തിരുവനന്തപുരം: ജീവനക്കാർ കൃത്യസമയത്ത് എത്തുന്നില്ലെന്ന പരാതിയെ തുടർന്ന് വെള്ളയമ്പലത്തിന് സമീപമുള്ള പബ്ലിക് ഓഫീസ് സമുച്ചയത്തിലെ ചീഫ് ആർക്കിടെക്ടിന്റെ ഓഫീസിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ മിന്നൽ പരിശോധന. ഇന്നലെ രാവിലെയാണ് മന്ത്രി റിയാസ് ഓഫീസിലെത്തി
മൂവ്‌മെന്റ് രജിസ്റ്റർ, കാഷ്വൽ ലീവ് രജിസ്റ്റർ, ക്യാഷ് ഡിക്ലറേഷൻ, സ്റ്റോക്ക് രജിസ്റ്റർ, പഞ്ചിംഗ് സ്റ്റേറ്റ്‌മെന്റ് തുടങ്ങിയവ പരിശോധിച്ചത്. ആകെ ജീവനക്കാർ, രേഖാമൂലം അവധിയെടുത്തവർ, അനധികൃതമായി അവധിയെടുത്തവർ എന്നിവരുടെ എണ്ണം പരിശോധിച്ചു.
ക്യാഷ് രജിസ്റ്ററിൽ ഒരു എൻട്രി മാത്രമാണുണ്ടായിരുന്നത്. പഞ്ചിംഗ് സ്റ്റേറ്റ്‌മെന്റിലെ ക്രമക്കേടന്വേഷിക്കാൻ പൊതുമരാമത്ത് വിഭാഗം വിജിലൻസിനെ ചുമതലപ്പെടുത്തി. ബയോമെട്രിക് പഞ്ചിംഗ് സംവിധാനം സ്‌പാർക്കുമായി ബന്ധപ്പെടുത്താൻ തീരുമാനിച്ചെങ്കിലും ചീഫ് ആർക്കിടെക്ട് ഓഫീസിൽ നടപ്പാക്കിയിരുന്നില്ല. ഇക്കാര്യത്തിൽ ഉടൻ നടപടി വേണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
ജീവനക്കാർ പഞ്ച് ചെയ്ത് മുങ്ങുന്നു
ജീവനക്കാരിൽ ചിലർ പഞ്ച് ചെയ്ത ശേഷം പുറത്തേക്ക് പോകുന്നെന്ന പരാതിലാണ് പരിശോധനയ്‌ക്കെത്തിയതെന്ന് മന്ത്രി പറഞ്ഞു. ജീവനക്കാർ വരുന്നതിലും പോകുന്നതിലും കൃത്യതയില്ല. ഇ-ഓഫീസ് ഫയലിംഗ് കൃത്യമായിരുന്നില്ല. വകുപ്പിനെ കടലാസുരഹിതമാക്കുക മാത്രമല്ല അഴിമതിക്ക് സാദ്ധ്യതയുള്ള കാര്യങ്ങൾ ഇല്ലായ്മ ചെയ്യുകയും ലക്ഷ്യമാണ്. പഞ്ചിംഗ് സമ്പ്രദായമുൾപ്പെടെ പരിഷ്‌കരിക്കും. കാര്യങ്ങളെല്ലാം ശരിയായി നടക്കുന്നുണ്ടെന്നാണ് ജീവനക്കാർ യോഗങ്ങളിൽ പറഞ്ഞതെങ്കിലും പരിശോധിച്ചപ്പോൾ പലതും കുത്തഴിഞ്ഞ രീതിയിലായിരുന്നു. ഇക്കാര്യത്തിൽ വിട്ടുവീഴ്ചയുണ്ടാകില്ല.
ഔദ്യോഗിക കാര്യങ്ങൾക്ക് മറ്റു ജില്ലകളിൽ പോകുന്ന ജീവനക്കാർ സന്ദർശിച്ച സ്ഥലം, അവിടെ എന്ത് നടപടികളെത്തു, രണ്ടും മൂന്നും ഘട്ട സന്ദർശനങ്ങൾ ആവശ്യമുണ്ടെങ്കിൽ എന്തിന് എന്നിവ രേഖപ്പെടുത്തിയുള്ള റിപ്പോർട്ട് നൽകണം. വീഴ്ചകളിൽ സ്വീകരിച്ച നടപടികൾ സംബന്ധിച്ച് റിപ്പോർട്ട് ലഭ്യമാക്കണമെന്ന് പൊതുമരാമത്ത് സെക്രട്ടറിയോട് മന്ത്രി നിർദ്ദേശിച്ചു. പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി കെ. ബിജു, ചീഫ് എൻജിനിയർമാർ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |