തൃശൂർ : സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിൽ എം.വി. ഗോവിന്ദൻ മറുപടി പറയണമെന്ന് ബി,ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടു. ആരാണ് വിജയ്‌പിള്ള, ആർക്കു വേണ്ടിയാണ് സ്വപ്നയെ സമീപിച്ചത്, എന്താണ് 30 കോടി കൊടുക്കാൻ പ്രേരിപ്പിച്ച തെളിവ്. അദ്ദേഹത്തിന്റെ വരവിന്റെ ഉദ്ദേശ്യം എന്തായിരുന്നുവെന്ന് കേരളം അറിയേണ്ടതുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു. ഇത്തവണത്തെ വെളിപ്പെടുത്തലിൽ മുഖ്യമന്ത്രി പിണറായി വിജയൻ മാത്രമല്ല സി.പി.എമ്മും പ്രതിക്കൂട്ടിലായെന്ന് സുരേന്ദ്രൻ ആരോപിച്ചു.
അമിത് ഷാ കേരളത്തിലേക്ക് എത്തുമ്പോൾ കാര്യങ്ങൾ കൂറെക്കൂടി വ്യക്തമായും വെടിപ്പായും ഉരുത്തിരിയുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന് ഇനി എത്രകാലം ഇരിക്കാൻ കഴിയുമെന്ന സുപ്രധാനമായ ചോദ്യം ഉയരുന്ന നിലയിലേക്ക് കേരള രാഷ്ട്രീയം മാറിയെന്നും സുരേന്ദ്രൻ പറഞ്ഞു.
വിജയ് പിള്ള എന്ന ഇടനിലക്കാരനെ വെച്ച് സ്വർണക്കടത്ത് കേസിൽ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനടക്കം ഇടപെട്ട് ഒത്തുതീർപ്പിന് ശ്രമിച്ചെന്ന ആരോപണമാണ് സ്വപ്ന ഉന്നയിച്ചത്. . മൂന്ന് ദിവസം മുൻപ് വിജയ് പിള്ള എന്നൊരാൾ ഇന്റർവ്യൂ ചെയ്യാനെന്ന പേരിൽ ബാംഗ്ലൂർ വരണമെന്നും കാണണമെന്നും പറഞ്ഞു. അവിടെപോയി സംസാരിക്കുന്നതിനിടെയാണ് മനസിലായത് അത് സന്ധിസംഭാഷണം ആയിരുന്നു എന്നത്. ഒരാഴ്ച സമയം തരാം മക്കളെയുംകൊണ്ട് ഇവിടെനിന്ന് ഹരിയാനയോ ജയ്പൂരോ പോകണം.അവിടെ എല്ലാ സൗകര്യവും ഒരുക്കിത്തരും. അവിടെനിന്ന് മലേഷ്യയിലേയ്‌ക്കോ യു കെയിലേയ്‌ക്കോ പോകാനുള്ള സൗകര്യം ഒരുക്കിത്തരും. മുഖ്യമന്ത്രിയ്ക്കും ഭാര്യ കമലയ്ക്കും മകൾ വീണയ്ക്കും എതിരായ എല്ലാ തെളിവുകളും കൈമാറണമെന്ന് പറഞ്ഞു. തെളിവുകൾ എല്ലാം അവർ നശിപ്പിച്ചോളുമെന്ന് പറഞ്ഞു.ബാംഗ്ലൂരിൽ നിന്ന് പോയില്ലെങ്കിൽ ഇനി സന്ധിസംഭാഷണം ഉണ്ടാകില്ലെന്നും കൊന്നുകളയുമെന്നും, തീർത്തുകളയുമെന്നും പാർട്ടി സെക്രട്ടറി എം വി ഗോവിന്ദൻ ഭീഷണിപ്പെടുത്തിയതായി വിജയ് പിള്ള പറഞ്ഞതായും സ്വപ്ന വെളിപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |