SignIn
Kerala Kaumudi Online
Saturday, 27 April 2024 1.21 AM IST

‘അരിവാൾ’ കൊണ്ട് മുറിയുന്ന ജീവിതം

opinion

അരിവാൾ രോഗം 2047 ഓടെ രാജ്യത്ത് നിന്ന് നിർമാർജ്ജനം ചെയ്യുമെന്ന കേന്ദ്ര ബഡ്ജറ്റിലെ പ്രഖ്യാപനം രോഗബാധിതർക്കും അവരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്നവർക്കും വലിയ ആശ്വാസം പകരുന്നതാണ്. രോഗ നിർണയത്തിന് ആദിവാസി മേഖലകളിലെ 40 വയസ് വരെ പ്രായമുള്ള ഏഴ് കോടി ആളുകളെ പരിശോധിക്കുമെന്നാണ് ധനമന്ത്രി നിർമലാ സീതാരാമൻ ഇക്കഴിഞ്ഞ കേന്ദ്ര ബഡ്ജറ്റ് പ്രഖ്യാപനത്തിൽ വ്യക്തമാക്കിയത്. അരിവാൾ രോഗ നിർമാർജ്ജനത്തിനുള്ള പദ്ധതി ആദ്യമായാണ് കേന്ദ്ര ബഡ്ജറ്റിൽ ഇടംപിടിക്കുന്നത്. രോഗനിർണയത്തിന് വ്യാപകമായി പരിശോധന നടത്തുന്നതിനൊപ്പം ബോധവത്കരണ പരിപാടികളും നടത്തുമെന്ന് ധനമന്ത്രി വ്യക്തമാക്കിയത് വലിയ പ്രതീക്ഷയാണ്.

കേരളത്തിൽ രണ്ടായിരത്തോളം അരിവാൾ രോഗബാധിതരുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. സർക്കാരിന്റെ രേഖകളിൽ വയനാട് ജില്ലയിൽ മാത്രം ആയിരത്തിലധികം രോഗികളാണ് സിക്കിൾ സെൽ അനീമിയ അഥവാ അരിവാൾ രോഗം ബാധിച്ചവരായുള്ളത്. ഇതിൽ തന്നെ 700 ഓളം രോഗികൾ പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽ ഉൾപ്പെടുന്നവരുമാണ്. വയനാട് ജില്ലയ്ക്ക് പുറമേ മലപ്പുറം, പാലക്കാട്, കണ്ണൂർ ജില്ലകളിലും സിക്കിൾ സെൽ രോഗികളുണ്ടെന്നാണ് കണക്കുകൾ. ക്ഷീണവും, സന്ധികളിലെ കഠിന വേദനയും ഉണ്ടാകുമെന്നതിനാൽ രോഗികൾക്ക് ഭാരിച്ച ജോലികൾ ചെയ്യാൻ കഴിയില്ല.

അട്ടപ്പാടിയിൽ

അവസ്ഥ ദയനീയം

ഓരോ ശിശുമരണവും ഉണ്ടാകുമ്പോഴും ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആവർത്തിക്കുന്ന അധികാരികൾ അട്ടപ്പാടിയിൽ അരിവാൾ രോഗം വ്യാപിക്കുന്നതു ഗൗരവമായി കാണുന്നില്ലെന്നതാണ് യാഥാർത്ഥ്യം. ഇതുസംബന്ധിച്ച് ആരംഭിച്ച പഠനങ്ങൾ പലതും നിലച്ച സ്ഥിതിയാണ്. കഴിഞ്ഞ ഒക്ടോബറിലും അരിവാൾ രോഗം ബാധിച്ച് അട്ടപ്പാടിയിൽ രണ്ടുപേർ മരിച്ചിരുന്നു എന്നത് ഏറെ ഗൗരവത്തോടെ പരിഗണിക്കേണ്ട വിഷയമാണ്. അട്ടപ്പാടിയിൽ അരിവാൾ രോഗം നിർണയിക്കാനുള്ള പരിശോധന ആരംഭിച്ച് ആഴ്ചകൾ പിന്നിടുമ്പോഴേക്കും നിലച്ചു എന്നത് ദയനീയാവസ്ഥ വ്യക്തമാക്കുന്നുണ്ട്. അഗളി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ അട്ടപ്പാടി ബ്ലോക്ക് മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ തുടങ്ങിയ പദ്ധതിയാണ് സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് തുടക്കത്തിലേ നിലച്ചത്. അരിവാൾ രോഗത്തിന്റെ പ്രാഥമിക രക്തപരിശോധന നടത്തുന്നതാണ് സോലിബിലിറ്റി ടെസ്റ്റ്. പൂർണ സ്ഥിരീകരണത്തിന് ഇലക്‌ട്രോ ഫോസസ് എന്ന പരിശോധനയും നടത്തണം. ആഴ്ചകൾക്ക് മുമ്പ് രോഗം സ്ഥിരീകരിക്കാനുള്ള ഇലക്ട്രോ ഫോസസ് യന്ത്രം കോട്ടത്തറ ട്രൈബൽ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ സ്ഥാപിച്ചിരുന്നു. ശേഷം രണ്ട് ബുധനാഴ്ചകളിലായി 200 പേരെയും പരിശോധിച്ചു. പിന്നീട് പരിശോധന തുടരുന്നതിന് കിറ്റ് ലഭിച്ചില്ല. കിറ്റ് വാങ്ങുന്നതിനുള്ള ഫണ്ട് ആരോഗ്യ വകുപ്പോ പട്ടികവർഗ വകുപ്പോ നൽകിയതുമില്ല.

200 പേരെ പരിശോധിച്ചതിൽ 20 ശതമാനം പേരിൽ സിക്കിൾ സെൽ അനീമിയ കണ്ടെത്തി. ഇവരിൽ ഭൂരിഭാഗവും സിക്കിൾ സെൽ വാഹകരാണ്. അട്ടപ്പാടിയിലെ മുപ്പതിനായിരത്തോളം പേരെ പരിശോധിക്കാൻ 1500 കിറ്റുകൾ വേണം. രണ്ട് കോടി രൂപയുണ്ടെങ്കിൽ കിറ്റ് വാങ്ങാം. മൊബൈൽ യൂണിറ്റുകൾ ഉൾപ്പെടെ നിലവിലുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് സമയബന്ധിതമായി അരിവാൾ രോഗ നിർണയം പൂർത്തിയാക്കാൻ കഴിയും. സർക്കാർ ഇതിനാവശ്യമായ നടപടികൾ സ്വീകരിക്കണം.

അവസാന

പരിശോധന

2013ൽ

നാലുമാസം മുമ്പ് അട്ടപ്പാടിയിൽ 591 പേരെ പ്രാഥമികമായി പരിശോധിച്ചതിൽ 106 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഈ പരിശോധന പൂർണമല്ലെന്നു പറഞ്ഞ് ആരോഗ്യവകുപ്പ് തള്ളുകയും ചെയ്തു. പിന്നീട് ഇവരുടെ തുടർ പരിശോധന നടന്നില്ല. ഇതിനുമുമ്പ് അട്ടപ്പാടിയിൽ 2013ലാണ് അവസാനമായി അരിവാൾരോഗ സ്ഥിരീകരണ പരിശോധന നടത്തിയത്. ഈ കണക്ക് പ്രകാരം 150 പേർക്ക് മാത്രമാണ് അരിവാൾ രോഗമുള്ളത്. കൃത്യമായ പരിശോധന നടത്തിയാൽ എണ്ണം കൂടും.

വയനാട്ടിൽ ആദിവാസികൾക്കും മറ്റുള്ളവർക്കും പരിശോധന നടത്തി പെൻഷനും പോഷകാഹാരക്കിറ്റും വിതരണം ചെയ്യുന്നുണ്ട്. 2013ൽ അട്ടപ്പാടിയിൽ ആദിവാസി സമൂഹത്തിലുള്ളവർക്കു പരിശോധന മാത്രമാണ് നടത്തിയത്. അതും അപൂർണമായിരുന്നു.

12 ഗർഭിണികളും രോഗികൾ

ശരീരം കൊത്തിവലിക്കുന്ന അരിവാൾ രോഗത്തിന്റെ വേദന അനുഭവിക്കുന്ന 196 പേർ അട്ടപ്പാടിയിലുണ്ടെന്നാണ് ഈ മേഖലയിൽ പഠനം നടത്തിയ എം.ജി.ഒകൾ വ്യക്തമാക്കുന്നത്. നവജാത ശിശുമരണവും അമ്മമാരുടെ അരിവാൾ രോഗവും തമ്മിൽ ബന്ധമുണ്ടെന്നു പല ആരോഗ്യവിദഗ്ധരും ചൂണ്ടിക്കാണിക്കുന്നു. നിലവിൽ ആദിവാസി വിഭാഗത്തിൽ നിന്നുള്ള 12 ഗർഭിണികൾ അരിവാൾ രോഗബാധിതരാണ്. അരിവാൾ രോഗികൾ തീവ്രമായ ശാരീരിക പ്രശ്നങ്ങളിലൂടെ കടന്നുപോകുന്നവരുമാണ്. സഹിക്കാൻ കഴിയാത്ത ശരീരവേദന പലപ്പോഴും ഉണ്ടാകും. മലബാർ കാൻസർ സെന്ററിന്റെ സഹായത്തോടെ അട്ടപ്പാടി ബ്ലോക്ക് മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ തുടങ്ങിയ പഠനം ഗൗരവതരമായ സൂചനകളാണു നൽകിയിരുന്നത്. അരിവാൾ രോഗികൾ പരസ്പരം വിവാഹിതരാകുന്നത് ഒഴിവാക്കണം. ഗർഭകാലത്ത് മിക്ക സ്ത്രീകളിലും രക്തസമ്മർദ്ദം കൂടുന്നതായി ആരോഗ്യ പ്രവർത്തകർ പറയുന്നു. ഇതോടെ പ്രസവം നേരത്തെയാകും. ഈ വർഷം മരിച്ച കുട്ടികളിൽ കൂടുതൽ പേരും മാസം തികയാതെ ജനിച്ചവരാണ്. നിലവിൽ 206 പേർക്ക് ഐ.ടി.ഡി.പി പ്രതിമാസം 2000 രൂപ ധനസഹായം നൽകുന്നുണ്ട്.


പ്രതീക്ഷയോടെ വയനാടും

വ്യാപകമായ രോഗ രിശോധനകളിലൂടെയും ബോധവത്കരണ പരിപാടികളിലൂടെയും 2047നുള്ളിൽ അരിവാൾ രോഗം രാജ്യത്തുനിന്നും നിർമാർജനം ചെയ്യുമെന്ന കേന്ദ്ര ബഡ്ജറ്റ് പ്രഖ്യാപനത്തിൽ പ്രതീക്ഷയർപ്പിക്കുകയാണ് വയനാടും. സിക്കിൾസെൽ അനിമീയ പേഷ്യന്റ്സ് അസോസിയേഷന്റെ കണക്ക് പ്രകാരം വയനാട്ടിൽ മാത്രം 1057 അരിവാൾ രോഗികളുണ്ട്. എന്നാൽ, വ്യാപകമായ പരിശോധനയും ബോധവത്കരണവും കാര്യക്ഷമമായി നടക്കാത്തതിനാൽ യഥാർത്ഥ കണക്ക് ഇതിലും കൂടാനാണ് സാധ്യത.

ഗോത്രവിഭാഗങ്ങൾക്കിടയിലാണ് അരിവാൾ രോഗം കൂടുതലായി കണ്ടുവരുന്നത്. ജനിതക കാരണങ്ങളാൽ ചുവന്ന രക്തകോശങ്ങൾക്ക് ഉണ്ടാകുന്ന രൂപമാറ്റം മൂലമുള്ള രോഗമാണിത്. വയനാട്ടിൽ രോഗികളായിട്ടുള്ള 1057 പേരിൽ 700ഓളം പേരും ആദിവാസി വിഭാഗത്തിൽപെട്ടവരാണ്. ബാക്കിവരുന്നത് വയനാടൻ ചെട്ടി സമുദായത്തിൽപെട്ടവരാണ്. ഇരുവിഭാഗത്തിൽപെട്ടവർക്കും സൗജന്യ ചികിത്സയും പെൻഷനും സംസ്ഥാന സർക്കാർ നൽകുന്നുണ്ടെങ്കിലും മാസങ്ങളായി പെൻഷൻ വിതരണം മുടങ്ങിയിരിക്കുകയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SICKLE CELL ANEMIA
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.