തിരുവനന്തപുരം: ആധാരങ്ങൾ രജിസ്റ്രർ ചെയ്യുന്ന ദിവസം തന്നെ പോക്കുവരവ് ചെയ്യാനുള്ള സംവിധാനം നടപ്പാക്കുമെന്ന് മന്ത്രി വി.എൻ.വാസവൻ നിയമസഭയിൽ പറഞ്ഞു. സംസ്ഥാനത്തെ 315 സബ് രജിസ്ട്രാർ ഓഫീസുകളിലും ക്രമീകരണങ്ങൾ ഉടൻ ഏർപ്പെടുത്തുമെന്നും ധനാഭ്യർത്ഥന ചർച്ചയ്ക്ക് മറുപടിയായി മന്ത്രി അറിയിച്ചു.
ഒരു സബ് രജിസ്ട്രാർ ഓഫീസിലെ ആധാരം ആ ജില്ലയിലെ മറ്റേത് സബ് രജിസ്ട്രാർ ഓഫീസിലും രജിസ്റ്റർ ചെയ്യാം. സഹകരണ ബാങ്കുകളിൽ നിന്നുള്ള വായ്പയ്ക്ക് സബ് രജിസ്ട്രാർ ഓഫീസുകളിൽ നിന്ന് ഓൺലൈൻ വഴി ഗഹാനുകൾ ഫയൽ ചെയ്യാനാകും. വാണിജ്യ ബാങ്കുകളിൽ നിന്നും ചെറു വ്യവസായവായ്പകളും വ്യക്തിഗത വായ്പകളും ലഭിക്കാൻ കരാറുകൾക്ക് ഇ സ്റ്റാമ്പിംഗ് സൗകര്യമുപയോഗിച്ച് പൂർണമായി ഡിജിറ്റൽ രൂപത്തിലേക്ക് മാറ്റുന്ന ഡിജിറ്റൽ ഡോക്യുമെന്റ് എക്സിക്യൂഷൻ പ്ലാറ്റ്ഫോം നടപ്പാക്കിയിട്ടുണ്ട്.
ഡിജിറ്റൽ സാങ്കേതിക വിദ്യയിലൂടെ ആധാരം തയ്യാറാക്കുകയും ആധാരകക്ഷികളുടെ വിരൽപ്പതിപ്പും ഫോട്ടോയും ഡിജിറ്റലായി ആധാരത്തിന്റെ ഭാഗമാക്കി രജിസ്ട്രേഷൻ നടപടികൾ ലളിതമാക്കാനും കഴിയും. രജിസ്റ്റർ ചെയ്ത ആധാരം അന്നേദിവസം തന്നെ മടക്കി നൽകും. മുൻ ആധാര വിവരങ്ങളുടെ ആധാരപ്പകർപ്പുകൾ ഓൺലൈനായി നൽകുന്നതിനുള്ള സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരം,കൊല്ലം ജില്ലകളിൽ നടപ്പാക്കിയിട്ടുണ്ട്. ആധാരമെഴുത്തുകാരുടെ തൊഴിൽ നഷ്ടപ്പെടാത്തവിധം ടെംപ്ളേറ്റ് (ആധാരങ്ങളുടെ മാതൃക) സംവിധാനം നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
നികുതി വരുമാനം വർദ്ധിപ്പിച്ചു:
മന്ത്രി ബാലഗോപാൽ
തിരുവനന്തപുരം: കേന്ദ്രം സാമ്പത്തികമായി ഞെരുക്കി രാഷ്ട്രീയപരമായി കൈകാര്യം ചെയ്യാൻ ശ്രമിക്കുമ്പോഴും നികുതി വരുമാനം വർദ്ധിപ്പിക്കാൻ സംസ്ഥാനത്തിന് കഴിഞ്ഞെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ നിയമസഭയിൽ പറഞ്ഞു. കൊവിഡാനന്തരകാലത്ത് 47,000 രൂപയായിരുന്നു നികുതി വരുമാനം 71,000 കോടിയായി വർദ്ധിപ്പിക്കാമെന്നാണ് പ്രതീക്ഷയെന്നും ധനാഭ്യർത്ഥന ചർച്ചയ്ക്കുള്ള മറുപടിയിൽ അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനങ്ങളുടെ റവന്യുവരുമാനത്തിന്റെ കാര്യത്തിൽ 63 ശതമാനത്തോടെ കേരളത്തിന് അഞ്ചാം സ്ഥാനമാണുള്ളത്. പാചകവാതക വില വർദ്ധനയിലൂടെ 4,000 കോടിയുടെ അധിക ബാദ്ധ്യതയാണ് കേരള ജനതയ്ക്കുമേൽ കേന്ദ്ര സർക്കാർ അടിച്ചേല്പിച്ചത്. രണ്ടു വർഷത്തിനുള്ളിൽ സിലിണ്ടറിന് 400 രൂപയിലധികമാണ് വർദ്ധിച്ചത്. ഇതിൽ പ്രതിഷേധിച്ച് ഒരു കരിങ്കൊടിയെങ്കിലും കാണിക്കാൻ കേരളത്തിലെ പ്രതിപക്ഷം തയ്യാറാകണം. ഇനി അധികാരത്തിൽ വരാൻ കഴിയില്ലെന്ന് ബോദ്ധ്യമായതോടെ കേരളം മുടിഞ്ഞുപോട്ടെ എന്ന ചിന്തയാണ് പ്രതിപക്ഷത്തിന്. മകൻ ചത്താലും വേണ്ടില്ല, മരുമകളുടെ കണ്ണീരുകാണാമെന്ന മാനസികാവസ്ഥയാണെന്നും അദ്ദേഹം വ്യക്തമാക്കി.
വേനൽക്കാലം:
575മെഗാവാട്ട്
വൈദ്യുതി വാങ്ങും
തിരുവനന്തപുരം: വേനൽക്കാലമായ മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിലെ
അധിക വൈദ്യുതി ഉപയോഗം മുന്നിൽക്കണ്ട് 300 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ ഹ്രസ്വകാല കരാറിലും, 275 മേഗാവാട്ടിന് ബാങ്കിംഗ് കരാറിലും ഏർപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി നിയമസഭയിൽ വ്യക്തമാക്കി.
സംസ്ഥാനത്ത് 2021-22 സാമ്പത്തിക വർഷം കെ.എസ്.ഇ.ബിക്ക് 736.27 കോടിയുടെ പ്രവർത്തന ലാഭമുണ്ടായെങ്കിലും, 2022 ഏപ്രിൽ ഒന്നു വരെയുള്ള സഞ്ചിത നഷ്ടം 5304.37 കോടിയാണ്. ജീവനക്കാരുടെ പെൻഷൻ ആനുകൂല്യങ്ങൾ നൽകുന്നതിന് പെൻഷൻ മാസ്റ്റർ ട്രസ്റ്റിനുള്ള ബാദ്ധ്യത 13,896. 02 കോടി കൂടി ചേർത്താൽ 2022 മാർച്ച് 31 വരെയുള്ള സഞ്ചിത നഷ്ടം 19,200.39 കോടിയാണ്. ഇക്കാരണത്താലാണ് താരിഫ് പരിഷ്കരണ നിർദ്ദേശങ്ങൾ സമർപ്പിക്കേണ്ടി വന്നത്. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവർ, എൻഡോസൾഫാൻ ദുരിതബാധിതർ, പോളിയോ ബാധിതർ, ജീവൻരക്ഷാ ഉപകരണങ്ങൾ ഉപയോഗിക്കുന്നവർ എന്നിവർക്കുള്ള നിലവിലെ ആനുകൂല്യങ്ങൾ തുർന്നും ലഭ്യമാക്കുന്നതിനുള്ള ശുപാർശകളാണ് റഗുലേറ്ററി കമ്മീഷനിൽ സമർപ്പിച്ചിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി.
കയർ മേഖലയിൽ
പ്രതിസന്ധി: മന്ത്രി രാജീവ്
തിരുവനന്തപുരം: കയർ മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിച്ച വിദഗ്ദ്ധ സമിതി റിപ്പോർട്ട് ലഭിച്ചശേഷം തുടർ പദ്ധതികൾ ആവിഷ്കരിക്കുമെന്ന് മന്ത്രി പി. രാജീവ് നിയമസഭയിലെ ചോദ്യോത്തര വേളയിൽ പറഞ്ഞു. കയർ മേഖലയിൽ പ്രതിസന്ധിയുണ്ടെന്നത് യാഥാർത്ഥ്യമാണ്. കയർ തൊഴിലാളികൾക്ക് വലിയ പ്രാധാന്യമാണ് സർക്കാർ നൽകുന്നത്. യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് കുടിശികയായ മുഴുവൻ ആനുകൂല്യങ്ങളും അനുവദിച്ചു. കയർ വിപണത്തിന് ഓൺലൈൻ സംവിധാനവും പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |