മണ്ണാർക്കാട്: ആൾക്കൂട്ട ആക്രമണത്തിൽ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസിൽ വിധി പ്രഖ്യാപനം ഏപ്രിൽ നാലിലേക്ക് മാറ്റി. മണ്ണാർക്കാട് എസ് സി- എസ് ടി കോടതിയുടേതാണ് നടപടി. ഈ മാസം പത്തിനാണ് കേസിലെ അന്തിമവാദം പൂർത്തിയായത്. ഇന്നലെ വിധി പ്രഖ്യാപനം പ്രതീക്ഷിച്ചിരുന്നെങ്കിലും ശിക്ഷാവിധി അടക്കമുള്ള കോടതി നടപടികൾ പൂർത്തിയാകാനുള്ളതിനാലാണ് പ്രഖ്യാപനം ഏപ്രിൽ നാലിലേക്ക് മാറ്റിയത്.
ഏറെ കോളിളക്കം സൃഷ്ടിച്ചതാണ് മധുവധക്കേസ്. 2018 ഫെബ്രുവരി 22നാണ് അരി മോഷ്ടിച്ചെന്നാരോപിച്ച് മധുവിനെ ആൾകൂട്ടം പിടികൂടി ക്രൂരമായി മർദ്ദിച്ചത്. ആൾക്കൂട്ട മർദ്ദനത്തിലാണ് കൊല്ലപ്പെട്ടതെന്ന് കണ്ടെത്തി കേസെടുത്ത പൊലീസ് 16 പേരെ അറസ്റ്റ് ചെയ്തു. വിചാരണ ആരംഭിക്കാതിരുന്നതോടെ പ്രതികൾക്ക് ജാമ്യം ലഭിച്ചു. സംഭവം കഴിഞ്ഞ് ഒന്നര വർഷത്തിന് ശേഷമാണ് സർക്കാർ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചത്. 2019ൽ വി.ടി.രഘുനാഥിനെ സ്പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിച്ചെങ്കിലും ചുമതല ഏറ്റെടുത്തില്ല.
വിചാരണ നീളുകയും കുടുംബം സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് രംഗത്തെത്തുകയും ചെയ്തു. തുടർന്ന് ഹൈക്കോടതി അഭിഭാഷകൻ സി.രാജേന്ദ്രനെ പബ്ലിക് പ്രോസിക്യൂട്ടറായും അഡ്വ.രാജേഷ് എം.മേനോനെ അഡീഷണൽ പ്രോസിക്യൂട്ടറായും നിയമിച്ചെങ്കിലും മധുവിന്റെ കുടുംബത്തിന്റെ എതിർപ്പിനെ തുടർന്ന് രാജേന്ദ്രൻ രാജിവെച്ചു. അഡ്വ.രാജേഷ് എം.മേനോനാണ് നിലവിൽ സ്പെഷ്യൽ പ്രോസിക്യൂട്ടർ.
129 സാക്ഷികൾ; 24 പേർ കൂറുമാറി
2022 ഏപ്രിൽ 22ന് വിചാരണ തുടങ്ങി. 122 സാക്ഷികളാണുണ്ടായിരുന്നത്. അവസാനിക്കുമ്പോൾ 129 സാക്ഷികളായി. ഇതിൽ 103 പേരെ വിസ്തരിച്ചു. 24 പേരെ ഒഴിവാക്കി. രണ്ടുപേർ മരിച്ചു. 24 പേർ കൂറുമാറി. പ്രതികൾക്ക് ഹൈക്കോടതി അനുവദിച്ച ജാമ്യം വിചാരണ കോടതി റദ്ദാക്കിയ അപൂർവത കേസിലുണ്ടായി. സാക്ഷികളുടെ കൂറുമാറ്റവും മധു വധക്കേസിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചു. പൊലീസ് കസ്റ്റഡിയിലിരിക്കെ ഒരാൾ മരിച്ചാൽ നടത്തുന്ന മജിസ്റ്റീരിയൽ അന്വേഷണ റിപ്പോർട്ട് വിചാരണ വേളയിൽ എങ്ങനെ പ്രസക്തമാകുമെന്നതിനും മധുകേസ് സാക്ഷിയായി.
അപൂർവതകളുടെ വിചാരണക്കാലം
വിചാരണ കോടതി ജാമ്യം റദ്ദാക്കിയ ഒരാൾക്ക് മാത്രമാണ് ഹൈക്കോടതി ജാമ്യം നൽകിയത്. പ്രതിഭാഗത്തിന്റെ അഭിഭാഷകൻ തന്നെ ഭീഷണിപ്പെടുത്തിയതായി ജഡ്ജി തന്നെ പ്രതികളുടെ ജാമ്യം റദ്ദാക്കിയ ഉത്തരവിൽ രേഖപ്പെടുത്തി. കോടതിയിൽ പ്രദർശിപ്പിച്ച ദൃശ്യങ്ങൾ വ്യക്തമായി കാണുന്നില്ലെന്ന് പറഞ്ഞ സാക്ഷിയായ സുനിൽകുമാറിനെ കോടതി കാഴ്ച പരിശോധനയ്ക്ക് അയച്ച സംഭവവുമുണ്ടായി. ഈ മാസം നാലിനാണ് അന്തിമവാദം പൂർത്തിയായത്. മെഡിക്കൽ തെളിവുകൾക്കെപ്പം ഡിജിറ്റൽ തെളിവുകളും വിചാരണയ്ക്കിടെ കോടതി വിശദമായി പരിശോധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |