അംഗവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി.ജയരാജന്റെ ഭാര്യക്കും മകനും നിക്ഷേപമുള്ള വൈദേകം റിസോർട്ടിനായി നിക്ഷേപിച്ചവരുടെ പണത്തിന്റെ ഉറവിടം കണ്ടെത്താൻ ഇ.ഡി കണ്ണൂരിലേക്ക്. കണ്ണൂർ സ്വദേശികളാണ് റിസോർട്ടിലെ നിക്ഷേപകർ. ഇവരുടെ പണത്തിന്റെ ഉറവിടം കണ്ടെത്തണമെന്ന് എൻഫോഴ്സ്മെന്റിന് പരാതി നൽകിയ കൊച്ചി സ്വദേശിയായ മാദ്ധ്യമപ്രവർത്തകൻ എം.ആർ. അജയൻ പണം നിക്ഷേപിച്ച 20 പേരുടെ ലിസ്റ്റും കൈമാറിയിരുന്നു.
റിസോർട്ടിന്റെ മറവിൽ അനധികൃത പണമിടപാട് നടന്നതായാണ് ഇ.ഡിക്ക് ലഭിച്ച പരാതി. ഇ.പി. ജയരാജന്റെ ഭാര്യ പി.കെ.ഇന്ദിര 80 ലക്ഷവും മകൻ പി.കെ. ജയ്സൺ 10 ലക്ഷവും നിക്ഷേപിച്ചെന്നാണ് ഇ.ഡിക്ക് നൽകിയ റിപ്പോർട്ടിലുള്ളത്. കണ്ണൂർ താണ സ്വദേശിയായ മുഹമ്മദ് അഷ്റഫ് മൂന്നുകോടി രൂപ നിക്ഷേപിച്ചതായും ഇയാൾ അക്കൗണ്ടിലൂടെ അല്ലാതെ കള്ളപ്പണം നലകിയെന്നും പരാതിയിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |