ന്യൂഡൽഹി: നിലപാട് പറയുന്ന പുരോഹിതരെ വളഞ്ഞിട്ടാക്രമിക്കുന്ന കാഴ്ചയാണ് കേരളത്തിൽ കാണുന്നതെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. തലശേരി ബിഷപ്പിനായാലും പാലാ ബിഷപ്പിനായാലും അഭിപ്രായം പറയാനാകാത്ത സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. സത്യം പറയുമ്പോൾ ക്രൈസ്തവ പുരോഹിതർക്ക് അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കുന്ന ഭരണ-പ്രതിപക്ഷ സമീപനം അംഗീകരിക്കില്ലെന്നും മുരളീധരൻ ഡൽഹിയിൽ പറഞ്ഞു. ബി.ജെ.പി ആസ്ഥാനത്ത് മുൻ കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനത്തിനും ദേശീയ വക്താവ് ടോം വടക്കനുമൊപ്പം മാദ്ധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. ബി.ജെ.പിയോട് തൊട്ട് കൂടായ്മയില്ലെന്ന തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവന സ്വാഗതാർഹമാണ്. മലയോര കർഷകരുടെ താത്പര്യം സംരക്ഷിക്കുന്നതാണ് ബിഷപ്പ് നടത്തിയ പ്രസ്താവന. പാലാ ബിഷപ്പ് നർക്കോട്ടിക് ജിഹാദിനെപ്പറ്റി പറഞ്ഞപ്പോഴും സി.പി.എമ്മും കോൺഗ്രസും വിമർശനമുന്നയിച്ചു. കേരളത്തിലെ ബിഷപ്പുമാരടക്കമുള്ള പുരോഹിതർക്ക് സി.പി.എമ്മും കോൺഗ്രസും അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കുകയാണ്. കേന്ദ്രസർക്കാരിനെ അനുകൂലിച്ചാൽ അവർ ഉടനെ ചാടി വീഴുകയാണ്. ന്യൂനപക്ഷങ്ങളെ അവരുടെ വോട്ട് ബാങ്കുകളായി മാത്രമായാണ് കാണുന്നത്. ഇരു പാർട്ടികളുടെയും പരിഭ്രമത്തിന് ഇതാണ് കാരണം.
റബറിന്റെ താങ്ങുവിലയടക്കം കർഷകർ ഉയർത്തിയ വിഷയങ്ങൾ പരിഗണിച്ചു വരികയാണ്. സഹായിക്കുന്നവരോട് സ്വഭാവികമായും സഭക്ക് അനുകൂല നിലപാടുണ്ടാകും. ആ ഘട്ടത്തിൽ ഒറ്റതിരിഞ്ഞ് ആക്രമിച്ചാൽ ഇരട്ടത്താപ്പും അവസരവാദവും തുറന്ന് കാണിക്കുക തന്നെ ചെയ്യുമെന്നും മുരളീധരൻ പറഞ്ഞു.
ഞങ്ങൾ സഭയുമായി രാഷ്ട്രീയ ചർച്ച നടത്തിയിട്ടില്ല. എന്നാൽ സർക്കാരിനെതിരായ ദുഷ്പ്രചരണങ്ങളെ കുറിച്ച് മറ്റ് പലരുമായും ചർച്ച ചെയ്യുന്നത് പോലെ ക്രൈസ്തവ സഭകളുമായും സംസാരിക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |