കൊല്ലം: പുലിക്കുഴിയിൽ ഇടിമിന്നലേറ്റ് ഒരു വീട് പൂർണമായും രണ്ട് വീടുകൾ ഭാഗികമായും കത്തിയമർന്നു. കൂട്ടിൽ കിടന്ന വളർത്തുനായ കത്തിക്കരിഞ്ഞു. പുലിക്കുഴി ചരുവിള വീട്ടിൽ പൊന്നമ്മയുടെ വീടാണ് പൂർണമായും കത്തി നശിച്ചത്.
ചരുവിള വീട്ടിൽ ഷൈലജയുടെയും പച്ചയിൽ വീട്ടിൽ ഷീലയുടെയും വീട് ഭാഗികമായി തകരുകയും വീട്ടുപകരണങ്ങൾ പൂർണമായും കത്തി നശിക്കുകയും ചെയ്തു. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടേമുക്കാലോടെയാണ് ചാറ്റൽ മഴയ്ക്കിടെ ശക്തമായ ഇടിമിന്നലുണ്ടായത്.
പൊന്നമ്മയും മകളും ആഹാരം കഴിച്ച ശേഷം അടുത്ത വീട്ടിലേക്ക് പോയതിന് പിന്നാലെ വീട്ടിലുണ്ടായിരുന്ന ബന്ധുവായ മണികണ്ഠൻ ടി വി ഓഫ് ചെയ്ത് പുറത്തേയ്ക്ക് ഇറങ്ങുമ്പോഴാണ് ഇടിമിന്നലുണ്ടായത്. ഉഗ്രശബ്ദത്തോടെ തീഗോളം വന്ന് പതിക്കുകയായിരുന്നുവെന്ന് മണികണ്ഠൻ പറയുന്നു. വളർത്തുനായയും ഇടിമിന്നലേറ്റ് കത്തിക്കരിഞ്ഞു.
ഷൈലജയുടെ വീട്ടിൽ ആളില്ലായിരുന്നു. ഷീലയുടെ വീട്ടിലെ അടുക്കളഭാഗത്ത് ഇരിക്കുകയായിരുന്നവർ വീട്ടിലേയ്ക്ക് തീ മിന്നൽ പാഞ്ഞുവരുന്നത് കണ്ട് നിലവിളിച്ച് പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. ഇരു വീടുകളിലെയും ഭിത്തികൾക്ക് വിള്ളലുണ്ട്. വൈദ്യുതി ഉപകരണങ്ങൾ പൂർണമായും കത്തിനശിച്ചു. ആളപായമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |