കുമരകം: കൊവിഡ് പ്രതിരോധത്തിനായി ഇന്ത്യ തീർത്ത ഡിജിറ്റൽ സംവിധാനങ്ങളിലൂടെയുള്ള 'സൈക്കിൾ സവാരി' ആസ്വദിച്ച് ജി 20 രാജ്യങ്ങളിലെ ഉദ്യോഗസ്ഥ പ്രതിനിധികൾ. കുമരകത്ത് ആരംഭിച്ച ജി 20 ഷെർപ്പകളുടെ (രാഷ്ട്രത്തലവന്റെ പ്രതിനിധിയായി ഉന്നത സംഘത്തെ നയിക്കുന്നയാൾ) രണ്ടാം സമ്മേളനത്തിലെ 'കൊവിൻ' പ്രദർശന വേദിയിലാണ് ഇന്ത്യയുടെ ഡിജിറ്റൽ നേട്ടങ്ങൾ വിവരിക്കുന്നത്.
സ്റ്റാളിലെ സൈക്കിളിൽ കയറി ചവിട്ടിയാൽ ഡിജിറ്റൽ രംഗത്ത് ഇന്ത്യയുടെ നേട്ടങ്ങളെല്ലാം അറിഞ്ഞ് തൊട്ടുമുന്നിലുള്ള സ്ക്രീനിലൂടെ യാത്രചെയ്യാം. ജർമ്മനി, നെതർലൻഡുമടക്കമുള്ള രാജ്യങ്ങളിലെ പ്രതിനിധികൾ ഇത് കണ്ടറിഞ്ഞു.
രാജ്യത്തെ ഡിജി ലോക്കർ, യു.പി.ഐ ഉൾപ്പടെ ഡിജിറ്റൽ നേട്ടങ്ങൾക്ക് പ്രതിനിധികൾ കൈയടിച്ചു. പെട്ടിക്കടകളിൽ വരെ യു.പി.ഐ സംവിധാനം നടപ്പാക്കിയതും പ്രതിനിധികളെ വിസ്മയിപ്പിച്ചു. ഓൺലൈൻ പണമിടപാടിലൂടെ ചായ പോലും വാങ്ങുന്നതിനെക്കുറിച്ചും പ്രതിനിധികൾ ചോദിച്ചറിഞ്ഞു.
താരമായി ഡിജിലോക്കർ
പഴയകാല ഫയലുകളുടെ ഡിജിറ്റൽ പതിപ്പായ ഡിജിലോക്കറിനെക്കുറിച്ചും പ്രതിനിധികളെ ബോദ്ധ്യപ്പടുത്തി. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും എൻ.സി.ഇ.ആർ.ടി.യുടെയും സംയുക്തസംരംഭമായ ദിക്ഷ ആപ്പുവഴി (ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ ഫോർ നോളജ് ഷെയറിംഗ്) രാജ്യം കൈവരിച്ച നേട്ടങ്ങളെക്കുറിച്ചും വിശദമാക്കി.
മൈക്രോസോഫ്ട്, ഗൂഗിൾ, പേടിഎം തുടങ്ങിയ പങ്കാളിത്ത കമ്പനികളിൽ നിന്നുള്ള, പൊതുസ്വകാര്യ പങ്കാളിത്ത മാതൃകയിൽ ഡി.പി.ഐകളിൽ (ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രെക്ചർ) നിർമ്മിച്ച വിവിധ സംരംഭങ്ങളും പ്രദർശിപ്പിച്ചിരുന്നു. ഇന്നും നാളെയും കെ.ടി.ഡി.സി റിസോർട്ടിലാണ് ഷെർപ്പകളുടെ ഒത്തുചേരൽ. രണ്ടിന് ഓണാഘോഷവും സാംസ്‌കാരിക പരിപാടികളും. ജി 20 അംഗരാജ്യങ്ങൾ, 9 പ്രത്യേക ക്ഷണിതാക്കളായ രാജ്യങ്ങൾ, യു.എൻ ഉൾപ്പടെ രാജ്യാന്തര സംഘടനകൾ എന്നിവയിൽ നിന്നായി 120 പ്രതിനിധികളാണ് ഏപ്രിൽ 2 വരെയുള്ള സമ്മേളനത്തിൽ പങ്കെടുക്കുക. 6 മുതൽ 9 വരെ ഡെവലപ്പ്മെന്റൽ വർക്കിംഗ് ഗ്രൂപ്പ് യോഗവും നടക്കും.
ജി 20 : ഗൗരവമേറിയ ചർച്ചകൾക്ക് ഇന്ന് തുടക്കം
കോട്ടയം : ജി 20 ഷെർപ്പ യോഗത്തിൽ ഗൗരവമേറിയ ചർച്ചകൾക്ക് അടിത്തറയിടുന്ന പ്ലീനറി സെഷനുകൾ ഇന്ന് തുടങ്ങും. രാവിലെ 9.30ന് കുമരകം വാട്ടർ സ്കേപ്പ് റിസോർട്ടിൽ നടക്കുന്ന പ്ലീനറി ഉദ്ഘാടന സെഷനിൽ കേന്ദ്രമന്ത്രി വി.മുരളീധരൻ സംസാരിക്കും.
ഡിജിറ്റൽ അടിസ്ഥാന ചർച്ചകളായിരുന്നു ആദ്യദിനം നടന്നത്. തുടർന്ന് നടന്ന 'ഡി.പി.ഐ എങ്ങനെ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥക്ക് ഊർജം പകരുന്നു'വെന്ന സെഷനിൽ ഇൻഫോസിസ് സഹസ്ഥാപകനും ബോർഡ് ചെയർമാനുമായ നന്ദൻ നിലേക്കണി, യൂറോപ്യൻ യൂണിയൻ ഇന്റേണൽ മാർക്കറ്റ് കമ്മിഷണർ തിയറി ബ്രെട്ടൻ എന്നിവർ ഓൺലൈനായി സംസാരിച്ചു. ഡിജിറ്റൽ രംഗത്തെ വികസനം എങ്ങനെ കുടുംബങ്ങളിൽ സമൃദ്ധി കൊണ്ടുവരുമെന്ന ചർച്ചയിൽ ലണ്ടൻ ചാത്തം ഹൗസ് ഫെലോ സിദ്ധാർഥ് തിവാരി അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യം, വിദ്യാഭ്യാസം, ഭക്ഷ്യസുരക്ഷ, കാലാവസ്ഥാ പൊരുത്തപ്പെടുത്തൽ എന്നിവയെ ഡിജിറ്റൽ വികസനം സ്വാധീനിക്കുമെന്ന് ചർച്ച വിലയിരുത്തി. 'ആഗോള പശ്ചാത്തലത്തിൽ ഡി.പി.ഐ' എന്ന വിഷയത്തിലുള്ള രണ്ടാമത്തെ സെഷനിൽ ആധാർ ഇന്ത്യ സ്റ്റാക്ക് മുൻ ചീഫ് ആർക്കിടെക്കും, ഏക്സ് സ്റ്റെപ്പ് ഫൗണ്ടേഷൻ സി.ടി.ഒയുമായ പ്രമോദ് വർമ മോഡറേറ്ററായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |