തിരുവനന്തപുരം: ആറു കോർപ്പറേഷനുകളിൽ വിജിലൻസ് നടത്തിയ റെയ്ഡിൽ കണ്ടെത്തിയത് നടപടിയെടുക്കാതെ കെട്ടിവച്ചിരിക്കുന്ന 1094 ഫയലുകൾ. കെട്ടിട നികുതിക്ക് രസീത് തയ്യാറാക്കിയെങ്കിലും കമ്പ്യൂട്ടറിൽ രേഖപ്പെടുത്താതെ മാറ്റിവച്ചിരിക്കുന്നതും കണ്ടെത്തി. അഞ്ഞൂറോളം രസീതുകൾ ഉണ്ടായിരുന്നു. പ്രവർത്തിക്കാൻ നിയമവിരുദ്ധമായി അനുമതി കൊടുത്തതിന്റെ രേഖകളും കിട്ടി.
വെള്ളിയാഴ്ചയാണ് 45 ഓഫീസുകളിൽ മിന്നൽ പരിശോധന നടത്തിയത്.
കൊച്ചി കോർപറേഷനു കീഴിൽ -328, കോഴിക്കോട് -376, തിരുവനന്തപുരത്ത് -185, കണ്ണൂരിൽ -64, കൊല്ലത്ത് -122, തൃശൂരിൽ -19 എന്നിങ്ങനെയാണ് കെട്ടിക്കിടക്കുന്ന ഫയലുകൾ.
തിരുവനന്തപുരം,കൊച്ചി കോർപറേഷനുകളിൽ ഏജന്റായി പ്രവർത്തിക്കുന്ന നാലുപേരെ വീതവും കൊല്ലത്ത് രണ്ട് പേരെയും കണ്ടെത്തി. അദാലത്തുകൾ മുഖേന കെട്ടിട നികുതി സ്വീകരിച്ചശേഷം അവ കമ്പ്യൂട്ടറിൽ രേഖപ്പെടുത്താത്ത നിലയിൽ കോഴിക്കോട്ട് 255 രസീതുകളും കണ്ണൂരിൽ 219 രസീതുകളും തിരുവനന്തപുരത്ത് 36രസീതുകളും കണ്ടെത്തി, തൃശൂരിൽ ഫെബ്രുവരി മാർച്ച് മാസങ്ങളിൽ അദാലത്ത് മുഖേന പിരിച്ചെടുത്ത രസീതുകൾ കമ്പ്യൂട്ടറിൽ രേഖപ്പെടുത്തിയിട്ടില്ല. വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാമിന്റെ നിർദേശ പ്രകാരം വിജിലൻസ് ഐ.ജി ഇ.എസ്.ബിജുമോൻ, ഡി.ഐ.ജി സി.വിനോദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
കോഴ, വഴിവിട്ട സഹായം
കൊല്ലം കോർപ്പറേഷനിലെ മരാമത്ത് വിഭാഗത്തിലെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ അക്കൗണ്ടിലേക്ക് കോൺട്രാക്ടർ 15000 രൂപയും ഏജന്റ് 25000 രൂപയും ഗൂഗിൾ പേ വഴി നൽകി
കൊല്ലം കോർപ്പറേഷനിൽ തൃക്കടവൂർ സോണൽ ഓഫീസിൻ കീഴിൽ വാണിജ്യ സ്ഥാപനം ആരംഭിക്കുന്നതിന് സർട്ടിഫിക്കറ്റ് നൽകിയ ശേഷം ലൈസൻസില്ലാത്ത ആശുപത്രി പ്രവർത്തിക്കുന്നു.
കൊല്ലം ചിന്നക്കടയിൽ റോഡിനോടു ചേർന്ന് പണി പൂർത്തിയാക്കിയ ഒരു കച്ചവട സ്ഥാപനത്തിനും കോഴിക്കോട് റോഡിനോടു ചേർന്ന് പണി പൂർത്തിയാക്കിയ അഞ്ചു കെട്ടിടങ്ങൾക്കും ഒക്കുപൻസി സർട്ടിഫിക്കറ്റ് നൽകി.
കണ്ണൂരിൽ സീനിയോരിറ്റി മറികടന്ന് പെർമിറ്റ് നൽകി, കെട്ടിട ലൈസൻസികൾക്കായി ലഭിച്ച 389 അപേക്ഷകളിൽ നടപടികൾ സ്വീകരിച്ചശേഷം വിതരണം ചെയ്യാതെ മാറ്റി വച്ചു.
കണ്ണൂർ ചേലോറ സോണൽ ഓഫീസിൻ കീഴിൽ ഉപരിപഠനം നടത്തുന്ന പട്ടികജാതി വിദ്യർത്ഥിനികൾക്കായി വാങ്ങിയ 15 ലാപ്‌ടോപ്പു കൾ വിതരണം ചെയ്യാതെ മാറ്റി വച്ചിരിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |