പാലക്കാട്: വീട്ടിൽ നിന്ന് കാണാതായ മൂന്നുപവന്റെ സ്വർണമാല വളർത്തുനായയുടെ വയറ്റിൽ കണ്ടെത്തി. ഒലവക്കോട് ആണ്ടിമഠം സ്വദേശി കെ.പി.കൃഷ്ണദാസിന്റെ ഭാര്യ ബേബി കൃഷ്ണയുടെ സ്വർണമാലയാണ് വീട്ടിലെ വളർത്തുനായായ ‘ഗോൾഡൻ റിട്രീവർ’ ഇനത്തിൽപ്പെട്ട ‘ഡെയ്സി’ യുടെ വയറ്റിൽ നിന്ന് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വയറ്റിൽ നിന്ന് പുറത്തുവന്ന മാല ഡെയ്സി തന്നെയാണ് വീട്ടുകാർക്ക് കാണിച്ചുകൊടുത്തതും.
കുറച്ചുദിവസം മുമ്പാണ് മാല കാണാതായത്. വീടും സമീപ പ്രദേശങ്ങളും മുഴുവൻ അരിച്ചുപെറുക്കിയെങ്കിലും കണ്ടുകിട്ടിയില്ല. വേറെ എവിടെയോ വച്ച് തിരിച്ചുകിട്ടാനാവാത്ത വിധം നഷ്ടപ്പെട്ടുവെന്ന് കരുതി സങ്കടത്തിൽ ഇരിക്കുമ്പോഴാണ് പെൻസിൽ തിന്നുന്ന ഡെയ്സി വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ സംശയം ഡെയ്സിയുടെ മേലായി. പക്ഷേ അവൾ ഒരു അസ്വസ്ഥതയും പ്രകടിപ്പിക്കുന്നില്ല. എന്തായാലും സംശയം തീർക്കാനായി അവളുടെ എക്സ്‌റേ എടുത്തു. അതോടെ സംശയം ശരിയാണെന്ന് വ്യക്തമായി. മാല വയറ്റിൽ ഉണ്ടെന്ന് കണ്ടെത്തിയതോടെ ജില്ലാ മൃഗാശുപത്രിയിൽ എത്തി ഡോക്ടറെ കാണിച്ചു.സ്വാഭാവികമായി പുറത്തുവന്നില്ലെങ്കിൽ ശസ്ത്രക്രിയ വേണ്ടിവരുമെന്നും അല്ലെങ്കിൽ നായയുടെ ജീവന് ഭീഷണിയാകുമെന്നും ഡോക്ടർ പറഞ്ഞതോടെ പാതിമനസിൽ വീട്ടുകാർ സമ്മതം മൂളി. അരുമനായയെ ശസ്ത്രക്രിയക്ക് വിധേയയാക്കുന്നത് ഒഴിവാക്കാൻ വീട്ടുകാർ ധാരാളം ബ്രെഡും പഴവുമൊക്കെ നൽകി. പക്ഷ മാലമാത്രം പുറത്തുവന്നില്ല. അതാേടെ വീണ്ടും ഡോക്ടറെ കാണിച്ചു. ഡെയ്‌സിയുടെ ജീവൻ അപകടത്തിലാകുമെന്ന് കരുതി വീണ്ടും ആശുപത്രിയിലെത്തിച്ച് എക്സ്‌റേ എടുത്തു.
ആശ്വസിക്കാനുളള വകയുണ്ടെന്ന് അപ്പോഴാണ് വ്യക്തമായത്. മാല പുറത്തേക്കുവരാനുള്ള സാഹചര്യത്തിലാണെന്ന് ഡോക്ടർ പറഞ്ഞതോടെ വീട്ടുകാർക്ക് ആശ്വാസമായി. മൂന്നാം ദിവസം മാല ഡെയ്‌സിയുടെ വയറ്റിൽ നിന്ന് പുറത്തേക്കുവന്നു. മാല കിട്ടിയെന്നതിലുപരി ഡെയ്‌സിയുടെ ജീവന് അപകടമൊന്നും പറ്റാത്തതാണ് വീട്ടുകാരെ ഏറെ ആശ്വസിപ്പിച്ചത്. നായയുടെ വയറ്റിൽ ദിവസങ്ങളോളം കിടന്നതിനാൽ രാസപ്രവർത്തനംമൂലം ചില്ലറ നിറവ്യത്യാസം ഉണ്ടായതൊഴിച്ചാൽ മാലയ്ക്ക് ഒരു കേടുപാടും ഉണ്ടായിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |