തിരുവനന്തപുരം: വിഴിഞ്ഞത്തെ പുലിമുട്ട് നിർമ്മാണത്തിനായി അദാനി ഗ്രൂപ്പിന് നൽകേണ്ട ആദ്യ ഗഡുവായ 347 കോടി രൂപ 5 ദിവസത്തിനകം നൽകുമെന്ന് തുറമുഖ വകുപ്പ് വൃത്തങ്ങൾ അറിയിച്ചു. സഹകരണ ബാങ്ക് വായ്‌പയ്‌ക്കുളള വ്യവസ്ഥകൾ, ഈട് എന്നിവ സംബന്ധിച്ചുളള തീരുമാനങ്ങളെടുക്കുന്നതിന് മന്ത്രിമാരായ കെ.എൻ. ബാലഗോപാലും അഹമ്മദ് ദേവർകോവിലുമായുള്ള ചർച്ച നാളെ നടന്നേക്കും. ബുധനാഴ്‌ച സഹകരണവകുപ്പ് മന്ത്രിയുടെ അദ്ധ്യക്ഷതയിൽ അന്തിമയോഗം ചേരും.
സർക്കാർ ഗാരന്റിയുളള സ്ഥാപനങ്ങൾക്ക് വായ്‌പ അനുവദിക്കുന്നതിനോട് സഹകരണബാങ്ക് ഭരണസമിതികൾക്ക് വലിയ താത്പര്യമാണ്. മാസാടിസ്ഥാനത്തിലായതിനാൽ വാർഷിക പലിശയെക്കാൾ ഒരു ശതമാനത്തോളം തുക അധികം ലഭിക്കുമെന്നതാണ് കാരണം.
അതേസമയം, സഹകരണ ബാങ്ക് കൺസോർഷ്യത്തിൽ നിന്ന് ലഭിക്കുന്ന തുകയ്ക്ക് അധികപലിശ ഈടാക്കരുതെന്ന് തുറമുഖ വകുപ്പ് ആവശ്യപ്പെട്ടു. സ്ഥിരനിക്ഷേപ പലിശ നിരക്കായ 8.45 ശതമാനത്തെക്കാൾ മുക്കാൽ ശതമാനം അധികമാണ് വിഴിഞ്ഞം തുറമുഖത്തിനായി വിസിൽ നൽകേണ്ടി വരിക. ബ്രിഡ്‌ജ് ലോൺ ആയതിനാലാണിത്.
കെ.എസ്.ആർ.ടി.സിക്ക് സഹായം നൽകിയതുൾപ്പെടെ വിവിധ ആവശ്യങ്ങൾക്കായി സഹകരണ ബാങ്കുകളുടെ കൺസോർഷ്യം രൂപീകരിച്ചതുമായി ബന്ധപ്പെട്ട ഫയലുകൾ തുറമുഖ വകുപ്പ് സെക്രട്ടറി കെ. ബിജു സഹകരണവകുപ്പിൽ നിന്ന് ഏറ്റുവാങ്ങി.
സഹകരണസ്ഥാപനങ്ങളിലെ നിക്ഷേപം 2.50 ലക്ഷം കോടി
സാമൂഹികക്ഷേമ പെൻഷന് നൽകിയത് 20,000 കോടി
കെ.എസ്.ആർ.ടി.സിക്ക് നൽകിയത് 70 കോടി
റെയിൽ പാതയ്ക്ക് ഭൂമിയേറ്റെടുക്കൽ 2 മാസത്തിനകം
വിഴിഞ്ഞം തുറമുഖത്തെയും തിരുവനന്തപുരം-കന്യാകുമാരി റെയിൽപാതയെയും തമ്മിൽ ബന്ധിപ്പിക്കുന്ന റെയിൽപാതയ്‌ക്ക് ഭൂമി ഏറ്റെടുക്കാൻ സഹകരണബാങ്കിൽ നിന്നുള്ള 103 കോടി രൂപ വായ്‌പ ലഭിക്കുന്നതോടെ നടപടികൾ വേഗത്തിലാക്കാനാണ് സർക്കാർ നീക്കം. രണ്ട് മാസത്തിനകം ഭൂമിയേറ്റെടുക്കൽ ആരംഭിക്കും. വിഴിഞ്ഞത്തു നിന്ന് ബാലരാമപുരം റെയിൽവേ സ്റ്റേഷനിലേക്ക് നിർമ്മിക്കുന്ന പാതയ്‌ക്കുവേണ്ടി 4 വില്ലേജുകളിൽ നിന്നായി 15.89 ഏക്കർ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. 9.02 കിലോമീറ്റർ ടണൽ പാതയാണ്. 1,100 കോടിയോളം രൂപ ചെലവ് വരുന്ന പദ്ധതിയിൽ സ്ഥലമേറ്റെടുപ്പിന് ഇനിയും 100 കോടി രൂപ ആവശ്യമായി വരും. ഇത് ഹഡ്‌കോ വായ്‌പ വഴി കണ്ടെത്താമെന്നാണ് കണക്കുകൂട്ടൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |