ഇടവ: കാപ്പിൽ മുതൽ വർക്കല ചിലക്കൂർ കടൽത്തീരം വരെയുള്ള തീരമേഖലയിലെ പ്രകൃതിദത്ത പാരുകൾ ശോഷണം നേരിടുന്നത് തനത് ആവാസവ്യവസ്ഥയ്ക്ക് വെല്ലുവിളിയാകുന്നു.
പ്രകൃതിയൊരുക്കുന്ന പാരുകൾക്ക് പുറമേ മത്സ്യബന്ധനം ലക്ഷ്യമാക്കി മനുഷ്യർ ഒരുക്കുന്ന കൃത്രിമമായ പാരുകളുമുണ്ട്.
ദേശീയ സമുദ്ര ഫിഷറീസ് നയത്തിന് അനുസൃതമായി കൃത്രിമ പാരുകൾ സ്ഥാപിക്കുന്നത് ഉൾപ്പെടെയുള്ള വികസനപദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നുണ്ടെങ്കിലും പ്രകൃതിദത്തപാരുകൾ സംരക്ഷിക്കുന്നതിന് വേണ്ടത്ര പ്രാധാന്യം ലഭിക്കുന്നില്ല. മത്സ്യപ്രജനനത്തെ സംരക്ഷിക്കാനുള്ള നടപടികളുടെ ഭാഗമായി കൃത്രിമപാരുകൾക്കും വളരെയധികം പ്രാധാന്യമുണ്ട്. കടൽമത്സ്യങ്ങളുടെ ആവാസവ്യവസ്ഥയെ പരിപാലിക്കുന്ന പാരുകളുടെ തകർച്ച മത്സ്യലഭ്യതയിലും പ്രകടമായിട്ടുണ്ട്.
മത്സ്യബന്ധനബോട്ടുകളുടെ ആധിക്യവും രൂക്ഷമായ കടൽക്ഷോഭവും മൂലമാണ് പ്രധാനമായും പാരുകൾ തകരുന്നത്. കൂടാതെ പാരുകൾക്ക് സമീപത്തെ കുന്നുകൾ ഇടിഞ്ഞുവീഴുന്നതും തീരത്തുള്ള കരിങ്കൽ ഭിത്തിയെ കടലെടുക്കുന്നതുമൊക്കെ കാരണമാവുന്നുണ്ട്. മുൻകാലങ്ങളിൽ കട്ടമരവും കമ്പവലകളും ഉപയോഗിച്ച് പരമ്പരാഗത ശൈലിയിലാണ് കാപ്പിൽ വെറ്റക്കട, ശ്രീയേറ്റ് തീരങ്ങളിൽ മത്സ്യബന്ധനം നടത്തിയിരുന്നത്. എന്നാൽ ഇന്ന് അവയുടെ സ്ഥാനത്ത് യന്ത്രവൽകൃത വള്ളങ്ങൾ വ്യാപകമായതോടെ പ്രതികൂല കാലാവസ്ഥയുമായി.
മത്സ്യങ്ങളും കുറഞ്ഞു
സമീപ പ്രദേശമായ പരവൂർ പൊഴിക്കരികിലെ പൊഴിക്കര പാരിന് സമീപം ഡിസംബർ, ജനുവരി മാസങ്ങളിൽ നാരായണ കണവ പറ്റം ചേർന്നെത്തുമായിരുന്നു. ഇവയെ ഭക്ഷിക്കാൻ വലിയ മത്സ്യങ്ങളും തീരം കേന്ദ്രീകരിക്കും. നെടുവ, മോദ, നെയ്മീൻ, അഴുക, വേള, കൊഴുവ എന്നിവയാണ് പ്രധാനമായും എത്തുന്നത്. ഇവയെയാണ് നാടൻ മത്സ്യത്തൊഴിലാളികൾ പിടിച്ചിരുന്നത്. എന്നാൽ പാരുകൾ തകരുന്നതിനാൽ ഇത്തരം മത്സ്യങ്ങളെ നാടൻ മത്സ്യത്തൊഴിലാളികൾക്ക് ലഭിക്കുന്നില്ല. പാരുകൾ കേന്ദ്രമാക്കി വളരുന്ന കക്കയുടെയും ഞണ്ടിന്റെയും ലഭ്യതയും നന്നേ കുറഞ്ഞിട്ടുണ്ട്.
ലക്ഷ്യം കാണാതെ കൃത്രിമ പാര്
സംസ്ഥാനത്ത് പല ഘട്ടങ്ങളായി കൃത്രിമ ആവാസവ്യവസ്ഥ ഒരുക്കുന്നതിനായി പാര് നിക്ഷേപം നടത്തുമ്പോഴും അശാസ്ത്രീയത മൂലം കൃത്യമായ പ്രയോജനം ലഭിക്കുന്നില്ല എന്ന ആക്ഷേപം ഉയർന്നിരുന്നു. തീരത്തോടു ചേർന്ന് ആഴം കുറഞ്ഞ സ്‌ഥലങ്ങളിൽ കൃത്രിമ പാര് നിക്ഷേപിക്കുകവഴി പദ്ധതി പാളിപ്പോകുന്നതിനും ഇടയാക്കിയിട്ടുണ്ട്. ലക്ഷങ്ങൾ മുടക്കിയുള്ള ഈ കൃത്രിമപാര് പദ്ധതി നടപ്പിലാക്കുന്നത് തീരദേശ വികസന കോർപ്പറേഷന്റെ കീഴിലാണ്. തീരത്തു നിന്ന് കുറഞ്ഞത് പതിനഞ്ച് കിലോമീറ്റർ ഉള്ളിൽ ഉൾക്കടലിൽ ഇരുപത് മീറ്റർ വരെ ആഴമുള്ള ഭാഗങ്ങളിൽ പാര് നിക്ഷേപിച്ചാലേ ഉദ്ദേശിക്കുന്ന ഫലം ലഭിക്കുള്ളൂ എന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്.
ഇടവ - കാപ്പിൽ കടൽത്തീരത്ത് നാല് പാദം മുതൽ പത്ത് പാദം വരെ പരന്നുകിടക്കുന്ന വെറ്റക്കട പാര് , കൂട്ടപ്പനയിൽകോടി, പിന്നേര് പാര്, എണിക്കപ്പാര്, പത്താം കല്ല്, തുമ്പേര്, ചിലക്കൂരിലെ മണിയൻ കല്ല് പാര്, വെട്ടൂർകല്ല് , കപ്പൽതാണ പാര്, ഒറ്റപ്പാര് എന്നിവയും തകർച്ചയുടെ വക്കിലാണ്.
പാരുകൾ
ലവണാംശവും ജീർണ്ണ ജൈവാവശിഷ്ടങ്ങളുമൊക്കെ അടിഞ്ഞുകൂടി പോഷകസമൃദ്ധമായ പരുക്കൻ കൽക്കെട്ടുകളിൽ രൂപം പ്രാപിക്കുന്നതാണ് പാരുകൾ. മത്സ്യങ്ങൾ പ്രജനനസമയത്ത് സുരക്ഷിതമായിരിക്കാൻ തിരഞ്ഞെടുക്കുന്ന ഇടം പാരുകളാണ്. മുട്ടയിടാനും അവ സുരക്ഷിതമായി വിരിഞ്ഞിറങ്ങി കുഞ്ഞുങ്ങളായി വളർത്താനുമുള്ള മത്സ്യങ്ങളുടെ മുൻകരുതലുകളായാണ് മത്സ്യങ്ങൾ ഈ പാരുകൾ തേടുന്നതിന് കാരണം. ചെമ്മീൻ, തെരണ്ടി, നെയ്മീൻ, വാള, മത്തി എന്നീ മത്സ്യങ്ങളുടെ പ്രജനനകേന്ദ്രമാണ് ഇവിടം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |