ശംഖുംമുഖം: മതപഠനശാലയിൽ വിദ്യാർത്ഥി തൂങ്ങിമരിച്ച സംഭവത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ. കഴിഞ്ഞ ദിവസം ബാലരാമപുരത്തെ സ്വകാര്യ മതപഠനശാലയിൽ പഠിച്ചിരുന്ന ബീമാപള്ളി സ്വദേശിയായ അസ്മിയമോൾ തൂങ്ങി മരിച്ച സംഭവത്തിൽ മുഖ്യമന്ത്രി ഉൾപ്പെടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് ബന്ധുക്കൾ പരാതി നൽകും. സ്ഥാപനത്തിലെ ഒരു അദ്ധ്യാപികയുടെ നിരന്തരമായുള്ള മാനസിക പീഡനമാണ് മകൾ ഇത്തരത്തിലൊരു കടുംകൈ ചെയ്യാൻ കാരണമെന്ന് മാതാപിതാക്കൾ പറയുന്നു.
എസ്.എസ്.എൽ.സി പഠനം കഴിഞ്ഞ മകളെ കഴിഞ്ഞ വർഷമാണ് പ്ളസ്‌വൺ വിദ്യാഭ്യാസത്തിനും മതപഠനത്തിനുമായി ബാലരാമപുരത്തെ സ്ഥാപനത്തിൽ ചേർക്കുന്നത്. ഇക്കഴിഞ്ഞ നോമ്പ് സമയത്ത് ഒരുമാസം അവധിക്ക് വീട്ടിൽ വന്ന വിദ്യാർത്ഥി തുടർന്ന് സ്ഥാപനത്തിൽ പഠിക്കാൻ പോകുന്നില്ലെന്നും അവിടെ കാര്യങ്ങൾ ശരിയായ രീതിയിലല്ല മുന്നോട്ട് പോകുന്നതെന്നും മാതാപിതാക്കളെ അറിയിച്ചെങ്കിലും മകളെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കി വീണ്ടും അവിടേക്ക് തന്നെ അയച്ചു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടരയോടെ മകൾ കരഞ്ഞുകൊണ്ട് തന്നെ ഇവിടെ നിന്ന് കൊണ്ടുപോകണമെന്ന് മാതാവിനെ ഫോണിൽ വിളിച്ച് അറിയിച്ചു. തുടർന്ന് മാതാവും മുത്തശ്ശിയും കുട്ടിയെ കാണാനായി ഓട്ടോറിക്ഷയിൽ സ്ഥപനത്തിലെത്തി.എന്നാൽ മണിക്കൂറുകളോളം മകളെ കാണാൻ അനുവദിക്കാതെ സ്ഥാപത്തിൽ നിറുത്തിയിരുന്നു.
തങ്ങളെത്തിയ സമയത്തുതന്നെ മകളെ കാണാൻ അനുവദിച്ചിരുന്നെങ്കിൽ തങ്ങൾക്ക് പൊന്നുമകളെ നഷ്ടപ്പെടില്ലായിരുന്നെന്ന് മാതാവ് നിറകണ്ണുകളോടെ പറഞ്ഞു. മകളുടെ മരണത്തിന് ദുരൂഹതയുണ്ടെന്ന് പൊലീസിന് മൊഴി നൽകിയിട്ടുണ്ടെന്നും, എന്നാൽ പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തൂങ്ങി മരണമെന്നുമാണ് പൊലീസ് പറയുന്നത്. അതിനാൽ സംഭവത്തിൽ കൂടുതൽ അന്വേഷണം വേണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |