തിരുവനന്തപുരം: സംസ്ഥാനത്ത് റോഡുകളിൽ സ്ഥാപിച്ച 726 നിർമ്മിത ബുദ്ധി ഉൾപ്പെടെ 1000 പുതിയ ഹൈടെക് കാമറകൾ വഴി ട്രാഫിക് നിയമ ലംഘനങ്ങൾ കണ്ടെത്തി അടുത്ത മാസം മുതൽ പിഴ ഈടാക്കിത്തുടങ്ങും. ഇപ്പോൾ പരീക്ഷണാടിസ്ഥാനത്തിൽ ഇവ പ്രവർത്തിപ്പിച്ച് നോക്കുന്നുണ്ട്. ജനരക്ഷയ്ക്കാണ് ഇവയെന്ന് മോട്ടോർ വാഹന വകുപ്പ് അവകാശപ്പെടുന്നുണ്ടെങ്കിലും പിഴ ചുമത്തുന്നതിലൂടെ നല്ലൊരു വരുമാനം കൂടിയാണ് പ്രതീക്ഷിക്കുന്നത്.
പിഴയിനത്തിൽ ആദ്യവർഷം ലക്ഷ്യമിടുന്നത് 261.1 കോടിയാണെന്ന് മോട്ടോർ വാഹന വകുപ്പ് നേരത്തെ തയ്യാറാക്കിയ റിപ്പോർട്ടിലുണ്ട്. നിർമ്മിത ബുദ്ധി കാമറകൾ പകലും രാത്രിയും പ്രവർത്തിക്കുമ്പോഴാണ് ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുക. 245 കോടി.
236 കോടി ചെലവിട്ടാണ് കാമറകൾ സ്ഥാപിച്ചത്. ആദ്യ വർഷം തന്നെ ഇതിൽ കൂടുതൽ പിഴയായി ലഭിക്കും. തുടർന്നുള്ള വർഷങ്ങളിൽ പിഴയുടെ എണ്ണം ക്രമമായി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. അഞ്ചു വർഷം ആകുമ്പോഴേക്കും ഇതുമായി ബന്ധപ്പെട്ട ചെലവുകളെല്ലാം കഴിഞ്ഞ് സർക്കാരിന് കുറഞ്ഞത് 188 കോടി ലാഭം കിട്ടുമെന്നാണ് റിപ്പോർട്ടിൽ.
അപകടമേഖലകൾ (ബ്ലാക്ക് സ്‌പോട്ടുകൾ) മാറുന്നതനുസരിച്ച് കാമറകൾ പുനർവിന്യസിക്കും. അതിനാൽ കാമറകളുടെ സ്ഥാനം മനസിലാക്കി സ്ഥിരമായി ഇവ ഒഴിവാക്കി പോകാനാകില്ല.
മൊബൈൽ യൂണിറ്റുകളും ഉടൻ
മൊബൈൽ കാമറ യൂണിറ്റുകളും ഉടൻ നിരത്തിലിറങ്ങും. സൗരോർജ്ജത്തിലാണ് പ്രവർത്തനം. 97 ഡിഗ്രിയിൽ കറങ്ങി വാഹനങ്ങളെ നിരീക്ഷിക്കുന്ന ത്രീഡി ഡോപ്ലർ കാമറകളാണ് ഇവ.
പെറ്റിക്കേസിന് ടാർജറ്റ്,
തികച്ചില്ലെങ്കിൽ ശകാരം
വാഹന പരിശോധനയിലൂടെ പ്രതിമാസം 500 മുതൽ 1500 വരെ കേസുകൾ കണ്ടെത്തി പിഴ ചുമത്തണമെന്നാണ് പൊലീസ് സ്റ്റേഷൻ ഓഫീസർമാർക്ക് മുകളിൽ നിന്നുള്ള നിർദ്ദേശം. ശരാശരി 1000 പിഴ ചുമത്തിയാൽ പത്തു ലക്ഷം രൂപാ വരെ വാഹന ഉടമകളിൽ നിന്ന് പിഴിഞ്ഞെടുക്കാനാകും.
ടാർജറ്റ് തികയ്ക്കാതിരുന്നാൽ മേലുദ്യോഗസ്ഥരുടെ നാവിന്റെ മൂർച്ച സ്റ്റേഷൻ ചുതമലയുള്ളവർ അറിയും. എസ്.ഐയുടെ മർദ്ദനത്തിനിരയായ തൃപ്പൂണിത്തുറ സ്വദേശി മനോഹരൻ കുഴഞ്ഞുവീണ് മരിച്ചതുപോലുള്ള സംഭവങ്ങൾ ഉണ്ടാകുന്നത് ഇത്തരം വാഹന പരിശോധനകളിലൂടെയാണ്. എസ്.ഐ റാങ്കിലുള്ളവർ മാത്രമേ വാഹനത്തിന് കൈ കാണിക്കാൻ പാടുള്ളൂവെന്നാണ് ഡി.ജി.പിയുടെ നിർദ്ദേശമെങ്കിലും സി.പി.ഒയും ഹോംഗാർഡുമൊക്കെ ഉണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |