തിരുവനന്തപുരം: കോഴവാങ്ങിയും ഒത്തുകളിച്ചും അഴിമതിക്കേസുകൾ അട്ടിമറിക്കുന്ന ഉദ്യോഗസ്ഥരെ പുറത്താക്കി വിജിലൻസിനെ ശുദ്ധീകരിക്കാനൊരുങ്ങി സർക്കാർ. പൊലീസിൽ നിന്ന് സി.പി.ഒ മുതൽ എസ്.പി വരെയുള്ളവരെ ഇനി മുതൽ വിജിലൻസിലേക്കെടുക്കുന്നത് എഴുത്തുപരീക്ഷയുടെയും സ്വഭാവ പരിശോധനയുടെയും അടിസ്ഥാനത്തിലാകും. ഡിവൈ.എസ്.പി മുതൽ മുകളിലേക്കുള്ളവരെ നിലവിൽ സർക്കാരാണ് നിയമിക്കുന്നത്.
അഴിമതിക്കാരും സ്വഭാവശുദ്ധിയില്ലാത്തതുമായ ഉദ്യോഗസ്ഥർ രാഷ്ട്രീയബന്ധത്തിലൂടെ വിജിലൻസിലെത്തുന്നത് തടയാൻ നിയമനങ്ങൾ പരീക്ഷയുടെ അടിസ്ഥാനത്തിൽ തയാറാക്കുന്ന പാനലിൽ നിന്നാക്കണമെന്ന വിജിലൻസ് മേധാവി മനോജ് എബ്രഹാമിന്റെ ശുപാർശ സർക്കാർ അംഗീകരിച്ചു.
നിലവിൽ 1400 ഉദ്യോഗസ്ഥരാണ് വിജിലൻസിലുള്ളത്. കോൺസ്റ്റബിൾ മുതൽ എസ്.പി വരെയുള്ള നിയമനത്തിന് എല്ലാ വർഷവും പരീക്ഷ നടത്തും. അഴിമതിവിരുദ്ധ നിയമങ്ങൾ, കുറ്റാന്വേഷണം, തെളിവുശേഖരണം എന്നിവയെക്കുറിച്ചായിരിക്കും ചോദ്യങ്ങൾ. പരീക്ഷ എഴുതിയവരിൽ നിന്നും നിശ്ചിത ശതമാനം മാർക്കുള്ളവരെ ഉൾപ്പെടുത്തി പാനലുണ്ടാക്കും. സ്വഭാവം, കൂട്ടുകെട്ട്, സ്വത്തുക്കൾ, ജീവിതരീതി എന്നിവയെല്ലാം രഹസ്യമായി അന്വേഷിച്ചാവും ഡെപ്യൂട്ടേഷന് അനുമതി നൽകുക. മികച്ച ഉദ്യോഗസ്ഥരെ 5വർഷം വരെ തുടരാൻ അനുവദിക്കും.
വിജിലൻസ് ഉദ്യോഗസ്ഥർ അഴിമതിക്കാരുമായി കൂട്ടുകെട്ടുണ്ടാക്കുന്നത് കണ്ടെത്താൻ ആഭ്യന്തര വിജിലൻസ് സെല്ലും രൂപീകരിച്ചു. കൂടുതൽ കേസുകൾ എഴുതിത്തള്ളുന്ന ഉദ്യോഗസ്ഥരെ രഹസ്യമായി നിരീക്ഷിക്കാനും ഫോൺവിളി വിവരങ്ങൾ പരിശോധിക്കാനും സെല്ലിന് അധികാരമുണ്ടാവും. വിജിലൻസ് ആസ്ഥാനത്താവും സെൽ പ്രവർത്തിക്കുക.
അഴിമതിക്കേസുകളിൽ അന്വേഷണം കൃത്യതയുള്ളതും ശാസ്ത്രീയവുമാക്കും. കേസുകളിൽ മേലുദ്യോഗസ്ഥരുടെ നിരീക്ഷണവും സൂക്ഷ്മപരിശോധനയുമുണ്ടാവും. തെളിവുശേഖരണത്തിലും കോടതിയിൽ റിപ്പോർട്ട് നൽകുന്നതിലും ജാഗ്രത കൂട്ടും. കുഴപ്പക്കാരായ ഉദ്യോഗസ്ഥരെ പൊലീസിലേക്ക് തിരിച്ചയയ്ക്കും. അരലക്ഷം കോഴവാങ്ങി കൈക്കൂലിക്കാരായ ഉദ്യോഗസ്ഥർക്കെതിരായ കേസ് വിജിലൻസിന്റെ പിശകാണെന്ന് കോടതിയിൽ അപേക്ഷ നൽകി സ്പെഷ്യൽ സെൽ ഡിവൈ.എസ്.പി പി. വേലായുധൻ നായർ എഴുതിത്തള്ളിയ സാഹചര്യത്തിലാണ് നടപടി.
ഒത്തുകളിച്ചാൽ
അഴിമതിക്കേസ്
1.പ്രതികളുമായി ഒത്തുകളിക്കുന്നവർക്കെതിരെ പ്രതികൾക്ക് മേൽ ചുമത്തുന്ന അതേ കുറ്റം ചുമത്തി കേസെടുക്കും. ഇതുവരെ അച്ചടക്കനടപടി, സസ്പെൻഷൻ എന്നിവയായിരുന്നു ശിക്ഷ.
2.അന്വേഷണ ഉദ്യോഗസ്ഥൻ പ്രതിയായാൽ, കൈക്കൂലിക്കേസിലെ അറസ്റ്റും റെയ്ഡും റിമാന്റുമടക്കം എല്ലാ നടപടികൾക്കും വിധേയമാക്കും.
''അഴിമതിക്കേസുകളിൽ ഒത്തുകളിയോ അട്ടിമറിയോ കണ്ടെത്തിയാൽ അന്വേഷണ ഉദ്യോഗസ്ഥനെയും പ്രതിയാക്കും. ഇക്കാര്യത്തിൽ വിട്ടുവീഴ്ചയുണ്ടാവില്ല. വിജിലൻസിലെ എല്ലാവരെയും രഹസ്യമായി നിരീക്ഷിക്കും""
-മനോജ് എബ്രഹാം
വിജിലൻസ് മേധാവി
കൈക്കൂലി കേസിൽ പ്രതിയായ ഡിവൈ.എസ്.പി
എഴുതിത്തള്ളിയ കേസ് പുനരന്വേഷിക്കും
ഡിവൈ.എസ്.പിയുടെ ഓഫീസിലും വിജിലൻസ് പരിശോധന
തിരുവനന്തപുരം: 25000 രൂപ കൈക്കൂലി വാങ്ങിയ കേസിൽ ഉദ്യോഗസ്ഥരെ രക്ഷിക്കാൻ അരലക്ഷം കൈക്കൂലി വാങ്ങിയ കേസിൽ പ്രതിയായ വിജിലൻസ് സ്പെഷ്യൽ സെൽ ഡിവൈ.എസ്.പി വേലായുധൻ നായർ എഴുതിത്തള്ളിയ കേസ് പുനരന്വേഷിക്കും. ഇക്കാര്യം വിജിലൻസ് ഡിവൈ.എസ്.പി കോടതിയെ അറിയിക്കും. തിരുവല്ല മുനിസിപ്പൽ സെക്രട്ടറി നാരായണന്റെ അനധികൃത സ്വത്ത് കേസ് വേലായുധൻ നായർ ഒതുക്കിത്തീർത്തെന്നാണ് വിജിലൻസ് കണ്ടെത്തിയത്. ഡിവൈ.എസ്.പി ശ്യാംകുമാറിനാണ് അന്വേഷണ ചുമതല. കോടതിയുടെ അനുമതിയോടെയാവും പുനരന്വേഷണം. വേലായുധൻ നായരുടെ ഓഫീസിലും വിജിലൻസ് ഇന്നലെ പരിശോധന നടത്തി. ബുധനാഴ്ച കഴക്കൂട്ടത്തെ വീട്ടിലെ പരിശോധനയ്ക്കിടെ മുങ്ങിയ ഇയാളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. പത്തനംതിട്ടയിൽ ഡിവൈ.എസ്.പിയായിരിക്കെയാണ് അനധികൃത സ്വത്ത് കേസ് എഴുതിത്തള്ളിയത്. കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും അവിടെ നിന്ന് വിജിലൻസ് പിടിച്ചെടുത്തു. മുൻപ് വേലായുധൻ നായർ ജോലി ചെയ്ത എല്ലാ യൂണിറ്റുകളിൽ നിന്നും അദ്ദേഹം അന്വേഷിച്ച കേസുകളുടെ വിവരങ്ങളും ശേഖരിച്ചു. സംശയമുള്ള ഫയലുകൾ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വേലായുധൻ നായരുടെ മകൻ ശ്യാംലാലിന്റെ അക്കൗണ്ടിലേക്കാണ് നാരായണന്റെ അക്കൗണ്ടിൽ നിന്ന് പണമെത്തിയത്. എന്നാൽ ശ്യാംലാൽ റിയൽ എസ്റ്റേറ്റ് ബിസിനസ് ചെയ്യുകയാണെന്നും പലരിൽ നിന്നും പണമെത്താറുണ്ടെന്നുമാണ് ഡിവൈ.എസ്.പി മൊഴി നൽകിയത്. ഇരുവരുടെയും ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പരിശോധിക്കാൻ വിജിലൻസ് ബാങ്കുകൾക്ക് കത്ത് നൽകും.
ദുരിതാശ്വാസ നിധി തട്ടിപ്പിൽ
കേസെടുക്കാൻ വിജിലൻസ്
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ഏജന്റുമാരും ഉദ്യോഗസ്ഥരും ചേർന്ന് വ്യാജന്മാർക്കനുവദിച്ച് വിഹിതം കൊള്ളയടിച്ച സംഭവത്തിൽ കേസെടുക്കാൻ വിജിലൻസ് തീരുമാനം. തട്ടിപ്പു നടത്തിയ ഡോക്ടർമാർ, ഉദ്യോഗസ്ഥർ, ഏജന്റുമാർ, അപേക്ഷകർ എന്നിവരെ പ്രതികളാക്കാൻ വിജിലൻസ് മേധാവി മനോജ് എബ്രഹാം നിർദ്ദേശിച്ചു. ഓരോ തട്ടിപ്പിലും പ്രത്യേകം കേസെടുക്കും. ഒരാഴ്ചയ്ക്കകം നടപടികൾ പൂർത്തിയാക്കണം.
തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി ജില്ലകളിൽ 15കേസുകൾ രജിസ്റ്റർ ചെയ്യും. പ്രാഥമിക പരിശോധനയിൽ തെളിവുകൾ കണ്ടെത്തിയ തട്ടിപ്പുകളിലാവും ആദ്യം കേസെടുക്കുക. ശേഷിക്കുന്നവയിൽ വിശദമായ പ്രാഥമിക അന്വേഷണം നടത്തും. രണ്ടുവർഷത്തെ ഇടപാടുകൾ പരിശോധിച്ചപ്പോഴാണ് വമ്പൻ ക്രമക്കേടുകൾ കണ്ടെത്തിയത്. മരിച്ചവരുടെ പേരിൽ പോലും പണം തട്ടിയതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. റവന്യൂ ഓഫീസുകളിലും അപേക്ഷകരുടെ വീടുകളിലുമടക്കം പരിശോധനകൾ നടത്തി. ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള അക്കൗണ്ടിലേക്കാവണം പണം നൽകേണ്ടത് എന്നതടക്കം ശുപാർശകൾ വിജിലൻസ് സർക്കാരിന് കൈമാറിയിട്ടുണ്ട്.
വൈദേകം റിസോർട്ട് വിവാദം:
വിദഗ്ദ്ധ സംഘത്തെ രൂപീകരിക്കാൻ
വിജിലൻസ് അനുമതി തേടി
കണ്ണൂർ: എൽ.ഡി.എഫ് കൺവീനർ ഇ.പി.ജയരാജന്റെ കുടുംബത്തിന് പങ്കാളിത്തമുള്ള മോറാഴയിലെ വൈദേകം റിസോർട്ടിനെതിരായ അന്വേഷണത്തിൽ വിദഗ്ദ്ധ സംഘത്തെ രൂപീകരിക്കാൻ സർക്കാരിന്റെ അനുമതി തേടി വിജിലൻസ്. സാങ്കേതിക കാര്യങ്ങളിലെ വ്യക്തതയ്ക്ക് വേണ്ടിയാണ് വിദഗ്ദ്ധ സംഘത്തെ രൂപീകരിക്കുന്നത്. ഇതിനായി വിജിലൻസ് ഡയറക്ടർക്കും സർക്കാരിനും വിജിലൻസ് കണ്ണൂർ യൂണിറ്റ് അപേക്ഷ നൽകി. സർക്കാരിന്റെ അനുമതിക്ക് ശേഷം തുടർനടപടികൾ സ്വീകരിക്കും.
റിസോർട്ട് നിർമ്മാണത്തിൽ അഴിമതിയുണ്ടെന്നാരോപിച്ച് യൂത്ത് കോൺഗ്രസ് നേതാവ് നൽകിയ പരാതിയിലാണ് വിജിലൻസ് പ്രാഥമിക അന്വേഷണം തുടങ്ങിയിട്ടുള്ളത്. ഇതിന്റെ ഭാഗമായി ആന്തൂർ നഗരസഭയിലും വൈദേകം റിസോർട്ടിലും വിജിലൻസ് പരിശോധന നടത്തിയിരുന്നു. ക്രമക്കേട് നടന്നിട്ടുണ്ടോയെന്നറിയാൻ കൂടുതൽ പരിശോധന ആവശ്യമാണെന്നാണ് വിജിലൻസ് പറയുന്നത്. വിദഗ്ദ്ധ സംഘത്തിന്റെ പരിശോധനയ്ക്ക് ശേഷമേ കേസെടുക്കുന്നതിനെക്കുറിച്ച് വിജിലൻസ് തീരുമാനിക്കുകയുള്ളൂ.
പരാതിക്കാരനിൽ നിന്നും ഫോണിലൂടെയാണ് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചത്. കേസെടുക്കേണ്ടി വന്നാൽ പരാതിക്കാരന്റെ വിശദമായ മൊഴി രേഖപ്പെടുത്തും. അതേസമയം, വിവാദങ്ങൾക്കിടെ ഇ.പി.ജയരാജന്റെ ഭാര്യയുടെയും മകന്റെയും പേരിലുള്ള ഓഹരികൾ വിൽക്കാൻ ശ്രമം തുടങ്ങിയിരുന്നു. രണ്ടു പേർക്കുമായി 91 ലക്ഷം രൂപയുടെ ഓഹരിയാണ് റിസോർട്ടിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |