കോഴിക്കോട്: കടത്തനാടിന്റെ വടകര മണ്ണിൽ, പുരുഷകുത്തകയായ ചുമടെടുപ്പിൽ അദ്ധ്വാനഗാഥ രചിക്കുന്നത് പന്ത്രണ്ട് വനിതകൾ.
വടകരയിലെ കയറ്റിറക്ക് മേഖലയിലാണ് ഈ പെൺപോർട്ടർമാർ. എല്ലാവരും 50 വയസ് കഴിഞ്ഞവർ. ചുമക്കുന്നത് 95 കിലോവരെ. കായിക ശേഷിയിൽ ആണുങ്ങളേക്കാൾ ഒട്ടും പിന്നിലല്ലെന്ന് ഇവർ തെളിയിക്കുന്നു.
മുപ്പത് വർഷത്തെ പഴക്കമുണ്ട് വടകരയിലെ പെൺപോർട്ടർമാരുടെ ഗാഥയ്‌ക്ക്. മറ്റ് ജോലിയൊന്നും ഇല്ലാതെ നടന്ന ചിലർ കോട്ടപ്പറമ്പിലെ ആഴ്ചചന്തയിൽ ചെറുതായി കെട്ടുകളെടുത്താണ് തുടക്കം. ചന്തയിലെ കച്ചവടക്കാർ അവർക്ക് ജോലിയും പ്രോത്സാഹനവും നൽകി. രണ്ടും നാലുമായി വളർന്നു വളർന്ന് ഇപ്പോൾ പന്ത്രണ്ട് സ്ഥിരം തൊഴിലാളികളെന്ന അംഗീകാരം. സ്ഥിരം വരുമാനവും ഹെഡ്‌ലോഡ് വർക്കേഴ്‌സ് യൂണിയന്റെ ക്ഷേമനിധിയും.
'ഞങ്ങൾ പെണ്ണുങ്ങൾക്ക് ചെയ്യാൻ പറ്റാത്ത ജോലിയൊന്നുമില്ല...തോൽപ്പിക്കാനാവില്ല..'
വലിയൊരു ഉള്ളിച്ചാക്കുമെടുത്ത് നടക്കുമ്പോൾ ശാന്തേടത്തിയുടെ വാക്കുകൾ.
ശാന്ത സി.കെ, സുധ.ഇ, വനജ.പി, ഗിരിജ.ഇ.എം, ലക്ഷ്മി സി.എം, പ്രസന്ന ഇ.എം, സിനിത.വി, രമ.കെ.ടി, നിഷ.പി, ഷൈമ ടി.എം, അനിത പി.പി, വനജ.എം.എം... ഈ വനിതാ ദിനത്തിലെ പോരാളികൾ.
'വെഷമതകൾ ഒരുപാടുണ്ട്. ഞങ്ങളെപ്പോലെ പഠിപ്പൊന്നുമില്ലാത്തവർക്ക് എന്ത് ജോലികിട്ടും? വനജേടത്തി ചോദിക്കുന്നു. രാവിലെ നാലുമണിക്ക് പണിക്കെത്തും. വൈകുന്നേരം അഞ്ചുമണിയാവും മടങ്ങാൻ. 50കിലോയ്ക്ക് മുകളിൽ തൂക്കം പാടില്ലെന്ന് നിയമമുണ്ടെങ്കിലും ഉള്ളി, കാരറ്റ്, ബീറ്റ്‌റൂട്ട് ചാക്കുകളെല്ലാം 75 - 95 കിലോ ഉണ്ടാകും. ആണുങ്ങളത് ഉയർത്തി തലയിൽ വച്ചു തന്നാൽ എത്ര വലിയ ഭാരവും ചുമക്കുക തന്നെ. പലർക്കും ആരോഗ്യ പ്രശ്‌നങ്ങളൊക്കെയുണ്ട്. ഞങ്ങളുടെ ലീഡറായ കുട്ടിക്ക് കിഡ്‌നി തകരാണ്. ഡയാലിസിസ് ചെയ്യുന്നു. വലിയ ഭാരമൊന്നും അവൾക്ക് നൽകാറില്ല. ദിവസവും പണിക്കുണ്ട്. വീട്ടിൽ വെറുതേ ഇരുന്നിട്ടെന്താണ്. തൊഴിലെടുത്ത് ജോലിചെയ്ത് ഭക്ഷണം കഴിക്കുന്നതിലാണ് അഭിമാനം...'
വേദനകൾക്കിടയിലും ആത്മാഭിമാനം വിളിച്ചോതുന്ന വാക്കുകൾ.
വർഷങ്ങളായി തുടരുന്ന കൂലിയാണിപ്പോഴും. എത്ര എല്ലുമുറിയെ പണിതാലും 15,000ത്തിന് മുകളിലേക്ക് മാസശമ്പളം പോകുന്നില്ല, അതൊന്ന് കൂട്ടിക്കിട്ടണം. ഭാരം 50കിലോയാക്കി ചുരുക്കണം. അല്ലെങ്കിൽ പലർക്കും പെൻഷൻ പറ്റുന്നതിന് മുമ്പ് ജോലി നിർത്തേണ്ടിവരും.
-പെൺ പോർട്ടർമാർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |