ന്യൂഡൽഹി: ന്യൂയോർക്കിൽ നിന്ന് ഡൽഹിക്കുള്ള അമേരിക്കൻ എയർലൈൻസിൽ സഹയാത്രികന് മേൽ മൂത്രമൊഴിച്ച 21കാരനായ ഇന്ത്യൻ വിദ്യാർത്ഥി അറസ്റ്റിൽ. ഇയാൾക്ക് എയർലൈൻസ് യാത്രാവിലക്ക് ഏർപ്പെടുത്തി. യു.എസിലെ സർവകലാശാലയിൽ പഠിക്കുന്ന ഡൽഹി സ്വദേശി ആര്യ വോറയെ കസ്റ്റഡിയിലെടുത്തു.
വെള്ളിയാഴ്‌ച രാത്രി 9.16ന് ന്യൂയോർക്ക് ജോൺ എഫ്.കെന്നഡി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ന്യൂഡൽഹിക്ക് തിരിച്ച അമേരിക്കൻ എയർലൈൻസ് എ.എ.292 വിമാനത്തിൽ വച്ചായിരുന്നു സംഭവം. മദ്യപിച്ച് ലക്കുകെട്ട വിദ്യാർത്ഥി യു.എസ് പൗരന് മേൽ മൂത്രമൊഴിക്കുകയായിരുന്നു. ആര്യ വിമാന ജീവനക്കാരോടും സഹയാത്രികരോടും മോശമായി പെരുമാറിയെന്നും അധികൃതർ അറിയിച്ചു. യു.എസ് പൗരൻ പരാതി നല്കാൻ തയ്യാറായില്ല. എയർലൈൻസ് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
പൊതുശല്ല്യമുണ്ടാക്കിയതിന് ഇന്ത്യൻ ശിക്ഷാനിയമത്തിലെയും വിമാനത്തിൽ പ്രശ്‌നമുണ്ടാക്കിയതടക്കം സിവിൽ ഏവിയേഷൻ നിയമത്തിലെ വകുപ്പുകൾ പ്രകാരവുമാണ് കേസ്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശക്തമായ നടപടിയുണ്ടാകുമെന്ന് ഇന്ദിരാഗാന്ധി വിമാനത്താവളത്തിന്റെ ചുമതലയുള്ള ഡി.സി.പി. ദേവേഷ് കുമാർ മാഹ്‌ല പറഞ്ഞു.
ലാൻഡിംഗിന് മുൻപ് പൈലറ്റ് ഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിലെ എയർ ട്രാഫിക് കൺട്രോളിനെ വിവരം അറിയിക്കുകയും സുരക്ഷ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ശനിയാഴ്‌ച രാത്രി 9.50ന് വിമാനം ലാൻഡ് ചെയ്‌ത ശേഷവും വിദ്യാർത്ഥി വിമാന ജീവനക്കാരോട് തട്ടിക്കയറി. സീറ്രിലിരിക്കാനുളള നിർദ്ദേശം ഇയാൾ അനുസരിച്ചില്ലെന്നും സഹയാത്രക്കാരുടെ സുരക്ഷയ്‌ക്ക് ഭീഷണിയുയർത്തിയെന്നും എയർലൈൻസ് അറിയിച്ചു.
പൈലറ്റ് നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ സി.ഐ.എസ്.എഫും മറ്റ് സുരക്ഷാ ഉദ്യോഗസ്ഥരും തയാറായി നിന്നു. ഇതിനിടെ വിദ്യാർത്ഥി സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരോടും തട്ടിക്കയറി. ഒടുവിൽ വിദ്യാർത്ഥി യു.എസ്. പൗരനോട് മാപ്പു പറഞ്ഞു.
സിവിൽ ഏവിയേഷൻ ഡയറക്‌ടറേറ്റ് ജനറൽ അമേരിക്കൻ എയർലൈൻസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. വിമാനക്കമ്പനി പ്രഫഷനൽ രീതിയിൽ കാര്യങ്ങൾ കൈകാര്യം ചെയ്‌തെന്നും, ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചെന്നുമാണ് മനസിലാക്കുന്നതെന്ന് ഡി.ജി.സി.എ. അധികൃതർ വ്യക്തമാക്കി.
രണ്ടാം തവണയാണ് ന്യൂയോർക്ക്-ന്യൂഡൽഹി റൂട്ടിൽ മൂത്രമൊഴിക്കൽ സംഭവമുണ്ടാകുന്നത്. കഴിഞ്ഞ നവംബർ 26ന് ശങ്കർ മിശ്ര എന്ന വ്യക്തി , ബിസിനസ് ക്ലാസിൽ യാത്ര ചെയ്യുകയായിരുന്ന 70കാരിയുടെ പുറത്ത് മൂത്രമൊഴിച്ചത് വൻവിവാദമായിരുന്നു. പരാതി നൽകുന്നത് അടക്കം നടപടികളിൽ എയർ ഇന്ത്യ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്‌ചയിൽ വ്യാപക പ്രതിഷേധമാണുയർന്നത്. ഇരയായ സ്ത്രീ സംഭവത്തെ കുറിച്ച് ടാറ്റ ഗ്രൂപ്പ് ചെയർമാൻ എൻ. ചന്ദ്രശേഖരന് കത്തെഴുതിയതിനെ തുടർന്നാണ് അന്വേഷണമുണ്ടായത്. സിവിൽ ഏവിയേഷൻ ഡയറക്‌ടറേറ്റ് ജനറൽ, എയർ ഇന്ത്യയ്‌ക്ക് 30 ലക്ഷം രൂപ പിഴയിട്ടിരുന്നു. മൂന്ന് മാസത്തേക്ക് പൈലറ്റിന്റെ ലൈസൻസും സസ്‌പെൻഡ് ചെയ്‌തിരുന്നു.എയർ ഇന്ത്യ ശങ്കർ മിശ്രക്ക് നാലു മാസത്തെ യാത്രാവിലക്കും ഏർപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |