തിരുവനന്തപുരം: സ്പീക്കറുടെ ഓഫീസിന് മുന്നിൽ പ്രതിപക്ഷ എം.എൽ.എമാർക്ക് നേരേ നടന്ന കൈയേറ്റങ്ങളെ ധൈര്യപൂർവം നേരിട്ട് കെ.കെ. രമയും ഉമാതോമസും. തങ്ങൾക്ക് നേരേ കൈയേറ്റവും അതിക്രമവും ഉണ്ടായെങ്കിലും ഉശിരോടെ പിടിച്ചു നിന്ന
ഇരുവരും, വാച്ച് ആൻഡ് വാർഡിന്റെ പരാക്രമങ്ങളെ ചോദ്യം ചെയ്തു.
പരിക്കേറ്റ് സ്ലിംഗിലിട്ട കൈയുമായി പ്രതിപക്ഷ കക്ഷി നേതാക്കൾക്കൊപ്പം രമ വാർത്താ സമ്മേളനത്തിനുമെത്തി. സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ വർദ്ധിക്കുന്നത് ചൂണ്ടിക്കാട്ടി അടിയന്തര പ്രമേയ നോട്ടീസ് നൽകിയത് ഉമാ തോമസായിരുന്നു. സി.പി.എം അംഗം എച്ച്.സലാമിന്റെ ചവിട്ടേറ്റാണ് കൈക്ക് പരിക്കേറ്റതെന്ന് കെ.കെ.രമ പറഞ്ഞു. അഞ്ച് വനിതാ വാച്ച് ആൻഡ് വാർഡുമാർ കൈയിലും കാലിലും പിടിച്ച് തന്നെ വലിച്ചിഴച്ച് ആക്രമിച്ചെന്നും ഇതിന് സ്പീക്കർ മറുപടി പറയണമെന്നും രമ ആവശ്യപ്പെട്ടു. മുക്കാൽ മണിക്കൂർ സംഘർഷത്തിന്റെ മദ്ധ്യത്തിലായിരുന്ന രമ, നിയമസഭയിലെ ക്ലിനിക്കിൽ പോയി കൈ തുണികൊണ്ട് കഴുത്തിൽ കെട്ടിയിട്ട് സ്ലിംഗിലിട്ടു. പിന്നീട് ജനറലാശുപത്രിയിൽ ചികിത്സ തേടി.
ഉമാ തോമസിനെയും രമയെയും വലിച്ചിഴയ്ക്കാനും ബലപ്രയോഗത്തിലൂടെ നീക്കം ചെയ്യാനും പലവട്ടം വാച്ച് ആൻഡ് വാർഡുമാർ ശ്രമിച്ചു. ഇരുവരും ധൈര്യപൂർവം അതിക്രമം നേരിട്ടു. ശരീരത്തിൽ തൊടരുതെന്ന് ഉമ ഉച്ചത്തിൽ വിളിച്ചു പറയുന്നുണ്ടായിരുന്നു. തിരുവഞ്ചൂർ രാധാകൃഷ്ണനെ കൈയേറ്റം ചെയ്യാൻ ശ്രമിച്ച അഡി. ചീഫ് മാർഷലിനു നേരേയും രണ്ടു പേരും കയർത്തു. തിരുവഞ്ചൂരിനെ അധിക്ഷേപിച്ച് വാച്ച് ആൻഡ് വാർഡ് സംസാരിച്ചതാണ് പ്രശ്നങ്ങൾക്കിടയാക്കിയതെന്ന് രമ പറഞ്ഞു.
സ്പീക്കർക്ക് 6 എം.എൽ.എമാർ പരാതി നൽകി
ഇന്നലെ നിയമസഭയിലുണ്ടായ സംഘർഷത്തിൽ വാച്ച് ആൻഡ് വാർഡ് മർദ്ദിച്ചുവെന്നാരോപിച്ച് ആറ് പ്രതിപക്ഷ എം.എൽ.എമാർ സ്പീക്കർ എ.എൻ. ഷംസീറിന് പരാതി നൽകി. തിരുവഞ്ചൂർ രാധാകൃഷ്ണൻ, ഉമ തോമസ്, സനീഷ് കുമാർ ജോസഫ്, കെ.കെ. രമ, ടി.വി. ഇബ്രാഹിം, എ.കെ.എം. അഷറഫ് എന്നിവരാണ് തങ്ങൾക്കെതിരെയുണ്ടായ ആക്രമണം ചൂണ്ടിക്കാട്ടി വാച്ച് ആൻഡ് വാർഡിനെതിരെ നടപടിയാവശ്യപ്പെട്ട് വെവ്വേറെ പരാതി നൽകിയത്. വാച്ച് ആൻഡ് വാർഡ് പിടിച്ചുവലിക്കുകയും ദേഹോപദ്രവം ഏല്പിക്കുകയും ചെയ്തുവെന്ന് പരാതിയിൽ പറയുന്നു. കൈയേറ്റം ചൂണ്ടിക്കാട്ടി പൊലീസിന് പരാതി നൽകുന്നതിനെക്കുറിച്ചും ആലോചിക്കുന്നതായി സൂചനയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |