പ്രധാനമന്ത്രിക്കും ബി.ജെ.പിക്കും എതിരെ ആഞ്ഞടിച്ച് പ്രിയങ്ക
ന്യൂഡൽഹി : രാജ്യത്തിന് വേണ്ടി രക്തസാക്ഷിയായ ഒരു പ്രധാനമന്ത്രിയുടെ മകനായ രാഹുൽ ഗാന്ധിയെ രാജ്യദ്രോഹിയായി ചിത്രീകരിച്ച് നിശബ്ദനാക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി. ജെ. പിയും ശ്രമിക്കുന്നതെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രയങ്കാ ഗാന്ധി.
രക്തസാക്ഷികളുടെ ചോര നൽകി ജനാധിപത്യത്തെ വളർത്തിയ നെഹ്രു കുടുംബത്തെ ഭീഷണിപ്പെടുത്തിയും അപമാനിച്ചും നിശബ്ദരാക്കാനാവില്ല.
ഈ രാജ്യത്തിന്റെ പ്രധാനമന്ത്രി ഭീരുവാണ്. എന്നെ ജയിലിലടച്ചാലും ശരി, അതാണ് സത്യം. അധികാരത്തിന് പിന്നിൽ ഒളിക്കുന്ന അദ്ദേഹം അഹങ്കാരിയുമാണ്. അഹങ്കാരിയായ രാജാവിന് ജനം മറുപടി നൽകും - പ്രിയങ്ക പറഞ്ഞു.
രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരെ രാജ്ഘട്ടിൽ ഇന്നലെ കോൺഗ്രസ് സംഘടിപ്പിച്ച സങ്കൽപ്പ സത്യഗ്രഹത്തിലാണ് പ്രിയങ്ക സ്വന്തം കുടുംബത്തിന്റെ ത്യാഗങ്ങൾ വൈകാരികമായി ഓർമ്മിപ്പിച്ച് മോദിക്കും ബി. ജെ. പിക്കും ശക്തമായ ഭാഷയിൽ മറുപടി നൽകിയത്.
എന്റെ കുടുംബം ചോര നൽകി വളർത്തിയ ജനാധിപത്യത്തിന് വേണ്ടി എന്തിനും ഞങ്ങൾ ഒരുക്കമാണ്. ഞങ്ങളെ ഭയപ്പെടുത്താമെന്ന് കരുതണ്ട. ഞങ്ങൾക്ക് ഭയമില്ല.
മുൻ പ്രധാനമന്ത്രിയും പിതാവുമായ രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വം അനുസ്‌മരിച്ചാണ് പ്രിയങ്ക പ്രസംഗം ആരംഭിച്ചത്. ആ രാജീവ് ഗാന്ധിയെ പാർലമെന്റിൽ അപമാനിച്ചു. രക്തസാക്ഷിയായ പ്രധാനമന്ത്രിയുടെ മകനെ രാജ്യദ്രോഹിയെന്ന് വിളിച്ചു. ഒറ്രുകാരനായ ബംഗാളി നവാബ് മീർ ജാഫറിനോട് ഉപമിച്ചു. സോണിയാ ഗാന്ധിയെ പാർലമെന്റിൽ കേന്ദ്രമന്ത്രിമാർ അപമാനിച്ചു. അച്‌ഛൻ ആരെന്ന് അറിയാത്ത ആളാണ് രാഹുലെന്ന് ബി.ജെ.പിയുടെ ഒരു മുഖ്യമന്ത്രി പറഞ്ഞു. പക്ഷേ ഒരു കേസും വന്നില്ല. മാനനഷ്‌ടക്കേസില്ല. രണ്ട് വർഷത്തെ ശിക്ഷയില്ല. പാർലമെന്റിൽ നിന്ന് അയോഗ്യനാക്കിയില്ല. തിരഞ്ഞെടുപ്പിൽ നിന്ന് വിലക്കിയില്ല. നെഹ്റു കുടുംബത്തെ അപമാനിച്ചപ്പോഴെല്ലാം ഞങ്ങൾ മൗനം പാലിച്ചു. അപ്പോഴും പാർലമെന്റിൽ രാഹുൽ ഗാന്ധി, പ്രധാനമന്ത്രി നരേന്ദ്രമോദിയെ കെട്ടിപ്പിടിച്ച് എനിക്ക് നിങ്ങളോട് വെറുപ്പില്ലെന്നാണ് പറഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |