തിരുവനന്തപുരം: അനാഥരായ ആനക്കുട്ടികൾക്ക് അച്ഛനും അമ്മയുമാകുന്ന ബൊമ്മന്റേയും ബെല്ലയുടേയും ജീവിതം പറയുന്ന ഡോക്യുമെന്ററി ഹ്രസ്വചിത്രമാണ് 'ദി എലിഫന്റ് വിസ്‌പറേഴ്സ്'. മനുഷ്യനും മൃഗവും തമ്മിലുള്ള ആത്മബന്ധം കാടിന്റെ വശ്യസൗന്ദര്യത്തിന്റെ പശ്ചാത്തലത്തിലാണ് പ്രേക്ഷകരിലേക്ക് പകരുന്നത്. ഡോക്യുമെന്ററി രീതി വിട്ട് മനസിനെ സ്പർശിക്കുന്ന ദൃശ്യാനുഭവമാണ് കാർത്തികി ഗോൺസാൽവെസ് സംവിധാനം ചെയ്ത 41മിനിട്ട് ചിത്രം.
ഗോത്രവർഗക്കാരായ ബൊമ്മനും ബെല്ലയും, ഇവർ മക്കളെ പോലെ വളർത്തുന്ന ആനക്കുട്ടികളായ രഘുവും അമ്മുവുമാണ് കഥാപാത്രങ്ങൾ. തമിഴ്‌നാട് മുതുമലൈ ദേശീയോദ്യാനത്തിന്റെയും തേപ്പക്കാട് ആനസംരക്ഷണ കേന്ദ്രത്തിന്റെയും മനോഹാരിത ഓരോ ഫ്രെയിമും നിറയുന്നു.
ആദ്യ ഭർത്താവിന്റേയും മകളുടേയും മരണശേഷം ആനകളുടെ സംരക്ഷണം ഏറ്റെടുക്കുന്ന ബെല്ല ആനക്കുട്ടികളെ പരിപാലിക്കുന്ന ഏക വനിതയാണ്. . ഇതേ ജോലി ചെയ്യുന്ന ബൊമ്മനെ ഇവർ വിവാഹം ചെയ്യുന്നു. രഘു എന്ന ആനക്കുട്ടി ബൊമ്മന് മകനെ പോലെയായിരുന്നു. ബൊമ്മനോട് ചേർന്നു കിടക്കുന്ന രഘുവിന്റെ ചിത്രം മനസിൽ നിന്ന് മായില്ല. അമ്മു എന്ന ആനക്കുട്ടിക്ക് ട്യൂബിൽ പാൽ കൊടുക്കുമ്പോൾ, 'എന്റെ മകളെ തിരിച്ചു കിട്ടിയതുപോലെ' എന്നാണ് ബെല്ല പറയുന്നത്.
തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിലും കേരളത്തിലും കർണാടകത്തിലുമായാണ് മുതുമലൈ ദേശീയോദ്യാനം. ഏഷ്യയിലെ ഏറ്റവും പഴയ ആന സംരക്ഷണ കേന്ദ്രങ്ങളിലൊന്നാണ് മുതുമലൈയിലെ തേപ്പക്കാട്. 140 വർഷമായി കാട്ടിൽ ഒറ്റപ്പെടുന്ന ആനകളെ ഇവിടെ സംരക്ഷിക്കുന്നു.
ഹാലൗട്ട്, ഹൗ ഡു യു മെഷർ എ ഇയർ തുടങ്ങിയ ലോക പ്രശസ്ത ഡോക്യുമെന്ററികളെ പിന്തള്ളിയാണ് ഇന്ത്യൻ ഹ്രസ്വചിത്രത്തിന്റെ നേട്ടം. നെറ്റ്ഫ്‌ളിക്‌സിൽ ചിത്രം കാണാം.
നിർമാതാവായ ഗുനീത് മോംഗയുടെ രണ്ടാമത്തെ ഓസ്‌കർ നേട്ടമാണിത്. 2019 ഓസ്‌കറിൽ ഗുനീത് നിർമിച്ച 'പീരിഡ് എൻഡ് ഓഫ് സെന്റെൻസ് എന്ന ഡോക്യുമെന്ററിക്ക് ഓസ്‌കർ ലഭിച്ചിരുന്നു.
ഓസ്കാറിലെ മലയാളി സാന്നിദ്ധ്യം
'ദി എലിഫന്റ് വിസ്പറേഴ്സി'ന്റെ സയന്റിഫിക് അഡ്വൈസർ കോഴിക്കോട് സ്വദേശിയും ആന ഗവേഷകനുമായ ഡോ. ശ്രീധർ വിജയകൃഷ്ണനാണ്. ആനകളുടെ ശരീരഭാഷയുടെ ഡീകോഡിംഗ്, ഡോക്യുമെന്ററി സ്‌ക്രിപ്ടിന്റെ ഫാക്ട് ചെക്കിംഗ് എന്നിവ നിർവഹിച്ചത് അദ്ദേഹമാണ്.
2017 ലാണ് തമിഴ്‌നാട് വനംവകുപ്പ് രഘുവിനെ (ഡോക്യുമെന്ററിയിലെ കുട്ടിയാന) രക്ഷപ്പെടുത്തുന്നത്. തള്ളയാന ഷോക്കേറ്റ് ചരിഞ്ഞതാണ്. ആനക്കുട്ടിയെ മൃഗങ്ങൾ ആക്രമിച്ച് മുറിവേറ്റിരുന്നു. ബൊമ്മനും ഭാര്യ ബെല്ലിയും ആനക്കുട്ടിയെ പരിചരിച്ച് വളർത്തുകയാണ്. ഇതെല്ലാം നേരിട്ട് കണ്ടാണ് കാർത്തികി ഗോൺസാൽവസ് ഡോക്യുമെന്ററി ചെയ്യുന്നത്. 2018 ൽ നേച്ചർ ഫെസ്റ്റിവലിലാണ് കാർത്തികി ശ്രീധറിനെ പരിചയപ്പെടത്ടു. അന്ന് തൊട്ട് ഇതിന്റെ ശാസ്ത്രീയ വശങ്ങളും ആനയും ആനക്കാരനും തമ്മിലുള്ള ബന്ധവും, ആനയുടെ ആശയവിനിമയവും കാർത്തികിക്ക് വിശദീകരിച്ചത് ഡോ. ശ്രീധറാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |