തിരുവനന്തപുരം: സാങ്കേതിക സർവകലാശാല താത്കാലിക വൈസ് ചാൻസലർ നിയമനത്തിന് ഗവർണർക്ക് നേരത്തേ നൽകിയ പാനൽ സർക്കാർ പുതുക്കി നൽകി. ഡിജിറ്റൽ സർവകലാശാലാ വി.സി ഡോ. സജി ഗോപിനാഥ്, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ഇൻ ചാർജ് ഡോ. ടി.പി. ബൈജു ബായി, സി.ഇ.ടിയിലെ പ്രൊഫസർ അബ്ദുൽ നസീർ എന്നിവരാണ് പാനലിലുള്ളത്.
നേരത്തേ നൽകിയ പാനലിലുണ്ടായിരുന്ന സാങ്കേതിക യൂണി. മുൻ അക്കാഡമിക് ഡീൻ ഡോ. വൃന്ദ വി. നായർ, കോട്ടയം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പലും സിൻഡിക്കേറ്റംഗവുമായ ഡോ. സി.സതീഷ് കുമാർ എന്നിവർ 31ന് വിരമിക്കുന്നതിനാൽ അവരെ ഒഴിവാക്കി. പാനലിലുള്ള ബൈജു ബായിക്ക് മേയ് വരെയേ കാലാവധിയുള്ളു. ഡോ. രാജശ്രീയെ സുപ്രീംകോടതി വി.സി സ്ഥാനത്തു നിന്ന് പുറത്താക്കിയപ്പോൾ പകരം ചുമതല ഏറ്റെടുക്കാൻ ബൈജു ബായിയോട് ഗവർണർ ആവശ്യപ്പെട്ടെങ്കിലും തയ്യാറായിരുന്നില്ല. പ്രൊഫ. സിസാ തോമസ് 31ന് വിരമിക്കുമ്പോൾ പകരം ചുമതല ആർക്കുനൽകണമെന്ന് സർക്കാരിനോട് കത്തെഴുതി ചോദിച്ച ഗവർണർ, സജി ഗോപിനാഥിനോ സർക്കാർ നിർദ്ദേശിക്കുന്ന മറ്റാർക്കെങ്കിലുമോ ചുമതല നൽകാൻ വിരോധമില്ലെന്നും അറിയിച്ചിരുന്നു. ഇതുപ്രകാരമാണ് സർക്കാരിന്റെ നടപടി. താത്കാലിക വി.സി നിയമനത്തിൽ സർക്കാരിന് ശുപാർശ നൽകാനുള്ള അധികാരം ഹൈക്കോടതി നേരത്തേ അംഗീകരിച്ചിരുന്നു. സിസാ തോമസ് ഇന്നലെ ഗവർണറുമായി കൂടിക്കാഴ്ച നടത്തി. ഏപ്രിൽ രണ്ടിന് നിയമോപദേശകരുമായി കേസ് നടത്തിപ്പിനെക്കുറിച്ച് ചർച്ച നടത്തിയ ശേഷം 3ന് ഗവർണർ ഡൽഹിയിലേക്ക് പോവും. 8ന് തിരിച്ചെത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |