മൂന്നു ജില്ലകളിലെ ജനജീവിതം ദുസഹമാക്കുകയും ജനങ്ങൾക്ക് ഗുരുതരായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്ത ബ്രഹ്മപുരത്തെ തീ അട്ടിമറിയാണെന്നും, അധികൃതരുടെ അനാസ്ഥയാണ് സ്ഥിതിഗതികൾ ഇത്രത്തോളം വഷളാക്കിയതെന്നും ആക്ഷേപമുണ്ട്. 2019-ലെ ബ്രഹ്മപുരത്തെ തീപിടിത്തത്തെ തുടർന്ന് ഉണ്ടായ അന്വേഷണ റിപ്പോർട്ടിന്മേൽ ആവശ്യമായ മേൽ നടപടികൾ തക്ക സമയത്ത് എടുത്തിരുന്നെങ്കിൽ, പ്രശ്നം ഇത്രത്തോളം രൂക്ഷമാകുമായിരുന്നില്ല. അല്പം വൈകിയാണെങ്കിലും മന്ത്രിമാർ സംഭവസ്ഥലം സന്ദർശിക്കുകയും, ബന്ധപ്പെട്ടവർക്ക് വേണ്ട നിർദ്ദേശങ്ങൾ നല്‌കുകയും ചെയ്തത് നല്ല കാര്യം തന്നെ.
കൊച്ചി നഗരത്തിലും പരിസരപ്രദേശങ്ങളിലുമുള്ള പലരും ഇതിനകം അന്യജില്ലകളിലേക്ക് താമസം മാറി. പക്ഷേ, എസ്.എസ്.എൽ.സി - സി.ബി.എസ്.ഇ പരീക്ഷകൾ നടക്കുന്ന സമയമായതുകൊണ്ട് പലർക്കും വീടും പൂട്ടി പോകാൻ കഴിയുന്നില്ല. മറ്റു കാരണങ്ങൾ കൊണ്ടും പലർക്കും മാറിത്താമസിക്കാൻ കഴിയുകയുമില്ല. പ്ളാന്റിൽ നിന്നും പുറത്തുവരുന്ന പുക ഭാവിയിൽ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്ന് ഐ.എം.എ മുന്നറിയിപ്പു നല്‌കിയിരുന്നു. വേർതിരിച്ച പ്ളാസ്റ്റിക് മാറ്റണമെന്നും, ആവശ്യമായ അഗ്നിരക്ഷാ സംവിധാനങ്ങൾ ഒരുക്കണമെന്നും ഫെബ്രുവരി 16-നു ബന്ധപ്പെട്ടവർക്ക് (സോൺടാ ഇൻഫ്രാടെക്) കൊച്ചി കോർപ്പറേഷൻ കത്തു നല്‌കിയിരുന്നുവെന്നും അറിയുന്നു. ഫെബ്രുവരിയിൽ ഒരു തീപിടിത്തമുണ്ടായതിന് പിന്നാലെയാണ് കോർപ്പറേഷൻ ഈ കത്ത് നല്‌കിയത്.
സമഗ്രമായ ഒരു അന്വേഷണം നടത്തിയാൽ എല്ലാ കാര്യങ്ങളും ജനങ്ങൾക്ക് മനസിലാക്കാൻ കഴിയുമെന്ന് വിശ്വസിക്കാം. യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടിയാണ് സർക്കാരിന്റെ ഭാഗത്തുനിന്നും ജനങ്ങൾ പ്രതീക്ഷിക്കുന്നത്. അതുപോലെ തന്നെ, കേരളം മുഴുവൻ മാലിന്യ സംസ്കരണത്തിന് ശാസ്‌ത്രീയവും ശാശ്വതവുമായ നടപടികൾ കൈക്കൊള്ളുകയും വേണം. ആ നടപടികൾ പരാതിക്ക് ഇടനല്‌കാത്തവിധം സംശുദ്ധമായിരിക്കാനും ബന്ധപ്പെട്ടവർ ശ്രദ്ധിക്കണം.
പി.ജി. മൂർത്തി
തിരുവനന്തപുരം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |