തിരുവനന്തപുരം: വൈക്കം സത്യഗ്രഹത്തിന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന ശതാബ്ദി ആഘോഷപരിപാടികൾ വൈക്കത്ത് 30ന് എ.ഐ.സി.സി അദ്ധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെ ഉദ്ഘാടനം ചെയ്യുമെന്ന് കെ.പി.സി.സി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ടി.യു.രാധാകൃഷ്ണൻ അറിയിച്ചു. കോൺഗ്രസ് അദ്ധ്യക്ഷനായി ചുമതലയേറ്റ ശേഷം മല്ലികാർജ്ജുന ഖാർഗെയുടെ കേരളത്തിലെ ആദ്യത്തെ പൊതുപരിപാടിയാണിത്. 27,28,29 തീയതികളിലായി ആറ് പ്രചാരണ ജാഥകൾ കെ.പി.സി.സി സംഘടിപ്പിക്കും. ആലുവയിൽ നിന്ന് വൈക്കത്തേക്കുള്ള മഹാത്മജി ഛായാചിത്ര ജാഥയുടെ ക്യാപ്ടനായി യു.ഡി.എഫ് കൺവീനർ എം.എം.ഹസ്സനും.
തമിഴ്നാട്ടിലെ ഈറോഡ് പെരിയോർ ഇ.വി.രാമസ്വാമി നായ്ക്കരുടെ ജന്മസ്ഥലത്ത് നിന്നാരംഭിക്കുന്ന സ്മൃതിജാഥയുടെ ക്യാപ്ടനാവുന്നത് ഇ.വി.കെ.എസ്. ഇളങ്കോവൻ എം.എൽ.എയാണ്. കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പിയാണ് അരുവിപ്പുറത്തുനിന്ന് വൈക്കത്ത് എത്തുന്ന കേരള നവോത്ഥാന സ്മൃതിജാഥയുടെ ക്യാപ്ടൻ.
ചെട്ടികുളങ്ങര ടി.കെ.മാധവന്റെ സ്മൃതി മണ്ഡപത്തിൽ നിന്ന് ആരംഭിക്കുന്ന അയിത്തോച്ചാടന ജ്വാലാപ്രയാണ ജാഥയുടെ ക്യാപ്ടൻ അടൂർപ്രകാശ് എം.പിയും. വൈക്കം സത്യഗ്രഹ രക്തസാക്ഷി ചിറ്റേടത്ത് ശങ്കുപിള്ളയുടെ ജന്മഗൃഹമായ കോഴഞ്ചേരിയിൽ നിന്ന് ആരംഭിക്കുന്ന വൈക്കം സത്യഗ്രഹ രക്തസാക്ഷി സ്മൃതിചിത്ര ഘോഷയാത്രയുടെ ക്യാപ്ടൻ ആന്റോ ആന്റണി എം.പിയാണ്. കോഴിക്കോട് നിന്ന് കെ.പി.കേശവമേനോൻ,കെ.കേളപ്പൻ എന്നിവരുടെ ഛായാചിത്രവുമായി മലബാർ നവോത്ഥാനനായക ഛായാചിത്ര ജാഥയുടെ ക്യാപ്ടൻ ആവുന്നത് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് ടി.സിദ്ധിഖ് എം.എൽ.എയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |