കൊച്ചി: ബ്രഹ്മപുരത്ത് ബയോമൈനിംഗിന് കരാറെടുത്ത സോൺട ഇൻഫ്രാടെക്കിനായി മാലിന്യസംസ്കരണ കേന്ദ്രത്തിലെ കാര്യങ്ങൾ നോക്കിയിരുന്ന ഉദ്യോഗസ്ഥനെയും ജൈവമാലിന്യം വേർതിരിക്കുന്നതിന് കരാറെടുത്ത കമ്പനിയുടെ ജീവനക്കാരെയും തീപിടിത്തക്കേസിൽ പൊലീസ് ചോദ്യംചെയ്തു. തൃക്കാക്കര സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയായിരുന്നു ചോദ്യം ചെയ്യൽ.
ബ്രഹ്മപുരത്ത് അട്ടിമറി നടന്നോയെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. ഇതിൽ ഉൗന്നിയുള്ള കാര്യങ്ങളാണ് ചോദിച്ചത്. അന്വേഷണത്തിൽ വഴിത്തിരിവാകുന്ന വിവരങ്ങളൊന്നും ഇവരിൽ നിന്ന് ലഭിച്ചിട്ടില്ലെന്നാണ് സൂചന. അതേസമയം, തീപിടിത്തമുണ്ടാകുന്നതിനുമുമ്പ് ഇവിടെ ജോലിചെയ്തിരുന്ന അന്യസംസ്ഥാന തൊഴിലാളികളെ ഇതുവരെ കണ്ടെത്താനായില്ല. ജൈവ, അജൈവമാലിന്യങ്ങൾ തരംതിരിച്ചിരുന്നവരാണ് ഇവർ. തീപിടിത്തം നടന്നതോടെ ജോലിനഷ്ടമായെന്ന് കരുതിയാകും ഇവർ തിരിച്ചെത്താതിരുന്നതെന്നാണ് കരുതുന്നത്. ഇവർക്കായി അന്വേഷണം ഊർജിതമാക്കി.
സംഭവത്തിൽ ഇതുവരെ 55 പേരുടെ മൊഴി രേഖപ്പെടുത്തി. തീപിടിത്തം ആദ്യമുണ്ടായത് ബ്രഹ്മപുരം പ്ലാന്റിലെ സെക്ടർ ഒന്നിലാണെന്ന് സി.സി ടിവി ദൃശ്യങ്ങളിൽനിന്ന് വ്യക്തമായിട്ടുണ്ട്.
ഒരേസമയം ഒന്നിലധികം ഇടങ്ങളിൽ തീപടർന്നെങ്കിൽ അട്ടിമറി സാദ്ധ്യയുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. കൂടുതൽ വ്യക്തതവരുത്താൻ നാസയുടെ രാജ്യാന്തര ബഹിരാകാശ നിലയത്തിലെ എർത്ത് ഒബ്‌സർവേറ്ററി സംവിധാനത്തിൽ നിന്നുള്ള ഉപഗ്രഹദൃശ്യങ്ങൾ ശേഖരിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
കാലാവസ്ഥാവകുപ്പിന്റെ സഹായത്തോടെയാകും ഇവ ശേഖരിക്കുക. മാലിന്യസംസ്‌കരണ കേന്ദ്രത്തിന് തീപിടിച്ച സമയത്തിന് തൊട്ടുമുമ്പും ശേഷവുമുള്ള ദൃശ്യങ്ങൾ ലഭിച്ചാൽ അട്ടിമറി സാദ്ധ്യതയുണ്ടെങ്കിൽ അതുൾപ്പെടെ വിശകലനം ചെയ്യാനാകും. ഫോറൻസിക് പരിശോധനാഫലം കിട്ടാൻ വൈകുമെന്നാണ് സൂചന.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |