ലാഹോർ: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ തെഹ്‌രീക് ഇ ഇൻസാഫ് ( പി.ടി.ഐ ) പാർട്ടിയെ നിരോധിത സംഘടനയായി പ്രഖ്യാപിക്കാൻ ഷെഹ്‌ബാസ് ഷെരീഫ് ഭരണകൂടം ആലോചിക്കുന്നതായി റിപ്പോർട്ട്. ഇതിനായുള്ള നിയമനടപടികൾ ഉടൻ തുടങ്ങിയേക്കുമെന്ന് ചില പ്രാദേശിക മാദ്ധ്യമങ്ങൾ സൂചിപ്പിക്കുന്നു.
കഴിഞ്ഞ ദിവസം ലാഹോർ സമൻ പാർക്കിലെ ഇമ്രാന്റെ വസതിയിൽ നടത്തിയ റെയ്ഡിൽ തോക്കുകളും പെട്രോൾ ബോംബുകളും മറ്റ് മാരകായുധങ്ങളും കണ്ടെത്തിയെന്ന് പൊലീസ് അറിയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ പാർട്ടിയെ നിരോധിക്കാനുള്ള നീക്കം ഭരണപക്ഷമായ പി.എം.എൽ - എന്നിന്റെ അഭിഭാഷകർ പരിശോധിക്കുന്നുണ്ടെന്ന് സനാവുള്ള മാദ്ധ്യമങ്ങളോട് പറഞ്ഞു. ഒരു രാഷ്ട്രീയ പാർട്ടിയെ ഔദ്യോഗികമായി നിരോധിക്കാനുള്ള അധികാരം ജുഡിഷ്യറിക്കാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമൻ പാർക്കിൽ ഭീകരർ ഒളിച്ചിരിക്കുകയാണെന്നും ഇമ്രാന്റെ വസതിയിൽ നിന്ന് ആയുധങ്ങൾ പിടിച്ചെടുത്തതും അവർ സൃഷ്ടിച്ച അക്രമങ്ങളും പി.ടി.ഐയെ തീവ്രവാദ സംഘടനയാണെന്ന് കാട്ടി കേസെടുക്കാൻ മതിയായ തെളിവുകൾ ആണെന്നും സനാവുള്ള പറഞ്ഞു. അതേ സമയം, ഇമ്രാനും ഡസൻ കണക്കിന് പി.ടി.ഐ പ്രവർത്തകർക്കും എതിരെ പൊലീസ് ഇന്നലെ തീവ്രവാദ കേസ് രജിസ്റ്റർ ചെയ്തു. ശനിയാഴ്ച ഇമ്രാൻ ഇസ്ലാമാബാദ് ഹൈക്കോടതിയിൽ ഹാജരായതിനിടെയുണ്ടായ വ്യാപക സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. തോഷാഖാന അഴിമതിക്കേസിൽ ഇമ്രാൻ കോടതിയിൽ ഹാജരാകാൻ പുറപ്പെട്ടതിന് പിന്നാലെയാണ് ലാഹോറിലെ വസതിയിലേയ്ക്ക് ബാരിക്കേഡുകൾ മറികടന്ന് പൊലീസ് ഇരച്ചുകയറിയത്. തടയാൻ ശ്രമിച്ച പി.ടി.ഐ പ്രവർത്തകരുമായി കടുത്ത ലാത്തിച്ചാർജുണ്ടായി.
ഇസ്ലാമാബാദ് ഹൈക്കോടതി പരിസരത്തും പി.ടി.ഐ പ്രവർത്തകരും പൊലീസും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. വസതിയിലെ പൊലീസ് റെയ്ഡിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഇമ്രാൻ ഇന്നലെ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |