ന്യൂഡൽഹി: രാഹുൽഗാന്ധിയെ എം.പി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയ കേന്ദ്ര നടപടിയെ നിയമപരമായും രാഷ്ട്രീയമായും നേരിടാനൊരുങ്ങുന്ന കോൺഗ്രസ്, വിഷയത്തിൽ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും. പാർട്ടി അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിൽ ഇന്നലെ വൈകിട്ട് ചേർന്ന യോഗത്തിലാണ് തീരുമാനം. തിങ്കളാഴ്ച മുതൽ ബ്ലോക്ക് തലത്തിൽ പ്രതിഷേധം നടത്തും. വിവിധ പി.സി.സികളുടെ നേതൃത്വത്തിൽ ഇന്നലെ പ്രതിഷേധം സംഘടിപ്പിച്ചു.
തിരഞ്ഞെടുപ്പ് കമ്മിഷൻ വയനാട് മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ സുപ്രീംകോടതിയെ സമീപിക്കാനും തീരുമാനിച്ചതായി സൂചനയുണ്ട്. അതേസമയം അപകീർത്തിക്കേസിൽ ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ രാഹുലിന്റെ ലോക്‌സഭാംഗത്വം റദ്ദാക്കപ്പെട്ടത് കോൺഗ്രസ് നേതൃത്വത്തെ അങ്കലാപ്പിലാക്കി. സൂററ്റിലെ കേസിന്റെ പ്രാധാന്യം തിരിച്ചറിയാതെ ലാഘവത്തോടെ കണ്ടതാണ് കാര്യങ്ങൾ കൈവിട്ട സ്ഥിതിയിലെത്തിച്ചതെന്ന് നേതാക്കൾക്ക് അഭിപ്രായമുണ്ട്. എന്നാൽ ജാഗ്രതയോടെ കാര്യങ്ങളെ പ്രതിരോധിക്കാനുള്ള നീക്കത്തിലാണ് പാർട്ടി.
സൂററ്റ് കോടതി വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് പാർട്ടി വൃത്തങ്ങൾ പറഞ്ഞിരുന്നെങ്കിലും ഇന്നലെവരെ നൽകിയിട്ടില്ല. അയോഗ്യനാക്കിക്കൊണ്ടുള്ള ലോക്‌സഭാ സെക്രട്ടേറിയറ്റിന്റെ ഉത്തരവ് വന്നതോടെ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാട് കൂടി അറിയാൻ കാക്കും.
മുൻ അദ്ധ്യക്ഷ സോണിയ ഗാന്ധി, മുൻ കേന്ദ്രമന്ത്രി പി.ചിദംബരം, പാർട്ടി ജനറൽ സെക്രട്ടറിമാരായ പ്രിയങ്ക ഗാന്ധി, കെ.സി വേണുഗോപാൽ, ജയറാം രമേഷ്, രാജീവ് ശുക്ല, താരിഖ് അൻവർ, മുതിർന്ന നേതാക്കളായ ആനന്ദ് ശർമ, അംബികാ സോണി, മുകുൾ വാസ്നിക്, സൽമാൻ ഖുർഷിദ്, പവൻ കുമാർ ബൻസാൽ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
പ്രതിപക്ഷ പാർട്ടികളുമായി
ചേർന്നും പ്രതിഷേധം
പ്രതിപക്ഷ പാർട്ടികളുമായി ചേർന്ന് പാർലമെന്റിനകത്തും പുറത്തും വ്യാപക പ്രതിഷേധം സംഘടിപ്പിക്കാനും കോൺഗ്രസ് ഒരുങ്ങുന്നു. ഇന്നലെ മല്ലികാർജ്ജുൻ ഖാർഗെ പ്രതിപക്ഷ പാർട്ടി നേതാക്കളുടെ യോഗം വിളിച്ചിരുന്നു. എന്നാൽ,
മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസും നിതീഷ് കുമാറിന്റെ ജെ.ഡി.യുവും വിട്ടുനിന്നത് ശ്രദ്ധേയമായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |