പ്രതിയെക്കുറിച്ച് സൂചനകൾ ലഭിച്ചതായി പൊലീസ് അന്വേഷണത്തിന് 18അംഗ പ്രത്യേക സംഘം തീവ്രവാദ സൂചന ലഭിച്ചാൽ കേന്ദ്ര ഏജൻസികൾ വരും
തിരുവനന്തപുരം: രാത്രിയിൽ മൂന്നു ജീവനുകൾ കവർന്നുകൊണ്ട് ട്രെയിനിൽ പെട്രോളൊഴിച്ച് തീവച്ച സംഭവത്തിനു പിന്നിലെ തീവ്രവാദബന്ധം കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്നു. ഞായറാഴ്ച രാത്രി ഒൻപതരയോടെയാണ് കോഴിക്കോട് എലത്തൂരിൽ വച്ച് ആലപ്പുഴ- കണ്ണൂർ എക്സിക്യുട്ടീവ് എക്സ്‌പ്രസിൽ രാജ്യത്തെ നടുക്കിയ സംഭവമുണ്ടായത്. ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ യാത്രക്കാരുടെ ദേഹത്ത് പെട്രോളൊഴിച്ച് തീകത്തിച്ചശേഷം അപ്രത്യക്ഷമായ പ്രതിയെക്കുറിച്ച് കേരള പോലീസിന് വിവരം ലഭിച്ചതായാണ് സൂചന. കോഴിക്കോട് താമസിച്ച് കാർപെന്റർ ജോലി ചെയ്തുവരികയായിരുന്ന നോയ്ഡ സ്വദേശിയാണ് പിന്നിലെന്നാണ് അനുമാനം. അന്വേഷണസംഘം ഇത് സ്ഥിരീകരിച്ചിട്ടില്ല. എ.ഡി.ജി.പി എം.ആർ അജിത്കുമാറിന്റെ നേതൃത്വത്തിൽ സ്പെഷ്യൽ സ്‌ക്വാഡ് രൂപീകരിച്ചാണ് അന്വേഷണം നടക്കുന്നത്. പ്രതിയെക്കുറിച്ച് ചില വിവരങ്ങൾ ലഭിച്ചെന്നും ഉടൻ അറസ്റ്റിലാവുമെന്നുമാണ് ഡി.ജി.പി അനിൽ കാന്ത് നൽകുന്ന സൂചന.
ദൃക്‌സാക്ഷി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെ രേഖാചിത്രം തയ്യാറാക്കിയാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇതിനു സമാന്തരമായാണ് കേന്ദ്ര അന്വേഷണ ഏജൻസികൾ രംഗത്തെത്തിയത്. എൻ.ഐ.എ, ഇന്റലിജൻസ് ബ്യൂറോ, റിസർച്ച് ആൻഡ് അനാലിസിസ് വിംഗ് (റാ) എന്നിവയാണ് അന്വേഷണത്തിലുള്ളത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം എൻ.ഐ.എയുടെ നാലംഗ സംഘം കോഴിക്കോട്ടെത്തി വിവരങ്ങൾ ശേഖരിച്ചു. ആസൂത്രിതമായ ആക്രമണത്തിനു പിന്നിൽ തീവ്രവാദ ബന്ധത്തിന്റെ സൂചന ലഭിച്ചാൽ അന്വേഷണം എൻ.ഐ.എ ഏറ്റെടുക്കും.കേന്ദ്ര ആഭ്യന്തര, റെയിൽവേ മന്ത്രാലയങ്ങൾ കേരള പൊലീസിനോട് അന്വേഷണ വിവരങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തിന്റെ റിപ്പോർട്ട് ലഭിച്ചശേഷമായിരിക്കും കേന്ദ്രഅന്വേഷണത്തിന്റെ രീതി വ്യക്തമാവുക.
മലപ്പുറം ക്രൈംബ്രാഞ്ച് എസ്.പി പി.വിക്രമന്റെ നേതൃത്വത്തിൽ 18 അംഗ പ്രത്യേക അന്വേഷണസംഘത്തിന് ഡി.ജി.പി രൂപംനൽകി. ഭീകരവിരുദ്ധസേന ഡിവൈ.എസ്.പി ബൈജു പൗലോസ്, കോഴിക്കോട് ടൗൺ അസി. കമ്മിഷണർ പി.ബിജുരാജ്, താനൂർ ഡിവൈ.എസ്.പി വി.വി.ബെന്നി എന്നിവരുൾപ്പെട്ടതാണിത്. ക്രമസമാധാനവിഭാഗം എ.ഡി.ജി.പിയുടെ മേൽനോട്ടത്തിലായിരുക്കും അന്വേഷണം.
അന്വേഷണവഴി തുറന്നത് റാസിഖ്,
രക്ഷപ്പെടാൻ പുറത്തേക്കു ചാടിയതിനെതുടർന്ന് മരിച്ച പിഞ്ചുകുട്ടിയടക്കം മൂന്നുപേരുടെ മൃതദേഹങ്ങൾ കോരപ്പുഴ പാലത്തിനു സമീപത്തായി ഇരുട്രാക്കുകൾക്കുമിടയിലായിരുന്നു. മട്ടന്നൂർ പാലോട്ടുപള്ളി ബദ്രിയ മൻസിലിൽ റഹ്‌മത്ത് (45), സഹോദരി ജസീലയുടെ മകൾ രണ്ടുവയസുകാരി സഹറാ ബത്തൂൽ, മട്ടന്നൂർ പുതിയപുര കൊട്ടാരത്തിൽ വരുവാക്കുണ്ട് സ്വദേശി നൗഫീഖ് (35) എന്നിവരാണ് മരിച്ചത്. സംഭവം കഴിഞ്ഞ് മൂന്നുമണിക്കൂറിനു ശേഷം നടന്ന തെരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കോച്ചിൽ ഇവർക്കൊപ്പമുണ്ടായിരുന്ന അയൽവാസി റാസിഖ് നൽകിയ വിവരത്തെത്തുടർന്നായിരുന്നു തെരച്ചിൽ. പൊള്ളലേറ്റ റാസിഖ് കൊയിലാണ്ടി സ്‌റ്റേഷനിലിറങ്ങിയാണ് പൊലീസിന് വിവരം നൽകിയത്. റാസിക്കിന്റെ മൊഴിയനുസരിച്ചാണ് പ്രതിയുടെ രേഖാ ചിത്രം തയ്യാറാക്കിയത്. പ്രതിയുടേതെന്ന് കരുതുന്ന ബാഗും മൃതദേഹങ്ങൾക്കു സമീപത്തുനിന്ന് കണ്ടെടുത്തിട്ടുണ്ട്. പൊള്ളലേറ്റ എട്ടുപേർ കോഴിക്കോട് മെഡിക്കൽകോളേജ് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലുമായി ചികിത്സയിലാണ്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. 20 ബോഗികളുള്ള ട്രെയിനിന്റെ പിറകിൽ നിന്ന് അഞ്ചാമത്ത ബോഗിയാണ് ഡി 1. ഇതിലാണ് തീവയ്പുണ്ടായത്.
''കേരള സർക്കാരിന്റെ റിപ്പോർട്ട് ലഭിച്ച ശേഷം തുടർ നടപടികൾ കൈക്കൊള്ളും. സംഭവത്തെ കുറിച്ച് മുഖ്യന്ത്രിയുമായി സംസാരിക്കും. മരിച്ചവരുടെ കുടുംബാംഗങ്ങൾക്കും പരിക്കേറ്റവർക്കും നഷ്ടപരിഹാരം നൽകുന്നത് പരിഗണിക്കും.
-കേന്ദ്രറെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ്
സമഗ്രമായ അന്വേഷണം നടത്താനും കുറ്റകൃത്യത്തിന്റെ മുഴുവൻ വിവരങ്ങളും നിയമത്തിനു മുന്നിൽ കൊണ്ടുവരാനും പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. സംഭവം അതീവ ദുഃഖകരവും ഞെട്ടിക്കുന്നതുമാണ്.
പിണറായി വിജയൻ,
മുഖ്യമന്ത്രി
ട്രെയിനിൽ നടന്ന ആക്രമണം ഞെട്ടിക്കുന്നതാണ്. സംസ്ഥാന, കേന്ദ്ര ഏജൻസികൾ സമഗ്രമായ അന്വേഷണം നടത്തണം.
-വി.ഡി. സതീശൻ,
പ്രതിപക്ഷ നേതാവ്
പ്രതിയെക്കുറിച്ച്
സൂചന ലഭിച്ചു:
ഡി.ജി.പി
കണ്ണൂർ: എലത്തൂരിൽ ഓടുന്ന ട്രെയിനിൽ തീകൊളുത്തിയ സംഭവത്തിൽ പ്രതിയെക്കുറിച്ച് സൂചന ലഭിച്ചതായി ഡി.ജി.പി അനിൽകാന്ത് പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ രൂപീകരിച്ചു. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആർ.അജിത് കുമാർ അന്വേഷണ സംഘത്തിന് നേതൃത്വം നൽകും. സംഭവത്തെക്കുറിച്ച് നിർണായക തെളിവുകൾ കിട്ടിയിട്ടുണ്ട്.
അന്വേഷണത്തിലെ ചോദ്യങ്ങൾ
ട്രെയിൻ പൊട്ടിത്തെറിയുണ്ടാക്കി പാലമടക്കം തകർക്കാനുള്ള പദ്ധതിയുണ്ടായിരുന്നോ?
നോയ്ഡ സ്വദേശിയാണ് പ്രതിയെങ്കിൽ ഈ ക്രൂര കൃത്യത്തിലേക്ക് നയിച്ചതെന്താണ് ?
പ്രതിക്കൊപ്പം ഒരാൾ കൂടി ഉണ്ടായിരുന്നോ? അയാൾ യുവതിയെയും കുഞ്ഞിനെയും തള്ളിയിടുകയായിരുന്നോ?
പ്രതിക്ക് കോഴിക്കോടുമായി ബന്ധങ്ങളുണ്ടോ?
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |