SignIn
Kerala Kaumudi Online
Friday, 26 April 2024 9.12 AM IST

ഫാരിസിനെ കുടുക്കാൻ റെയ്ഡ് മാമാങ്കം, വീട്ടിലും ചെന്നൈ, കൊച്ചി, ഡൽഹി ഓഫീസുകളിലും പരിശോധന, വിദേശത്തുള്ള ഫാരിസ് ഉടൻ ഹാജരാകാൻ നോട്ടീസ്

ggg

കൊച്ചി: റിയൽ എസ്റ്റേറ്റ് വ്യവസായി ഫാരിസ് അബൂബക്കറിന്റെ ഓഫീസുകളിലും വീടുകളിലുമുൾപ്പെടെ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ ഇന്നലെ റെയ്ഡ് നടത്തി. റിയൽ എസ്റ്റേറ്റ് ഇടപാടുകൾക്കായി കള്ളപ്പണം നിക്ഷേപിക്കുകയും വിദേശത്തു നിന്ന് പണമെത്തുകയും ചെയ്തെന്ന വിവരത്തെ തുടർന്നാണ് റെയ്ഡ്. ഉന്നതബന്ധങ്ങളുള്ള ഫാരിസിന്റെ സ്ഥാപനങ്ങളിൽ രാഷ്ട്രീയ നേതാക്കളും മറ്റും നിക്ഷേപം നടത്തിയിട്ടുണ്ടോയെന്ന സംശയവും പരിശോധിക്കുന്നതായാണ് സൂചന. കൊച്ചിയിലെ ആദായനികുതി ഡയറക്ടർ (ഇൻവെസ്റ്റിഗേഷൻ) ഓഫീസും ചെന്നൈ ഓഫീസുമാണ് റെയ്ഡിനു നേതൃത്വം നൽകുന്നത്. വിദേശത്തുള്ള ഫാരിസ് അബൂബക്കറിനോട് അടിയന്തരമായി ഹാജരാകാൻ ആദായനികുതി വകുപ്പ് അതിനിടെ നിർദ്ദേശിച്ചിട്ടുണ്ട്.

ചെന്നൈ, കൊച്ചി, ഡൽഹി, മുംബയ്, ബംഗളൂരു എന്നിവിടങ്ങളിലെ ഓഫീസുകളിലും കോഴിക്കോട് കൊയിലാണ്ടി നന്ദി ബസാറിലെ കുടുംബവീട്ടിലും ഉൾപ്പെടെയാണ് പരി​ശോധന. ഇന്നലെ രാവിലെ എട്ടിന് ആരംഭിച്ച റെയ്ഡ് രാത്രിയും തുടർന്നു. ഏകദേശം ഒരേസമയത്താണ് എല്ലായിടത്തും പരിശോധന നടന്നത്.

ഫാരിസ് അബൂബക്കറിന്റെ ഉടമസ്ഥതയിലും പങ്കാളിത്തത്തിലും നിരവധി കമ്പനികൾ പ്രവർത്തിക്കുന്നതായി വകുപ്പ് കണ്ടെത്തിയിരുന്നു. ഇന്ത്യയിലും വിദേശത്തും റിയൽ എസ്റ്റേറ്റ് ബിസിനസുകൾ ചെയ്യുന്നുണ്ട്. കോടിക്കണക്കിന് രൂപയുടെ ഇടപാടുകൾക്ക് കള്ളപ്പണം വിനിയോഗിച്ചെന്ന സംശയത്തിലാണ് റെയ്ഡെന്നാണ് സൂചന. കമ്പനികളിൽ വിദേശത്തുനിന്ന് ലഭിച്ച നിക്ഷേപങ്ങളുടെ വിവരങ്ങളും പരിശോധിക്കുന്നുണ്ട്.

കേരളത്തിലെ വിവിധ നഗരങ്ങളിൽ ഫാരിസിന്റെ സ്ഥാപനങ്ങൾ നടത്തിയ വൻകിട ഭൂമിയിടപാടുകളും അന്വേഷി​ക്കുന്നുണ്ട്. ഏതാനും വർഷങ്ങൾക്കിടെ വൻകിട വാണിജ്യ, ഭവന പദ്ധതികൾ നടപ്പാക്കിയ സ്ഥലങ്ങൾ ഫാരിസിന്റെ സ്‌ഥാപനങ്ങൾ വിറ്റതാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. നിലവിലെ ഉടമസ്ഥരി​ലേക്ക് രണ്ടു മൂന്നു വട്ടം കൈമറി​ഞ്ഞെത്തി​യതാണ് സ്വത്തുക്കൾ. ആദ്യ ഉടമ ഫാരി​സി​ന്റെ സ്ഥാപനമെന്നാണ് സൂചന.


കൊച്ചിക്കു പുറമെ ചേർത്തല മേഖലയിൽ നടത്തിയ ഭൂമിയിടപാടുകളും അന്വേഷണപരി​ധി​യി​ലുണ്ട്. എറണാകുളം ചേരാനല്ലൂരിലെ ചതുപ്പുനിലത്തിനു സമീപത്തുകൂടി കണ്ടെയ്നർ ടെർമിനൽ റോഡിന്റെ അലൈൻമെന്റ് നിശ്ചയിക്കാൻ ദേശീയ പാത അതോറിറ്റി ഉദ്യോഗസ്ഥരെ സ്വാധീനിച്ചെന്ന ആരോപണവും പരിശോധിക്കുന്നുണ്ട്. ഈ സ്ഥലവുമായി ബന്ധപ്പെട്ട ഇടപാടുകളുടെ വിവരങ്ങളും തേടി. ഇടപാടുകൾക്ക് അനുസൃതമായ ആദായ നികുതി അടച്ചിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. വിശദവിവരങ്ങൾ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FARIS ABUBAKKAR
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.