തിരുവനന്തപുരം: ഈ മാസം 30 വരെ നിശ്ചയിച്ചിരുന്ന നടപ്പ് നിയമസഭാ സമ്മേളനം തുടർച്ചയായ പ്രതിപക്ഷ പ്രതിഷേധം കാരണം വെട്ടിച്ചുരുക്കി. 21 ദിവസത്തെ സിറ്റിംഗ് പൂർത്തിയാക്കി സഭ ഇന്നലെ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു. ആറു ദിവസം തുടർച്ചയായി സഭ അടിച്ചുപിരിഞ്ഞിരുന്നു.
സമ്പൂർണ ബഡ്ജറ്റ് പാസാക്കി പിരിയുന്നത് നിയമസഭയുടെ ചരിത്രത്തിൽ ഇത് ഒമ്പതാം തവണയാണ്. ഇതിനു മുൻപ് 2020ലും. ധനവിനിയോഗ ബില്ലുകളടക്കം എട്ട് ബില്ലുകൾ ഈ സമ്മേളനത്തിൽ പാസാക്കി. സ്വകാര്യവനം നിക്ഷിപ്തമാക്കൽ ബിൽ, പഞ്ചായത്ത് രാജ് ബിൽ, മുനിസിപ്പാലിറ്റി ബിൽ, പൊതുജനാരോഗ്യ ബിൽ എന്നിവ പാസാക്കി. ചട്ടത്തിൽ ഇളവു വരുത്തി, 3 ബില്ലുകൾ സബ്ജക്ട് കമ്മിറ്റിക്ക് വിടാതെയാണ് പാസാക്കിയത്.
നക്ഷത്ര ചിഹ്നമിട്ടതും അല്ലാത്തതുമായി 7600 ചോദ്യങ്ങൾക്ക് നോട്ടീസ് ലഭിച്ചതിൽ 570 എണ്ണം നക്ഷത്ര ചിഹ്നമിട്ടും 6888 എണ്ണം നക്ഷത്ര ചിഹ്നമില്ലാതെയും ഉൾപ്പെടുത്തി. ചട്ടം 50 പ്രകാരം 14 അടിയന്തര പ്രമേയ നോട്ടീസുകൾ സഭയിലെത്തി. 32 ശ്രദ്ധക്ഷണിക്കൽ, 149 സബ്മിഷൻ ഉന്നയിക്കപ്പെട്ടു. ബ്രഹ്മപുരം മാലിന്യ പ്രശ്നത്തിൽ ചട്ടം 300 പ്രകാരം മുഖ്യമന്ത്രി പ്രസ്താവന നടത്തി.
നടുത്തളത്തിൽ സത്യഗ്രഹം :
പിന്നാലെ വെട്ടിച്ചുരുക്കൽ
#ചർച്ചയില്ലാതെ ബില്ലുകൾ പാസാക്കി
തിരുവനന്തപുരം : നിയമസഭയിലെ പ്രതിപക്ഷ പ്രതിഷേധം ഇന്നലെ നടുത്തളത്തിൽ അനിശ്ചിതകാല സത്യഗ്രഹത്തിലേക്ക് വഴിമാറിയതോടെ, നടപടികൾ വെട്ടിച്ചുരുക്കി ( ഗില്ലറ്റിൻ) ഒരാഴ്ച മുമ്പേ സഭ പിരിഞ്ഞു.
ഈ മാസം 30 വരെ നിശ്ചിയിച്ചിരുന്ന അജൻഡകളാണ് അരമണിക്കൂറിൽ പൂർത്തിയാക്കിയത്. ചോദ്യോത്തവേള അവസാനിക്കാൻ അഞ്ച് മിനിട്ട് ശേഷിക്കെയാണിത്. സുപ്രധാനമായ രണ്ട് ധനകാര്യബില്ലുകളും, സ്വകാര്യവനങ്ങൾ ഭേദഗതി ബില്ലും സബ്ജക്ട് കമ്മിറ്റിക്ക് വിടാതെ പാസാക്കി. സെലക്ട് കമ്മിറ്റിയിൽ നിന്ന് തിരിച്ചെത്തിയ പൊതുജനാരോഗ്യ ബില്ലും പാസാക്കി.
രാവിലെ ഒൻപതിന് ചോദ്യോത്തരവേള തുടങ്ങിയപ്പോൾ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ എതിർപ്പുമായി എഴുന്നേറ്റു. സഭാ നടപടികൾ തടസ്സപ്പെട്ടിട്ടും പ്രശ്നം പരിഹരിക്കുന്നതിൽ സർക്കാർ ധിക്കാരവും ധാർഷ്ട്യവും നിറഞ്ഞ നിലപാടാണ് സ്വീകരിക്കുന്നതെന്ന് സതീശൻ പറഞ്ഞു. പിന്നാലെ അൻവർ സാദത്ത്, ടി.ജെ. വിനോദ്, കുറുക്കോളി മൊയ്തീൻ, എ.കെ.എം.അഷറഫ്, ഉമ തോമസ് എന്നിവർ നടുത്തളത്തിൽ അനിശ്ചിതകാല സത്യഗ്രഹം തുടങ്ങുന്നതായി പ്രഖ്യാപിച്ചു. ഇതോടെ മറ്റ് പ്രതിപക്ഷാംഗങ്ങളും മന്ത്രിമാർക്ക് തൊട്ടുമുന്നിലായി പുറം തിരിഞ്ഞ് കുത്തിയിരുന്നു. നടുത്തളിൽ നിരാഹാരമോ സത്യഗ്രഹമോ നടത്തുന്നത് സഭയുടെ നടത്തിപ്പിനോടുള്ള വെല്ലുവിളിയാണെന്ന് മന്ത്രി കെ.രാജൻ പറഞ്ഞു. പാർലമെന്ററി ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്തതാണിതെന്ന് മന്ത്രി എം.ബി.രാജേഷും വിമർശിച്ചു. എന്താണ് പ്രതിപക്ഷത്തിന്റെ പ്രശ്നമെന്ന് സഭ നിറുത്തി മുഖ്യമന്ത്രിയോ,സ്പീക്കറോ സംസാരിച്ചാലെന്താണ് കുഴപ്പമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി ചോദിച്ചു.
മന്ത്രിമാരുടെ ഉത്തരങ്ങളെക്കാൾ ഉച്ചത്തിൽ മൈക്കിലൂടെ ഉയർന്നു കേട്ടത് പ്രതിപക്ഷ മുദ്രാവാക്യങ്ങളായിരുന്നു. കോൺഗ്രസിലെയും മുസ്ലിംലീഗിലെയും ആഭ്യന്തര പ്രശ്നങ്ങൾ പുറത്തു വരാതിരിക്കാനാണ് പ്രതിപക്ഷം സഭയെ കരുവാക്കുന്നതെന്ന മുഹമ്മദ് മുഹ്സിന്റെയും ,ഇത് സ്പോൺസേർഡ് സമരമെന്ന ഗണേഷ് കുമാറിന്റെയും പരാമർശങ്ങൾ മുദ്രാവാക്യം വിളിക്ക് ശക്തി കൂട്ടി. സ്പീക്കറുടെ റൂളിംഗിന്റെ നഗ്നമായ ലംഘനമാണ് പ്രതിപക്ഷ നേതാവിന്റെ കാർമ്മികത്വത്തിൽ സഭയ്ക്കകത്തും പുറത്തും നടക്കുന്നതെന്നും, ഇതിന് തീർപ്പുണ്ടാകണമെന്നും മന്ത്രി രാജേഷ് പറഞ്ഞു. സ്പീക്കറുടെ താക്കീതിലും പ്രതിപക്ഷം വഴങ്ങിയില്ല. പിന്നാലെ, സഭാനടപടികൾ വെട്ടിച്ചുരുക്കാനുള്ള റിപ്പോർട്ട് മുഖ്യമന്ത്രി അവതരിപ്പിച്ചു. ബില്ലുകൾ ഉൾപ്പടെ ചർച്ചയില്ലാതെ പാസാക്കി. റംസാൻ, വിഷു ആശംസകൾ നേർന്ന്, സഭ അനിശ്ചിത കാലത്തേക്ക് പിരിയുന്നതായി സ്പീക്കർ അറിയിച്ചു.
സഭാ സമ്മേളനം അവസാനിപ്പിച്ചത്
സർക്കാരിന്റെ ധിക്കാരം: സതീശൻ
തിരുവനന്തപുരം: പ്രതിപക്ഷവുമായി ഒരു ചർച്ചയ്ക്കുമില്ലെന്ന സർക്കാരിന്റെ ധിക്കാരപരമായ നിലപാടാണ് നിയമസഭാ നടപടികൾ വെട്ടിച്ചുരുക്കാൻ കാരണമായതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. അടിയന്തര പ്രമേയം അവതരിപ്പിക്കാനുള്ള പ്രതിപക്ഷത്തിന്റെ പതിറ്റാണ്ടുകളായുള്ള പ്രത്യേക അവകാശം കവർന്നെടുക്കാനും പ്രതിപക്ഷത്തെ ദുർബലപ്പെടുത്താനും പ്രതിപക്ഷ ശബ്ദത്തെ ഇല്ലാതാക്കാനുമുള്ള ശ്രമമാണ് സർക്കാരിനെക്കൊണ്ട് ഈ തെറ്റ് ചെയ്യിച്ചത്.
സർക്കാരിന്റെ കെടുകാര്യസ്ഥത മൂലം സംസ്ഥാനത്തിന് 25, 000കോടി നഷ്ടപ്പെട്ട ഐ.ജി.എസ്.ടി വിഷയത്തിൽ നൽകിയ അടിയന്തര പ്രമേയ നോട്ടീസ് അനുവദിച്ചില്ല. കെ.എസ്.ആർ.ടി.സി പ്രതിസന്ധി,ബ്രഹ്മപുരം തീപിടുത്തം,സ്ത്രീകൾ അപമാനിക്കപ്പെടുന്ന സംഭവം തുടങ്ങിയ വിഷയങ്ങളിലെ അടിന്തരപ്രമേയവും അനുവദിച്ചില്ല.
ഒരുകാരണവശാലും പ്രതിപക്ഷവുമായി ചർച്ച നടത്തില്ലെന്ന സർക്കാരിന്റെ സമീപനം അംഗീകരിക്കാനാകില്ല. തർക്കമുണ്ടായാൽ സ്പീക്കർ മുൻകൈയ്യെടുത്ത് പറഞ്ഞ് തീർക്കുന്ന പാരമ്പര്യമാണ് കേരള നിയമസഭയ്ക്കുള്ളതെന്നും സതീശൻ പറഞ്ഞു.
ഒന്നര മാസം മുൻപേ
പുസ്തകങ്ങളും
യൂണിഫോമും നൽകും
തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ അദ്ധ്യയന വർഷത്തിന് ഒന്നര മാസം മുൻപേ പാഠപുസ്തകങ്ങൾ,യൂണിഫോം എന്നിവ വിതരണം ചെയ്യുമെന്ന് മന്ത്രി വി.ശിവൻകുട്ടി നിയമസഭയെ അറിയിച്ചു. കുട്ടികൾക്കുള്ള അഞ്ച് കിലോ അരി വിതരണം 25ന് ആരംഭിച്ചു. സംസ്ഥാനത്ത് 10.5ലക്ഷം വിദ്യാർത്ഥികൾ പുതുതായി പൊതു വിദ്യാലയങ്ങളിലെത്തി. 3000കോടി രൂപ സ്കൂൾ അടിസ്ഥാന വികസനത്തിന് സർക്കാർ ഉപയോഗിച്ചു. 2015ൽ പാഠപുസ്തകം മാറിയതിന്റെ ഭാഗമായി കെട്ടികിടക്കുന്ന പുസ്തകങ്ങളുടെ പേരിൽ ഉദ്യോഗസ്ഥർക്കും അദ്ധ്യാപകർക്കും നടപടി നേരിടേണ്ടി വരില്ല. പുസ്തകങ്ങൾ തിരിച്ചു വിളിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
റവന്യു ഇ സാക്ഷരത അടുത്ത മാസം ആരംഭിക്കും: മന്ത്രി രാജൻ
തിരുവനന്തപുരം: റവന്യു ഇ സാക്ഷരത അടുത്തമാസം ആരംഭിക്കുമെന്നും അടുത്തവർഷം ഫെബ്രുവരി 24ന് റവന്യു ദിനത്തിൽ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി കെ. രാജൻ നിയമസഭയെ അറിയിച്ചു.
നാല് ഘട്ടങ്ങളായാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തിൽ ഉദ്യോഗസ്ഥർക്കുള്ള പരിശീലനവും രണ്ടാംഘട്ടത്തിൽ എൻ.എസ്.എസ് വോളന്റിയർമാർ, കുടുംബശ്രീ അംഗങ്ങൾ, വില്ലേജ് താലൂക്ക് സമിതി അംഗങ്ങൾ, എൻ.സി.സി, എസ്.പി.സി കേഡറ്റുകൾ എന്നിവരടങ്ങിയ മാസ്റ്റർ ട്രെയിനിമാരുടെ പരിശീലനവും നൽകും. മൂന്നാംഘട്ടത്തിൽ മാസ്റ്റർ ട്രെയിനിമാർ റസിഡഷൻഷ്യൽ അസോസിയേഷൻ തലത്തിൽ പരിശീലനം നൽകും. അവസാനഘട്ടത്തിൽ സോഫ്റ്റ്വെയറിലെ മാറ്റങ്ങൾ സംബന്ധിച്ച് മാസ്റ്റർ ട്രെയിനികൾക്ക് പ്രത്യേക പരിശീലനം നൽകും.
പുനരുദ്ധാരണത്തിനായി ശേഷിക്കുന്നത്9002 വീടുകൾ : മന്ത്രി രാജൻ
തിരുവനന്തപുരം: ഭവനനിർമാണ ബോർഡ് മുഖേന നടപ്പാക്കിയ എം.എൻ.ലക്ഷംവീട് പുനർനിർമാണ പദ്ധതിയിൽ 9002വീടുകൾ പുനരുദ്ധാരണത്തിനായി ശേഷിക്കുന്നുണ്ടെന്ന് മന്ത്രി കെ.രാജൻ നിയമസഭയെ അറിയിച്ചു. ഇതിൽ 5000ലക്ഷംവീടുകൾ അഞ്ച് വർഷം കൊണ്ട് നിർമിക്കാൻ സാധിക്കും. ഇതിന് പുറമേ പദ്ധതിയിലില്ലാത്ത ജീർണാവസ്ഥയിലുള്ള 4004വീടുകൾ കൂടി പുനർനിർമിക്കണം. ഈ സാഹചര്യത്തിൽ സ്വകാര്യവ്യക്തികൾ,സ്വകാര്യസ്ഥാപനങ്ങൾ,സന്നദ്ധസംഘടനകൾ,മൾട്ടിനാഷണൽ കമ്പനികൾ, പ്രവാസി സംരംഭങ്ങൾ തുടങ്ങിയവ മുഖേന എം.എൻ നവയുഗം ലക്ഷംവീട് എന്ന പേരിൽ പുതിയ പദ്ധതി നടപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |