കേരളത്തിന്റെ ദുരന്തം യു.ഡി.എഫ്
തിരുവനന്തപുരം: രാജ്യത്തെ അഴിമതിയില്ലാത്ത ഒന്നാമത്തെ സംസ്ഥാനമായി കേരളം മാറിയതാണ് ഏറ്റവും വലിയ ഭരണനേട്ടമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
പുത്തരിക്കണ്ടം മൈതാനത്ത് സർക്കാരിന്റെ രണ്ടാംവാർഷികാഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യു.ഡി.എഫ്. ഭരണമായിരുന്നു ദുരന്തം.അത് അവസാനിപ്പിച്ച് എൽ.ഡി.എഫ് സത് ഭരണം തുടങ്ങി.
ഒരു പദ്ധതിയിലും അഴിമതിയില്ല.ടെൻഡറിൽ കുറഞ്ഞ റേറ്റ് നൽകുന്നവർക്ക് മാത്രമാണ് കരാർ.അർഹരായവർക്കല്ലാതെ കരാർ നൽകിയിട്ടില്ല. അതല്ലെന്ന് പറയാൻ ആർക്കെങ്കിലും കഴിയുമോ?- മുഖ്യമന്ത്രി വെല്ലുവിളിച്ചു. കെടുകാര്യസ്ഥതയും കാര്യക്ഷമതയില്ലായ്മയും നിറഞ്ഞതായിരുന്നു യു.ഡി.എഫ്.ഭരണം. മൂന്ന് മികച്ച കേന്ദ്രപദ്ധതികളുടെ ഓഫീസുകൾ സംസ്ഥാനത്തിന്റെ നിസ്സഹകരണം കാരണം പൂട്ടിപ്പോയതാണ് 2016വരെയുള്ള ഭരണ നേട്ടം. ഗെയ്ൽ പൈപ്പ് ലൈൻ,ഇടമൺ- കൊച്ചി വൈദ്യുതിലൈൻ, ദേശീയപാതവികസനം തുടങ്ങിയവ അന്ന് മുടങ്ങി. പൂർത്തിയാക്കിയത് പിന്നീട് വന്ന സർക്കാരാണ്. ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുക്കാൻ 5500കോടിരൂപനൽകേണ്ടിവന്നു. അത് യു.ഡി.എഫ്.സർക്കാരിന്റെ കെടുകാര്യസ്ഥതയ്ക്ക് പിന്നീട് വന്ന സർക്കാർ നൽകേണ്ടിവന്ന പിഴയാണ്. ഒന്നാം പിണറായിവിജയൻ സർക്കാർ പറഞ്ഞ 600വാഗ്ദാനങ്ങളിൽ 580ഉം പാലിച്ചു. എല്ലാവർഷവും പ്രോഗ്രസ് റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്ന ഇന്ത്യയിലെ ഏക സർക്കാരാണിത്.സമ്പത്തിന്റെ കാര്യത്തിൽ മാത്രമാണ് കുറവ്. അത് പരിഹരിക്കാൻ കിഫ്ബി കൊണ്ടുവന്നു.അത് തടയാനാണ് കേന്ദ്രത്തിലെ ബി.ജെ.പി.സർക്കാർ ശ്രമിക്കുന്നത്. അതിന് കൂട്ടുനിൽക്കുകയാണ് യു.ഡി.എഫ്. ചെയ്തത്. എന്നിട്ടും 80000കോടിയുടെ വികസനപദ്ധതികളാണ് നടപ്പാക്കിയത്. കേരളം വികസനത്തിന്റെ കുതിപ്പിലാണ്. 25വർഷം കൊണ്ട് നവകേരളം സൃഷ്ടിക്കുകയാണ് ലക്ഷ്യം. മുഖ്യമന്ത്രി പറഞ്ഞു.
സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ട് ചീഫ് സെക്രട്ടറിക്ക് നൽകിയും കേരളവികസനത്തിന്റെ കോഫിടേബിൾ ബുക്ക് മന്ത്രി കെ.രാജന് നൽകിയും മുഖ്യമന്ത്രി പ്രകാശനം ചെയ്തു.
മന്ത്രി കെ.രാജൻ അദ്ധ്യക്ഷത വഹിച്ചു.മന്ത്രിമാരായ വി.ശിവൻകുട്ടി,ആന്റണിരാജു, ജി.ആർ.അനിൽ,അഹമ്മദ് ദേവർകോവിൽ എന്നിവരും ജോസ് കെ.മാണി.എം.പി, വി.ജോയി, മേയർ ആര്യാരാജേന്ദ്രൻകടന്നപള്ളിരാമചന്ദ്രൻ തുടങ്ങിയവരും പങ്കെടുത്തു. ചീഫ് സെക്രട്ടറി വി.പി.ജോയി സ്വാഗതവും അഡിഷണൽ ചീഫ് സെക്രട്ടറി കെ.ആർ.ജ്യോതിലാൽ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |