SignIn
Kerala Kaumudi Online
Friday, 26 April 2024 8.46 AM IST

കണ്ണൂരിൽ സോൺട  കൈക്കലാക്കിയ 68 ലക്ഷം തിരിച്ചുപിടിക്കാൻ നീക്കം

sontra

കണ്ണൂർ: ബ്രഹ്മപുരം മാലിന്യപ്ലാന്റ് തീപിടിത്തത്തെ തുടർന്ന് വിവാദത്തിലായ സോൺട ഇൻഫ്രാടെക് കമ്പനിയിൽ നിന്ന് 68 ലക്ഷം തിരിച്ചുപിടിക്കാൻ കണ്ണൂർ കോർപ്പറേഷൻ. അനധികൃതമായി കൈപ്പറ്റിയ തുക തിരിച്ച് അടക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് അയച്ചിരിക്കുകയാണ് കോർപ്പറേഷൻ.

മാലിന്യം നീക്കാൻ കരാർ ഏറ്റെടുത്ത കമ്പനി പ്രവൃത്തി തുടങ്ങുംമുമ്പേ കൈപ്പറ്റിയ തുകയാണിത്. പിന്നീട് 21 കോടിക്കുവേണ്ടി നിർബന്ധം പിടിച്ച കമ്പനിയെ ഒഴിവാക്കുകയും എട്ടു കോടിക്ക് പൂനെയിലെ കമ്പനിക്ക് കരാർ കൊടുക്കുകയും ചെയ്തു.

ഭരണ സമിതി നിലവിലില്ലാത്ത സമയത്ത് ഒരു പ്രവൃത്തിയും ചെയ്യാതെ 68 ലക്ഷം ഉദ്യോഗസ്ഥർ വഴി കമ്പനി കൈപ്പറ്റിയെന്നാണ് കോർപ്പറേഷന്റെ ആരോപണം. ഈ പണം തിരികെപ്പിടിക്കാനാണ് നിയമ നടപടിയെന്ന് മേയർ അഡ്വ.ടി. ഒ. മോഹനൻ വ്യക്തമാക്കിയിരുന്നു.

മുന്നൊരുക്കത്തിനായി 60 ലക്ഷം ചെലവായെന്നാണ് കമ്പനിയുടെ നിലപാട്. എന്നാൽ 7.5 ലക്ഷം മാത്രമാണ് ചെലവഴിച്ചതെന്ന് നഗരസഭ എൻജനിയറിംഗ് വിഭാഗം തിട്ടപ്പെടുത്തിയിരുന്നു.

കോർപ്പറേഷന് കീഴിലുള്ള ചേലോറ ട്രഞ്ചിംഗ് ഗ്രൗണ്ടിൽ നിന്നുള്ള മാലിന്യം നീക്കാൻ സോൺടയുമായി 2020 ഫെബ്രുവരിയിലാണ് കരാറായത്. ചേലോറയിലെ 30 ഏക്കറിൽ രണ്ട് എക്കർ കമ്പനിയുടെ പേരിൽ എഴുതി നൽകണമെന്നും വ്യവസ്ഥയുണ്ടായിരുന്നു.

 സർക്കാർ ഇടപെട്ട് കരാർ

നഷ്ടമാണെന്നറിഞ്ഞിട്ടും സംസ്ഥാന സർക്കാരിന്റെയും മുഖ്യമന്ത്രിയുടെ ഓഫീസിന്റെയും സമ്മർദ്ദം കാരണമാണ് സോൺടയുമായി കരാർ ഒപ്പിടേണ്ടി വന്നതെന്ന് മേയർ കുറ്റപ്പെടുത്തി. കുറഞ്ഞ നിരക്കിൽ കരാർ ഏറ്റെടുക്കാൻ മറ്റുകമ്പനികൾ രംഗത്ത് ഉണ്ടായിട്ടും ഓപ്പൺ ടെൻഡർ വിളിക്കാതെ സോൺടയുമായി കരാർ ഒപ്പിടുന്നതിൽ കോർപ്പറേഷൻ കൗൺസിൽ യോഗം പ്രതിഷേധമറിയിച്ചതാണ്. കരാർ ഒപ്പിട്ട് ഒരു വർഷം കഴിഞ്ഞും കമ്പനി പ്രവൃത്തി ഒന്നും ചെയ്തില്ല. ഡീസൽ, ജെ.സി.ബി ചാർജ്ജ് എന്നീ ഇനത്തിൽ പണം മുൻകൂറായി കൈപ്പറ്റുകയും ചെയ്തു.

മാലിന്യത്തിന്റെ അളവ് സംബന്ധിച്ച് സർവേ നടത്തിയപ്പോൾ 21 കോടി നൽകിയാൽ മാത്രമേ പ്രവൃത്തി തുടങ്ങാൻ സാധിക്കൂ എന്നായി കമ്പനി. വൻതുക നഷ്ടമാകുമെന്ന സ്ഥിതിയിൽ കോർപ്പറഷേൻ കരാർ റദ്ദാക്കി പൂനെ ആസ്ഥാനമായ റോയൽ വെസ്റ്റേൺ പ്രൈവറ്റ് എൽ.എൽ.പി എന്ന കമ്പനിക്ക് എട്ട് കോടിക്ക് കരാർ മാറ്റി നൽകുകയായിരുന്നു.

ബ്രഹ്മപുരത്തെ തീപ്പിടിത്തത്തിന്റെ പശ്ചാത്തലത്തിൽ ചേലോറ ട്രഞ്ചിംഗ് ഗ്രൗണ്ടിൽ ചീഫ് എൻവയൺമെന്റൽ എൻജിനിയർ സിന്ധു രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. മാലിന്യ സംസ്‌കരണ സംവിധാനങ്ങളിൽ സംഘം സംതൃപ്തി രേഖപ്പെടുത്തി.

'സംസ്ഥാന സർക്കാരിന്റെ സമ്മർദ്ദം നിമിത്തം കോർപ്പറേഷൻ കമ്പനിയുമായി കരാറിൽ ഒപ്പിടാൻ നിർബന്ധിതരാകുകയായിരുന്നു. സോൺട തട്ടിപ്പ് കമ്പനിയാണ്. പുതിയ കമ്പനിക്ക് കരാർ നൽകിയതിലൂടെ എട്ടു കോടിയോളം രൂപ ലാഭമുണ്ടായി.

- അഡ്വ.ടി. ഒ. മോഹനൻ, മേയർ, കണ്ണൂർ കോർപ്പറേഷൻ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SONTRA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.