ലില്ലി തോമസ് വിധി ദുരുപയോഗിക്കുന്നു
ന്യൂഡൽഹി : രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ പശ്ചാത്തലം ചൂണ്ടിക്കാട്ടി ജനപ്രാതിനിധ്യ നിയമത്തിലെ വകുപ്പ് 8(3) ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. രണ്ട് വർഷമോ, കൂടുതലോ ശിക്ഷ ലഭിക്കുന്ന എം.പിമാരെയും, എം.എൽ.എമാരെയും ഉടനടി അയോഗ്യരാക്കുന്ന വ്യവസ്ഥയാണിത്. ഇത് ഏകപക്ഷീയവും നിയമവിരുദ്ധവുമാണെന്ന് മലയാളി സാമൂഹ്യപ്രവർത്തക ആഭാ മുരളീധരൻ സമർപ്പിച്ച ഹർജിയിൽ ചൂണ്ടിക്കാട്ടി. കേന്ദ്രസർക്കാർ, തിരഞ്ഞെടുപ്പ് കമ്മീഷൻ, രാജ്യസഭ, ലോക്‌സഭ സെക്രട്ടേറിയറ്രുകൾ എന്നിവരാണ് എതിർകക്ഷികൾ.
ലില്ലി തോമസ് വിധിയിലെ വ്യവസ്ഥ രാഷ്ട്രീയ പ്രതികാരത്തിനായി ഉപയോഗിക്കുകയാണ്. രാഹുലിന്റെ കാര്യത്തിൽ കുറ്റകൃത്യത്തിന്റെ ഗൗരവവും, അപ്പീൽ ഏത് ഘട്ടത്തിലാണെന്നതും, അയോഗ്യത രാജ്യത്തും സമൂഹത്തിലുമുണ്ടാക്കുന്ന പ്രതിഫലനങ്ങളും പരിഗണിച്ചില്ല. നിയമത്തിൽ ഗുരുതരവും അല്ലാത്തതുമായ കുറ്റങ്ങളും ജാമ്യം കിട്ടുന്നതും കിട്ടാത്തതുമായ വകുപ്പുകളുമുണ്ട്. അയോഗ്യതയ്‌ക്ക് കൃത്യമായ മാനദണ്ഡമുണ്ടാകണം. അപകീർത്തി പോലെ രണ്ട് വർഷം തടവ് ശിക്ഷയുളള കേസുകളിൽ അയോഗ്യത ഒഴിവാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.
ഹർജിയിലെ വാദങ്ങൾ
ജനം തിരഞ്ഞെടുത്തവരെ അവരുടെ ഉത്തരവാദിത്തം സ്വതന്ത്രമായി നിർവഹിക്കുന്നതിൽ നിന്ന് തടയുന്ന 8(3)ലെ വ്യവസ്ഥ ജനാധിപത്യ വിരുദ്ധമാണ്.
കുറ്റകൃത്യത്തിന്റെ ഗൗരവം, സ്വഭാവം തുടങ്ങിയവ പരിഗണിക്കാതെ അയോഗ്യത കൽപ്പിക്കുന്നത് സ്വാഭാവിക നീതിയുടെ നിഷേധമാണ്. വിചാരണക്കോടതി വിധിക്കുന്ന ശിക്ഷ അപ്പീൽ കോടതിയിൽ റദ്ദാക്കാം. ജനപ്രതിനിധിയുടെ വിലപ്പെട്ട സമയമാണ് നഷ്‌ടപ്പെടുന്നത്.
പാർലമെന്റ് അംഗങ്ങൾ ജനങ്ങളുടെ ശബ്‌ദമാണ്.
വോട്ട് ചെയ്‌ത് ജയിപ്പിച്ച ലക്ഷക്കണക്കിന് അനുയായികളുടെ സ്വരമാണ് എം.പിമാരിലൂടെ ഉയരുന്നത്
ഭരണഘടന ഉറപ്പ് നൽകുന്ന ആവിഷ്‌ക്കാര സ്വാതന്ത്ര്യമാണ് ജനപ്രതിനിധികൾ ഉയർത്തിപിടിക്കുന്നത്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |