ന്യൂഡൽഹി: ലൈഫ് മിഷൻ കോഴക്കേസിൽ ജാമ്യം തേടി എം ശിവശങ്കർ സമർപ്പിച്ച അപേക്ഷ പരിഗണിക്കുന്നത് സുപ്രീം കോടതി ജൂലായിലേയ്ക്ക് മാറ്റി. ആരോഗ്യ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി, സുപ്രീം കോടതി അവധിയ്ക്ക് പിരിയുന്നതിനുമുൻപ് തന്നെ കേസ് പരിഗണിച്ച് ഇടക്കാല ജാമ്യം നൽകണമെന്നായിരുന്നു ശിവശങ്കറിന്റെ ആവശ്യം. എന്നാൽ ഇടക്കാല ജാമ്യം വേണമെങ്കിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേന്റിന്റെ പ്രത്യേക കോടതിയെ സമീപിക്കാൻ സുപ്രീം കോടതി നിർദേശം നൽകി.
സ്ഥിരജാമ്യത്തിനുള്ള അപേക്ഷയും ജൂലായിലായിരിക്കും പരിഗണിക്കുന്നത്. ജസ്റ്റിസ് വി രാമസുബ്രഹ്മണ്യം, ജസ്റ്റിസ് പങ്കജ് മിത്തൽ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഹർജിയിൽ നേരത്തെ സുപ്രീം കോടതി ഇ ഡിയ്ക്ക് നോട്ടീസ് അയച്ചിരുന്നു. ശിവശങ്കറിന്റെ ജാമ്യാപേക്ഷയെ സുപ്രീം കോടതിയിൽ ഇ ഡി ശക്തമായി എതിർത്തു.
വടക്കാഞ്ചേരിയിൽ വീടുകൾ നിർമ്മിച്ച് നൽകാനുള്ള ലൈഫ് മിഷൻ പദ്ധതിയ്ക്ക് വേണ്ടി യു എ ഇയിലെ സന്നദ്ധ സംഘടനയായ യു എ ഇ റെഡ് ക്രസന്റ് നൽകിയ പത്തു ലക്ഷം ദിർഹത്തിൽ നിന്ന് 4.5 കോടി രൂപ സർക്കാർ ഉദ്യോഗസ്ഥരടക്കമുള്ള ഇടനിലക്കാർക്ക് നൽകിയെന്നും, കമ്മിഷനായി ലഭിച്ച കള്ളപ്പണം വെളുപ്പിച്ചെന്നുമാണ് ശിവശങ്കറിനെതിരെയുള്ള ഇ ഡിയുടെ ആരോപണം. സ്വപ്ന സുരേഷിന്റെ പേരിലുള്ള ബാങ്ക് ലോക്കറുകളിൽ നിന്ന് കണ്ടെടുത്ത ഒരു കോടി രൂപ ഈ ഇനത്തിൽ ശിവശങ്കറിന് ലഭിച്ച കോഴയാണെന്നും ഇ ഡി വ്യക്തമാക്കുന്നു.
കേസിൽ മറ്റു പ്രതികളെയാരെയും അറസ്റ്റ് ചെയ്യാതെ തന്നെ മാത്രം അറസ്റ്റ് ചെയ്തത് രാഷ്ട്രീയ സ്റ്റണ്ടാണെന്ന് ശിവശങ്കർ ജാമ്യഹർജിയിൽ ആരോപിച്ചിരുന്നു. സർവീസിലിരിക്കെ തൊഴിൽപരമായി തനിക്കു മുഖ്യമന്ത്രിയുമായി അടുപ്പമുണ്ടായിരുന്നുവെന്നത് ലക്ഷ്യമാക്കി രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള നീക്കമാണ് ഇ ഡി നടത്തുന്നതെന്നും ശിവശങ്കർ വാദിച്ചിരുന്നു. ഫെബ്രുവരി 14നാണ് ശിവശങ്കർ ഈ കേസിൽ അറസ്റ്റിലായത്. തുടർന്ന് ഒമ്പതു ദിവസം കസ്റ്റഡിയിൽ ചോദ്യം ചെയ്തെങ്കിലും ശിവശങ്കർ അന്വേഷണവുമായി സഹകരിച്ചില്ലെന്നാണ് ഇ ഡിയുടെ വാദം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |