തൃശൂർ: മുൻവർഷത്തേക്കാൾ 25%ലേറെ പൂരപ്രേമികൾ എത്തുമെന്ന നിഗമനം യാഥാർത്ഥ്യമായതോടെ, ബംപർ അടിച്ച് റെയിൽവേ. പ്രതിദിനം ശരാശരി ഏഴുലക്ഷം രൂപ വരുമാനമുള്ള തൃശൂർ സ്റ്റേഷനിൽ പൂരം ദിവസമായ ഏപ്രിൽ 30ന് 17,000 യാത്രക്കാരിൽ നിന്നായി കിട്ടിയത് 16.75 ലക്ഷം രൂപ. മേയ് ഒന്നിന് 28,500 യാത്രക്കാരിൽ നിന്നായി 28.7 ലക്ഷം രൂപയും വരുമാനം ലഭിച്ചു.
സാധാരണ ടിക്കറ്റ് കൗണ്ടറിൽ നിന്നും ഓട്ടോമാറ്റിക് ടിക്കറ്റ് വെൻഡിംഗ് മെഷീനിൽ നിന്നുമുള്ള വരുമാനമാണിത്. യു.ടി.എസ് ഓൺ മൊബൈൽ എന്ന ടിക്കറ്റിംഗ് ആപ്പ് വഴിയുള്ള വരുമാനം ഇതിൽപെടില്ല. കഴിഞ്ഞവർഷം രണ്ടുദിവസം യഥാക്രമം 8.5 ലക്ഷവും 13 ലക്ഷവുമായിരുന്നു വരുമാനം. പ്രതിദിനം ശരാശരി 400 സാധാരണ ടിക്കറ്റുകൾ വിൽക്കുന്ന പൂങ്കുന്നത്ത് ഏപ്രിൽ 30ന് 505 ടിക്കറ്റും മേയ് ഒന്നിന് 1450 ടിക്കറ്റും നൽകി.
പൂരത്തോടനുബന്ധിച്ച് തൃശൂരിലും പൂങ്കുന്നത്തും അധിക ടിക്കറ്റ് കൗണ്ടറുകൾ ഏർപ്പെടുത്തിയിരുന്നു. കൂടുതൽ പ്രകാശസംവിധാനം, സുരക്ഷാ ഉദ്യോഗസ്ഥർ, സൂചനാ കേന്ദ്രത്തിൽ കൂടുതൽ ജീവനക്കാർ, പ്രത്യേക അനൗൺസ്‌മെന്റ്, കുടിവെള്ളത്തിന് അധിക സൗകര്യം തുടങ്ങിയവയും ഏർപ്പെടുത്തിയിരുന്നു. പൂരംകണ്ട് മടങ്ങുന്നവർക്കായി തൃശൂരിലെ ബുക്കിംഗ് ഓഫീസിൽ അഞ്ചും റിസർവേഷൻ കേന്ദ്രത്തിൽ മൂന്നും ടിക്കറ്റ് വിതരണ കൗണ്ടറുകളും മൂന്ന് ഓട്ടോമാറ്റിക് ടിക്കറ്റ് വെൻഡിംഗ് മെഷീനുകളും (ആകെ 11) ഏർപ്പെടുത്തിയിരുന്നു. പൂങ്കുന്നത്തു് രണ്ട് കൗണ്ടറുകളും മേയ് ഒന്നിന് പുലർച്ചെ മൂന്ന് മുതൽ രാവിലെ 11 വരെ പ്രവർത്തിച്ചിരുന്നു.
പൂരത്തിനെത്തിയവർക്ക് കഴിയാവുന്നത്ര യാത്രാസൗകര്യം ഒരുക്കിയതിൽ റെയിൽവേ അഭിനന്ദനം അർഹിക്കുന്നു.- പി. കൃഷ്ണകുമാർ, ജനറൽ സെക്രട്ടറി, തൃശൂർ റെയിൽവേ പാസഞ്ചേഴ്‌സ് അസോ.
കെ.എസ്.ആർ.ടി.സിക്ക് വെറും 54 സ്‌പെഷ്യൽ
പൂരംനാളിൽ വെറും 54 സ്‌പെഷ്യൽ സർവീസുകൾ മാത്രമാണ് കെ.എസ്.ആർ.ടി.സിക്ക് നടത്താനായത്. ജനത്തിരക്ക് അധികമായിട്ടും ഇത്തവണ സർവീസുകൾ ക്രമീകരിക്കാൻ കഴിഞ്ഞില്ലെന്ന് ആക്ഷേപം ഉയർന്നു. പുറത്തുനിന്നുള്ള സർവീസുകളായതിനാൽ ഡിപ്പോകൾ കേന്ദ്രീകരിച്ചാണ് വരുമാനമെന്നും ആകെ വരുമാനം കണക്കാക്കാൻ കഴിയില്ലെന്നുമാണ് തൃശൂർ ഡിപ്പോ അധികൃതരുടെ വിശദീകരണം.
കുടമാറ്റവും വെടിക്കെട്ടും കഴിഞ്ഞുള്ള സമയങ്ങളിൽ പ്രത്യേക സർവീസുകളും നടത്താറുണ്ട്. മറ്റു ജില്ലകളിൽ നിന്നുള്ള ഒട്ടേറെ യാത്രക്കാരാണ് ആവശ്യത്തിന് സർവീസുകൾ ഇല്ലാത്തതിനാൽ വലഞ്ഞത്. പൂരത്തിന് പതിവായി ഡിപ്പോകൾ കേന്ദ്രീകരിച്ച് നൂറോളം അധിക സർവീസുകളാണ് കെ.എസ്.ആർ.ടി.സി നടത്താറുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |