തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ശമ്പളപരിഷ്ക്രണ കുടിശ്ശിക പ്രൊവിഡ് ഫണ്ടിൽ തത്കാലം നിക്ഷേപിക്കില്ല. അസാധാരണ സാമ്പത്തിക പ്രതിസന്ധിയായതിനാൽ ധനസ്ഥിതി മെച്ചപ്പെടുന്നതനുസരിച്ച് ഇനിയൊരു ഉത്തരവ് വരെ മാറ്റിവച്ചിരിക്കുന്നുവെന്ന് അറിയിപ്പിൽ പറയുന്നു. മുൻ ഉത്തരവനുസരിച്ച് ഏപ്രിൽ ഒന്നിന് കുടിശ്ശികയുടെ നാലിലൊന്ന് പി.എഫിൽ ലയിപ്പിക്കേണ്ടതായിരുന്നു.
ക്ഷാമബത്താ കുടിശ്ശിക, ലീവ് സറണ്ടർ തുടങ്ങിയവയും മാറ്റിവച്ചിട്ടുണ്ട്. പെൻഷൻകാർക്കും പരിഷ്കരണകുടിശ്ശികയായി 2800 കോടിരൂപ നൽകാനുണ്ട്. അതിൽ രണ്ടു ഗഡു മാത്രമാണ് നൽകിയത്. ശേഷിക്കുന്നത് 2023-24, 24-25 സാമ്പത്തിക വർഷങ്ങളിലായി നൽകുമെന്നാണ് അറിയിച്ചിരിക്കുന്നത്.
2019 ജൂലായ് 1 മുതൽ മുൻകാല പ്രാബല്യത്തോടെ 2021 ഫെബ്രുവരി 10നാണ് സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും 11-ാം ശമ്പളപരിഷ്ക്രണം നടപ്പാക്കിയത്. കുറഞ്ഞ ശമ്പളം 16,000 രൂപയിൽ നിന്ന് 23,000ത്തിലേക്ക് വർദ്ധിച്ചതനുസരിച്ച് 20 മാസത്തെ കുടിശ്ശികയാണ് നൽകേണ്ടത്. ഇതിന് 5,500 കോടിയോളം രൂപ വേണം. ഇതിന്റെ നാലിലൊന്നായ 1400 കോടിയോളം രൂപയാണ് പി.എഫിൽ ഇടേണ്ടിയിരുന്നത്. മിഡ്ലെവൽ തസ്തികയിൽ ജോലിചെയ്യുന്ന ഒരു സർക്കാർ ജീവനക്കാരന് കുടിശ്ശികയായി ഒരു ലക്ഷത്തോളം രൂപയാണ് കിട്ടുക. സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് തസ്തികയിൽ ജോലി ചെയ്യുന്നയാൾക്ക് 22,000ത്തിനും 24,000ത്തിനും ഇടയിലുള്ള തുക പി.എഫിൽ എത്തുമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |