തിരുവനന്തപുരം: തിരുവനന്തപുരത്തും കൊച്ചിയിലും കണ്ണൂരിലും അന്താരാഷ്ട്ര വിമാനത്താവളങ്ങൾക്ക് സമീപത്തായി സയൻസ് പാർക്കുകൾ സ്ഥാപിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. രണ്ട് ബ്ലോക്കുകളായി നിർമ്മിക്കുന്ന ഓരോ സയൻസ് പാർക്കിനും 200 കോടി രൂപയുടെ നിക്ഷേപവും 10 ലക്ഷം ചതുരശ്ര അടി വിസ്തീർണവും ഉണ്ടായിരിക്കും.
കിഫ്ബി ഫണ്ട് ഉപയോഗിച്ചാകും സ്ഥാപിക്കുക.
കണ്ണൂർ സയൻസ് പാർക്കിന്റെ പ്രിൻസിപ്പൽ അസോസിയേറ്റ് യൂണിവേഴ്സിറ്റി, കണ്ണൂർ സർവകലാശാലയും കൊച്ചിയിലേത് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയും തിരുവനന്തപുരത്തിന്റേത് കേരള സർവകലാശാലയുമായിരിക്കും. പദ്ധതി നടത്തിപ്പിനുള്ള സ്പെഷ്യൽ പർപ്പസ് വെഹിക്കിളായി സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിനെ ചുമതലപ്പെടുത്തി. ഭൂമിയേറ്റെടുക്കലിന്റെ ചുമതല കേരള ഇൻഫർമേഷൻ ടെക്നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിനാണ്.
ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ എക്സ് ഒഫിഷ്യോ പ്രിൻസിപ്പൽ സെക്രട്ടറി പ്രൊഫ. കെ.പി. സുധീർ ചെയർമാനായ ഒമ്പത് അംഗ കൺസൾട്ടേറ്റീവ് ഗ്രൂപ്പും രൂപീകരിച്ചിട്ടുണ്ട്. സയൻസ് പാർക്കുകൾ സ്ഥാപിക്കുന്നതിന്റെ പ്രവർത്തനം സുഗമമാക്കുന്നതിന് റിസോഴ്സ് ടീമിനെ നിയമിക്കും. ചെലവുകൾ കിഫ്ബി ഫണ്ടിൽ നിന്ന് നൽകും. 2022- 23 സാമ്പത്തിക വർഷത്തെ ബഡ്ജറ്റിലാണ് 4 സയൻസ് പാർക്ക് സ്ഥാപിക്കാൻ തീരുമാനിച്ചത്. അതിൽ മൂന്നെണ്ണമാണ് ഇപ്പോൾ സ്ഥാപിക്കുന്നത്.
രണ്ട് മെഡി. കോളേജുകളിൽ
ഐസൊലേഷൻ ബ്ലോക്കുകൾ
തിരുവനന്തപുരം: പകർച്ചവ്യാധി ഉൾപ്പെടെയുള്ള രോഗബാധിതരെ ഐസൊലേഷൻ ചെയ്ത് ചികിത്സ ലഭ്യമാക്കുന്നതിന് തിരുവനന്തപുരം, കോഴിക്കോട് മെഡിക്കൽ കോളേജുകളിൽ ഐസൊലേഷൻ ബ്ലോക്കുകൾ സ്ഥാപിക്കാൻ മന്ത്രിസഭായോഗം ഭരണാനുമതി നൽകി.
കിഫ്ബി സഹായത്തോടെ യഥാക്രമം 34.74 കോടി, 34.92 കോടിയുടെ എസ്റ്റിമേറ്റുകൾക്കാണ് അനുമതി. ഇതുവരെ നിർമ്മിച്ച ഐസൊലേഷൻ വാർഡുകൾ വേണ്ടരീതിയിൽ ഉപയോഗപ്പെടുത്തുന്നുവെന്ന് ആരോഗ്യ വകുപ്പ് ഉറപ്പു വരുത്തണമെന്നും നിർദ്ദേശിച്ചു.
കണ്ണൂർ ഐ.ഐ.എച്ച്.ടിയിൽ ഒരു വർഷത്തിലധികമായി ഒഴിഞ്ഞുകിടക്കുന്ന ടെക്നിക്കൽ അസിസ്റ്റന്റ് ഗ്രേഡ് 2 (പ്രോസസിംഗ്, ശമ്പള സ്കെയിൽ 22,200- 48,000), ഹെൽപ്പർ (വീവിംഗ്, ശമ്പള സ്കെയിൽ 17,000- 35,700) തസ്തികകൾ 2001 ഒക്ടോബർ 22ന്റെ ഉത്തരവിലെ നിബന്ധനയിൽ ഇളവ് അനുവദിച്ച് പുന:സ്ഥാപിച്ചു നൽകും. ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് ലിമിറ്റഡിലെ ഓഫീസർ കാറ്റഗറിയിൽപ്പെട്ട ജീവനക്കാർക്ക് 2021 ജനുവരി 23ലെ ഉത്തരവ് പ്രകാരം അനുവദിച്ച ശമ്പള പരിഷ്കരണ പ്രകാരമുള്ള അലവൻസുകൾക്ക് 2017 ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യം നൽകും.
ബേക്കൽ റിസോർട്ട് ഡവലപ്മെന്റ് കോർപ്പറേഷന്റെ കൈവശമുള്ള റീസർവേ നമ്പർ 251/3 ൽപ്പെട്ട 1.03 ഏക്കർ ഭൂമി റവന്യു ഭൂമിയാക്കി പി.എച്ച്.സി നിർമ്മാണത്തിന് ആരോഗ്യവകുപ്പിന് ഉപയോഗാനുമതി നൽകും. ബി.ആർ.ഡി.സി വിട്ടൊഴിഞ്ഞ ഭൂമിക്ക് പകരമായി പള്ളിക്കര വില്ലേജിലെ പി.എച്ച്.സിയുടെ ഉടമസ്ഥതയിലുള്ള 1.03 ഏക്കർ സർക്കാർ ഭൂമി പതിച്ചു നൽകാനും തീരുമാനിച്ചു.
ഹാർവാർഡ് മാതൃകയിൽ സയൻസ് പാർക്ക്
1515കോടിയുടെ പദ്ധതി
പി.എച്ച്.സനൽകുമാർ
തിരുവനന്തപുരം:ഹാർവാർഡ് സർവ്വകലാശാലയുടെ മാതൃകയിൽ ശാസ്ത്രസാങ്കേതിക സർവ്വകലാശാലകളോട് ചേർന്ന് പഠനവിഷയങ്ങളുടെ വ്യാവസായിക പരിവർത്തന സാധ്യത പ്രയോജനപ്പെടുത്തുന്ന സംവിധാനമാണ് ഇന്നലെ സംസ്ഥാന മന്ത്രിസഭ അനുമതി നൽകിയ സയൻസ്പാർക്ക് പദ്ധതി.ഇതോടെ മറ്റൊരു അന്താരാഷ്ട്ര വികസനരീതികൂടി സംസ്ഥാനത്ത് പ്രാവർത്തികമാകുകയാണ്.സംസ്ഥാനത്ത് 1515കോടിരൂപയുടെ പദ്ധതിയാണിത്.
ആശയങ്ങളെ ഉൽപ്പന്നങ്ങളാക്കി മാറ്റുന്ന ട്രാൻസലേഷണൽ റിസർച്ച് സെന്ററുകളായാണ് സയൻസ് പാർക്കുകൾ പ്രവർത്തിക്കുക. അതിനുള്ള അടിസ്ഥാനസൗകര്യമൊരുക്കലാണ് പദ്ധതി.അക്കാദമിക് മികവിനൊപ്പം നിക്ഷേപസാധ്യതയും ഉണ്ടാകുകയെന്നതാണിതിന്റെ സവിശേഷത.കേരളത്തിൽ വളരെയധികം വിജ്ഞാന വ്യവസായങ്ങൾക്ക് തുടക്കമിടാനും പാർക്ക് സഹായിക്കും. വിദേശ സർവകലാശാലകൾക്കുൾപ്പെടെ സ്വദേശത്തേയും വിദേശത്തേയും ഗവേഷകർക്കും ഇവിടെയെത്തി സാങ്കേതികവിദ്യയിൽ പൂർണത വരുത്താം.ശാസ്ത്ര സാങ്കേതികമേഖലയിൽ നേട്ടങ്ങൾ ഉപയോഗപ്പെടുത്താൻ നാലു സയൻസ് പാർക്ക് കഴിഞ്ഞ ബജറ്റിലാണ് പ്രഖ്യാപിച്ചത്.
1515 കോടി രൂപയുടെ പദ്ധതി 200 കോടി രൂപ സർക്കാർ അനുവദിക്കും. 975 കോടി രൂപ കിഫ്ബിവഴിയും കണ്ടെത്തും. ബാക്കി തുക വ്യവസായ പങ്കാളികളുൾപ്പെടെയുള്ള സ്രോതസ്സുകളിൽനിന്നാകും. പൊതു–സ്വകാര്യ പങ്കാളിത്ത പദ്ധതിയിൽ കേന്ദ്രസർക്കാരും വ്യവസായമേഖലയും സഹകരിക്കും.
തിരുവനന്തപുരത്താണ് ആദ്യപാർക്ക് നിർമ്മിക്കുക. ഡിജിറ്റൽ സർവകലാശാല ക്യാമ്പസിനോട് ചേർന്ന്, ടെക്നോസിറ്റിയിലെ 14 ഏക്കറിലെ പാർക്ക് മൂന്നുവർഷത്തിനുള്ളിൽ പൂർത്തിയാക്കും. സ്ഥാപനങ്ങൾക്ക് പുതിയ സാങ്കേതിക വിദ്യ വളർത്തിയെടുക്കാനും ഇതിന് വിവിധ സർവകലാശാലകളുമായി ചേർന്ന് പ്രവർത്തിക്കാനുമുള്ള കൺസൾട്ടൻസി സഹായവും പാർക്കിലുണ്ടാകും.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബ്ലോക്ക് ചെയിൻ, മെഡിക്കൽ ഇലക്ട്രോണിക്സ്, മെഡിക്കൽ മെറ്റീരിയൽസ്, ബയോടെക്നോളജിയുമായും ഇലക്ട്രോണിക്സ് ഹാർഡ്വെയറുമായി ബന്ധപ്പെട്ട മേഖലകൾ തുടങ്ങി ഡിജിറ്റൽ സാങ്കേതികമേഖലകൾക്ക് ഊന്നൽ നൽകുന്നസംവിധാനങ്ങളാണിവിടെ ഒരുക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |