കൊച്ചി: നൂറ്റാണ്ടുകളായി നിലനിൽക്കുന്ന യാക്കോബായ, ഓർത്തഡോക്‌സ് സഭാതർക്കം പരിഹരിക്കാൻ നിയമം നിർമ്മിക്കാൻ എൽ.ഡി.എഫും സർക്കാരും തീരുമാനിച്ചതിനെ യാക്കോബായ സുറിയാനിസഭ വർക്കിംഗ് കമ്മിറ്റി യോഗം സ്വാഗതംചെയ്തു.
നിയമം നിർമ്മിക്കാൻ എൽ.ഡി.എഫ് ശുപാർശ ചെയ്തത് ജനാധിപത്യത്തിലൂന്നിയ തീരുമാനമാണ്. ദേവാലയങ്ങളിലെ തർക്കങ്ങൾ ശാശ്വതമായി പരിഹരിക്കാനും വിശ്വാസികൾക്ക് ആരാധനയും കർമ്മങ്ങളും അനുഷ്ഠിക്കാനും നിയമം സഹായിക്കും. 2017ലെ സുപ്രീംകോടതി വിധിയെ വളച്ചൊടിച്ച് യാക്കോബായ ദേവാലയങ്ങൾ പിടിച്ചെടുക്കുന്നതും മൃതദേഹങ്ങൾക്ക് അന്ത്യകർമ്മങ്ങൾ നിഷേധിക്കുന്നതും നിയമം നടപ്പാക്കുന്നതോടെ അവസാനിക്കും.
സുപ്രീംകോടതി വിധിയിൽ സർക്കാരിന് നിയമം നിർമ്മിച്ച് പ്രശ്‌നം പരിഹരിക്കാമെന്ന് പറഞ്ഞിട്ടുണ്ട്. തർക്കമുള്ള ദേവാലയങ്ങളിൽ ഭൂരിപക്ഷം ഇടവക വിശ്വാസികളുടെ തീരുമാനപ്രകാരം ഭരണനിർവഹണവും ആരാധനയും കർമ്മങ്ങളും നടക്കണം.
സർക്കാർ നടത്തിയ ഹിതപരിശോധനയിൽ 12 ലക്ഷം വിശാസികളും പൗരപ്രമുഖരും നിയമനിർമ്മാണത്തെ അനുകൂലിച്ചിരുന്നു. നിർദ്ദിഷ്ട ബിൽ ശുപാർശ ചെയ്ത ജസ്റ്റിസ് കെ.ടി. തോമസിന്റെ ഉദ്യമത്തെ സഭ നന്ദിയോടെ സ്മരിക്കുന്നു. ആറു വർഷമായി തുടരുന്ന ക്രമസമാധാന പ്രശ്നങ്ങൾ, വിശ്വാസ പീഡനം, പള്ളി പിടിത്തം, അതിക്രമം എന്നിവ ഇതോടെ അവസാനിക്കുമെന്നാണ് പ്രതീക്ഷയെന്ന് മെത്രാപ്പൊലീത്തൻ ട്രസ്റ്റി ജോസഫ് ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത അറിയിച്ചു.
പ്രതിഷേധവുമായി ഓർത്തഡോക്‌സ് സഭ
സഭാ തർക്കത്തിൽ നിയമ നിർമ്മാണം നടത്താനുളള നീക്കത്തിനെതിരെ നാളെ എല്ലാ പള്ളികളിലും കുർബാനയ്ക്ക് ശേഷം പ്രതിഷേധ ദിനമായി ആചരിക്കാൻ ഓർത്തഡോക്‌സ് സഭ. മെത്രാപ്പോലീത്തമാരും വൈദികരും തിങ്കളാഴ്ച തിരുവനന്തപുരത്ത് പ്രാർത്ഥനാ യജ്ഞം നടത്തും. എല്ലാ ഭദ്രാസനങ്ങളുടെയും നേതൃത്വത്തിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സുപ്രീംകോടതി വിധി അട്ടിമറിക്കാനുളള നീക്കം ജുഡീഷ്യറിയോടുളള വെല്ലുവിളിയാണ്. ഒരു വിശ്വാസിക്ക് പോലും ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കാതിരിക്കെ, ആരാധനാ സ്വാതന്ത്ര്യം ഒരു വിഭാഗത്തിനും ഉടമസ്ഥാവകാശം മറ്റൊരു വിഭാഗത്തിനുമെന്ന രീതിയിൽ നിയമനിർമ്മാണത്തിന് അംഗീകാരം നൽകിയത് സമാധാനപരമായി പ്രവർത്തിക്കുന്ന പള്ളികളിൽ സംഘർഷമുണ്ടാക്കാനുളള ബോധപൂർവമായ ശ്രമമാണ്. ബിൽ നടപ്പാക്കിയാൽ പ്രശ്‌നം കൂടുതൽ വഷളാകും. സർക്കാർ നടത്തിയ ചർച്ചകൾ പോലും നിയമവിരുദ്ധമായ ഈ ബിൽ കൊണ്ടുവരുന്നതിന് മുൻകൂട്ടി തയ്യാറാക്കിയ വേദിയായിരുന്നോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ചീഫ് സെക്രട്ടറി ഒരു വിഭാഗത്തിന്റെ ആളായാണ് പ്രവർത്തിക്കുന്നതെന്ന സംശയമുണ്ട്. സർക്കാർ പിന്തിരിഞ്ഞില്ലെങ്കിൽ സുപ്രീംകോടതിയെ സമീപിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.
സഭാ സുന്നഹദോസ് സെക്രട്ടറി ഡോ യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത, അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ, വൈദിക ട്രസ്റ്റി ഫാ. തോമസ് വർഗീസ് ആമയിൽ അൽമായ ട്രസ്റ്റി റോണി വർഗീസ്, സഭാ വക്താവ് ഫാ ഡോ. ജോൺസ് ഏബ്രഹാം കോനാട്ട് എന്നിവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |