ന്യൂഡൽഹി: തെലങ്കാന മുഖ്യമന്ത്രിയും ഭാരത് രാഷ്ട്രസമിതി അദ്ധ്യക്ഷനുമായ കെ. ചന്ദ്രശേഖറിന്റെ മകളും, നിയമസഭാ കൗൺസിൽ അംഗവുമായ കെ. കവിതയെ മദ്യനയക്കേസിൽ കുടുക്കാനൊരുങ്ങി കേന്ദ്ര അന്വേഷണ ഏജൻസികൾ.
2024ലെ പൊതു തിരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തെ ഒന്നിപ്പിക്കാനുള്ള കെ.സി.ആറിന്റെ രാഷ്ട്രീയ നീക്കങ്ങൾക്കിടെയാണിത്.
കള്ളപ്പണം വെളുപ്പിക്കലടക്കമുള്ള കുറ്റം ചുമത്തി ഇ.ഡി ഇന്നലെ അറസ്റ്റ് ചെയ്‌ത മലയാളി വ്യവസായി അരുൺ രാമചന്ദ്ര പിള്ള കവിതയുടെ ബിസിനസ് പങ്കാളിയാണ്. ആരോപണത്തിൽ കെ.സി.ആർ പ്രതികരിച്ചിട്ടില്ല.
അതിനിടെ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ തീഹാർ ജയിലിലിൽ ഇ.ഡി ആറ് മണിക്കൂർ ചോദ്യം ചെയ്‌തു.
കുറ്റപത്രത്തിൽ പേരുള്ള കവിതയെ ഡിസംബറിൽ ചോദ്യം ചെയ്‌തിരുന്നു. കേന്ദ്ര നീക്കത്തെ രാഷ്ട്രീയമായി നേരിടാനാണ് കെ.സി.ആർ തയ്യാറെടുക്കുന്നത്. തെലങ്കാനയിൽ ഈ വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ആരോപണം ബി.ആർ.എസിനെ സമ്മർദ്ദത്തിലാക്കി.
വിഷയം പ്രചാരണത്തിൽ ശക്തമാക്കാനാണ് ബി.ജെ.പിയുടെ ലക്ഷ്യം. തിരഞ്ഞെടുപ്പ് നേരത്തേ പ്രഖ്യാപിച്ചാലും പാർട്ടി സജ്ജമാണെന്ന് തെലങ്കാന ബി.ജെ.പി അദ്ധ്യക്ഷൻ ബൻഡി സഞ്ജയ് കുമാർ പറഞ്ഞു. മകൾ അകത്താകുമെന്ന് ഉറപ്പായതോടെയാണ് സിസോദിയുടെ അറസ്റ്റിന്റെ പേരിൽ കെ. ചന്ദ്രശേഖര റാവു കരയുന്നതെന്ന് തെലങ്കാന ബി.ജെ.പി വക്താവ് എൻ.വി. സുഭാഷ് പ്രതികരിച്ചു.
അതേസമയം കേസിൽ പ്രതിയായ മദ്യവ്യവസായി അമൻദീപ് ധല്ലിനെ 21 വരെ ഡൽഹി റോസ് അവന്യു കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്‌തു. അഞ്ച് ദിവസത്തെ ഇ.ഡി. കസ്റ്റഡി അവസാനിച്ചതിനെ തുടർന്നാണിത്. കള്ളപ്പണം വെളുപ്പിക്കലടക്കമുള്ള കുറ്റങ്ങളാണ് ഇ.ഡി ചുമത്തിയത്. സി.ബി.ഐയുടെ അഴിമതിക്കേസിലും അമൻദീപ് ധൽ പ്രതിയാണ്.
അരുൺ നിർണായക കണ്ണി
ദക്ഷിണേന്ത്യൻ മദ്യവ്യവസായികളിൽ പ്രമുഖനാണ് അരുണെന്ന് അന്വേഷണ ഏജൻസികൾ പറയുന്നു. ഡൽഹിയിലെ മദ്യനയവുമായി ബന്ധപ്പെട്ട ഉന്നതയോഗങ്ങളിൽ സൗത്ത് ഗ്രൂപ്പ് എന്ന പേരിലുള്ള മദ്യവ്യവസായികളുടെ സംഘത്തെ പ്രതിനിധീകരിച്ചതും ഇയാളായിരുന്നു. കവിതയ്‌ക്ക് ബന്ധമുണ്ടെന്ന് ആരോപണമുള്ള ഇന്തോ സ്‌പിരിറ്റ് കമ്പനിയിൽ ഹൈദരാബാദ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന അരുണിന് 32.5ശതമാനം പങ്കാളിത്തമുണ്ടെന്ന് ഇ.ഡിയും സി.ബി.ഐയും പറയുന്നു. കമ്പനിയിൽ കവിതയ്‌ക്ക് 65 ശതമാനം നിക്ഷേപമുണ്ടെന്നാണ് ഇ.ഡി വാദം. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ തീഹാർ ജയിലിലെത്തി ഇ.ഡി. ചോദ്യം ചെയ്‌തത്. അരുണിന്റെ തെലങ്കാന വട്ടിനഗുലപ്പള്ളിയിലുള്ള 2.2 കോടി രൂപയുടെ വസ്‌തുവകകളും കണ്ടുകെട്ടി. ഇയാളെ 13വരെ ഇ.ഡി കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്.
മദ്യനയവുമായി ബന്ധപ്പെട്ട കോഴ ഇടപാടും അരുൺ വഴിയാണ് കൈമാറിയതെന്ന് ഇ.ഡിയും സി.ബി.ഐയും കരുതുന്നു. ഇന്തോ സ്‌പിരിറ്റിലെ സമീർ മഹേന്ദ്രുവിൽ നിന്ന് കൈപ്പറ്റിയ കോഴപ്പണം അരുൺ ആം ആദ്മി പാർട്ടിയുടെ കമ്മ്യൂണിക്കേഷൻ വിഭാഗത്തിന്റെ ചുമതലയുള്ള വിജയ് നായർ മുഖേന രാഷ്ട്രീയ നേതാക്കൾക്കും ഉദ്യോഗസ്ഥർക്കുമുള്ള നൽകിയെന്ന് ഏജൻസികൾ കണ്ടെത്തി. സമീർ മഹേന്ദ്രയെയും വിജയ് നായരെയും ഇ.ഡി അറസ്റ്റ് ചെയ്‌തിരുന്നു.
സിസോദിയ ജയിലിൽ ഏകൻ
മദ്യനയക്കേസിൽ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ പാർപ്പിച്ചിരിക്കുന്നത് തീഹാർ ജയിലിലെ മുതിർന്ന പൗരന്മാർക്കുള്ള ഒമ്പതാം നമ്പർ ബ്ലോക്കിൽ. സി.സി.ടി.വിയുടെ മുഴുവൻ സമയ നിരീക്ഷണവുമുണ്ട്. സെല്ലിൽ ഒറ്രയ്ക്കാണെങ്കിലും, ഗുണ്ടാനേതാക്കളടക്കം കൊടുംക്രിമിനലുകളാണ് അയൽമുറികളിലുള്ളത്. ജയിൽ ഭക്ഷണമാണ് സിസോദിയ കഴിക്കുന്നത്. ആദ്യദിവസം രാത്രിയിൽ ചോറും, ചപ്പാത്തിയും, പരിപ്പുകറിയും, ആലുമട്ടറുമാണ് ജയിൽ അധികൃതർ നൽകിയത്. പുതപ്പടക്കം കൂടുതൽ വസ്ത്രങ്ങളും അനുവദിച്ചു. വിചാരണത്തടവുകാരനായതിനാൽ സ്വന്തം വസ്ത്രങ്ങൾ ധരിക്കാൻ തടസമില്ല.
സിസോദിയ ആവശ്യപ്പെട്ടതനുസരിച്ച് ഭഗവദ്ഗീത, കണ്ണട, ഡയറി, പേന എന്നിവ ജയിലിലേക്ക് കൊണ്ടുപോകാൻ ഡൽഹി റോസ് അവന്യു കോടതി അനുവദിച്ചിരുന്നു. പേസ്റ്റ്, ബ്രഷ്, സോപ്പ് തുടങ്ങിയവ അടങ്ങിയ സ്പർശ് കിറ്റ് ജയിൽ അധികൃതർ നൽകി. സെല്ലിലേക്ക് മാറ്റും മുമ്പ് മെഡിക്കൽ പരിശോധനയും നടത്തി. ഇപ്പോൾ ഒറ്റയ്ക്കാണെങ്കിലും, ഭാവിയിൽ കൂടുതൽ പേരെ സിസോദിയയുടെ സെല്ലിൽ പ്രവേശിപ്പിക്കുന്നതിനുള്ള സാദ്ധ്യത ജയിൽ അധികൃതർ തള്ളിക്കളയുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |