ന്യൂഡൽഹി :എറണാകുളം അങ്കമാലി അതിരൂപത ഭൂമിയിടപാടുമായി ബന്ധപ്പെട്ട കേസിൽ വിചാരണയ്ക്ക് നേരിട്ട് ഹാജരാകുന്നത് ഒഴിവാക്കണമെന്ന കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ ആവശ്യം സുപ്രീം കോടതി തള്ളി. ഭൂമിയിടപാടിൽ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധി റദ്ദാക്കണമെന്ന ആവശ്യവും തള്ളിയതോടെ കർദ്ദിനാളിന് വൻ തിരിച്ചടിയായി.
വിചാരണക്കോടതിക്ക് നടപടികളുമായി മുന്നോട്ടു പോകാം. കർദിനാളിന് സമൻസ് അയച്ചതിൽ നിയമവിരുദ്ധമായി ഒന്നുമില്ലെന്നും ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരിയും, ബേല ത്രിവേദിയും അടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ഹൈക്കോടതി പരാമർശങ്ങൾ വിചാരണക്കോടതിയുടെ തീരുമാനത്തെ ബാധിക്കേണ്ടതില്ലെന്നും വ്യക്തത വരുത്തി.
ക്രിസ്‌ത്യൻ പള്ളികളുടെ ആസ്‌തികൾ വിൽക്കാൻ ബിഷപ്പുമാർക്ക് അധികാരമില്ലെന്ന ഹൈക്കോടതി പരാമർശത്തിനെതിരെ താമരശേരി-ബത്തേരി രൂപതകൾ സമർപ്പിച്ച ഹർജികളും സുപ്രീംകോടതി തള്ളി. ഹൈക്കോടതി പരാമർശം എല്ലാ ക്രൈസ്‌തവ സഭകളെയും ബാധിക്കുമെന്നായിരുന്നു രൂപതകളുടെ വാദം. എന്നാൽ, വലിയ അനീതി സംഭവിക്കുമെന്ന് ബോധ്യപ്പെടുത്താൻ ഇരു രൂപതകൾക്കും കഴിഞ്ഞില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഹൈക്കോടതി നടത്തിയത് പൊതു നിരീക്ഷണമായി മാത്രം കണ്ടാൽ മതി. അന്തിമനിർദേശമൊന്നും ചേർത്തിട്ടില്ല. പ്രഥമദൃഷ്‌ട്യാ നടത്തിയ അത്തരം പരാമർശങ്ങളിൽ അഭിപ്രായം പറയുന്നില്ല.
#ഹൈക്കോടതി പരിധി വിട്ടു
ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ചില ഉത്തരവുകളിൽ കടുത്ത അതൃപ്‌തി രേഖപ്പെടുത്തിയ സുപ്രീംകോടതി, അവ റദ്ദാക്കി. മതസ്ഥാപനങ്ങൾ കൈയേറ്റം നടത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കാൻ നൽകിയ ഉത്തരവും മത ട്രസ്റ്റുകളെ നിയന്ത്രിക്കാൻ നിയമം കൊണ്ടുവരണമെന്ന് സർക്കാരിനോട് ശുപാർശ ചെയ്തതുമാണ് റദ്ദാക്കിയത്.
അതിരൂപതയുടെ ഭൂമി പുറമ്പോക്കാണോയെന്ന് അന്വേഷിക്കാൻ ഹൈക്കോടതി സർക്കാരിന് നിർദേശം നൽകിയിരുന്നു. റോസ്റ്റർ മാറിയിട്ടും നിർദേശങ്ങൾ നൽകുന്നത് ജഡ്‌ജി തുടർന്നതും കേസ് തന്റെ പക്കൽ തന്നെ സൂക്ഷിച്ചതും ശരിയായില്ല.
ജുഡിഷ്യൽ ആക്‌ടീവിസത്തിന്റെ എല്ലാ സീമകളും ലംഘിക്കുകയാണ് ഹൈക്കോടതി ചെയ്‌തത്. പരിമിതിക്കുള്ളിൽ നിന്നുവേണം കോടതികൾ പ്രവർത്തിക്കേണ്ടതെന്നും ഓർമ്മിപ്പിച്ചു.
ചുളുവിലയ്ക്ക് വിറ്റ് തുലച്ചു
സ്വാശ്രയ മെഡി. കോളേജിന് 60 കോടി ബാങ്ക് വായ്പയെടുത്ത് കാലടിയിൽ അതിരൂപത സ്ഥലം വാങ്ങി
പദ്ധതി ഉപേക്ഷിച്ചതോടെ വായ്പ തിരിച്ചടയ്ക്കാൻ ആറുകോടിയോളം രൂപ പ്രതിവർഷം വേണ്ടിവന്നു
ഇതിന് സ്ഥലങ്ങൾ വിറ്റു. 90 കോടി വില ലഭിക്കേണ്ട സ്ഥലങ്ങൾ ചുളുവിലയ്ക്ക് വിൽക്കേണ്ടി വന്നു
27 കോടി രൂപയ്ക്ക് വില്പന നടത്തിയ ഇടനിലക്കാരൻ 9 കോടിയേ സഭയ്ക്ക് നൽകിയുള്ളൂ
വിശ്വാസികൾ നൽകിയ 14 കേസുകളിൽ ആലഞ്ചേരി പ്രതി
വത്തിക്കാൻ അന്വേഷണ കമ്മിഷൻ നഷ്ടംബന്ധപ്പെട്ടവരിൽ നിന്ന് ഈടാക്കാൻ നിർദ്ദേശിച്ചു
വിറ്റത് കണ്ണായ സ്ഥലങ്ങൾ
കാക്കനാട്, തൃക്കാക്കര, മരട്, കുസുമഗിരി എന്നിവിടങ്ങളിലായി മൂന്നേക്കർ സ്ഥലം വിറ്റു. സാജു എന്ന ഇടനിലക്കാരനാണ് 25 പേർക്കായി സ്ഥലങ്ങൾ പ്ളോട്ടുകളായി വിറ്റത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |