കൊച്ചി: മതനിരപേക്ഷതയ്‌ക്കും ഫെഡറൽ സ്വഭാവത്തിനുമെതിരേ കടന്നാക്രമണങ്ങൾ ഉണ്ടാകുമ്പോൾ മാദ്ധ്യമങ്ങൾ നിശബ്ദരാകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരം ആക്രമണങ്ങൾക്കു നേരെ മാദ്ധ്യമങ്ങൾ മൗനം പാലിക്കുന്നുവെന്ന് ജനാധിപത്യവാദികൾ വിമർശിക്കുന്നുണ്ട്. ഈ വിമർശനങ്ങൾ കണ്ടില്ലെന്ന് നടിക്കുന്നത് മാദ്ധ്യമങ്ങളുടെ നിലനിൽപ്പിന് തന്നെ ഭീഷണിയാകുമെന്നും അദ്ദേഹം പറഞ്ഞു.
മാതൃഭൂമി ശതാബ്ദിയാഘോഷ സമാപനം കൊച്ചി സിയാൽ കൺവെൻഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒരു മാദ്ധ്യമസ്ഥാപനം നൂറ് വർഷമായി നമ്മുടെ നാട്ടിൽ പ്രവർത്തിക്കുന്നതും നാൾക്കുനാൾ അത് അഭിവൃദ്ധിപ്പെടുന്നതും അഭിമാനകരമാണ്. അതേസമയം, രാജ്യത്ത് അപമാനകരമായ ചില വസ്തുതകൾ നിലനിൽക്കുന്നത് കാണാതെ പോകരുത്. വേൾഡ് പ്രസ് ഫ്രീഡം ഇൻഡക്‌സിൽ ഇന്ത്യ 150-ാം സ്ഥാനത്താണ്.180 രാജ്യങ്ങൾ മാത്രമുള്ള ഒരു പട്ടികയിലാണിത്. 2021ൽ 142 എന്ന പരിതാപകരമായ സ്ഥാനത്ത് നിന്നാണ് 2022ൽ 150 എന്ന അതി പരിതാപകരമായ സ്ഥാനത്തേക്ക് നാം കൂപ്പുകുത്തിയത്. ഇത് അപമാനകരമാണ് - മുഖ്യമന്ത്രി പറഞ്ഞു.
ശതാബ്ദി സ്‌മരണിക മുഖ്യാതിഥിയായ കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂർ സാഹിത്യകാരൻ സി. രാധാകൃഷ്ണന് നൽകി പ്രകാശനം ചെയ്തു.
മാതൃഭൂമി മാനേജിംഗ് ഡയറക്ടർ എം.വി. ശ്രേയാംസ് കുമാർ അദ്ധ്യക്ഷത വഹിച്ചു. വ്യവസായ മന്ത്രി പി.രാജീവ്, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, എം.പിമാരായ ബെന്നി ബഹനാൻ, ജോസ് കെ. മാണി, ജെബി മേത്തർ, അൻവർ സാദത്ത് എം.എൽ.എ, മാതൃഭൂമി ചെയർമാനും മാനേജിംഗ് എഡിറ്ററുമായ പി.വി.ചന്ദ്രൻ, ജോയിന്റ് മാനേജിംഗ് എഡിറ്റർ പി.വി. നിധീഷ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |