തൃശൂർ: പ്രസവിക്കുന്നതിൽ ഭൂരിഭാഗവും കിടാരികളാകുന്ന വിധത്തിൽ പശുക്കൾക്ക് പുതിയ കൃത്രിമ ബീജസങ്കലനം. വെറ്ററിനറി സർവകലാശാലയുടെ തിരുവാഴാംകുന്ന് ഗവേഷണ കേന്ദ്രത്തിൽ ഒരു വർഷത്തിനിടെ ബീജസങ്കലനം നടത്തിയ 44 പശുക്കളിൽ മുപ്പത്തൊമ്പതിനും പിറന്നത് കിടാരികൾ.
അമേരിക്കൻ സാങ്കേതിക വിദ്യയനുസരിച്ച് അവിടുത്തെ ഏജൻസി ലഭ്യമാക്കിയ ബീജത്തിൽ നിന്നാണ് ഇവയുടെ പിറവി. ഇതുപയോഗിച്ച് കേരള ലൈവ് സ്റ്റോക്ക് ഡെവലപ്‌മെന്റ് ബോർഡ് (കെ.എൽ.ഡി.ബോർഡ്) അവരുടെ ഡെയറികളിൽ നടത്തിയ പരീക്ഷണം ഫലപ്രദമായിരുന്നു. അവർ നൽകിയ ബീജമാണ് തിരുവാഴാംകുന്നിൽ ഉപയോഗിച്ചത്.
കേന്ദ്രസർക്കാരിന്റെ ആക്‌സിലറേറ്റഡ് ബ്രീഡ് ഇംപ്രൂവ്‌മെന്റ് പൊജക്ട് (എ.ബി.ഐ.പി പദ്ധതി) പ്രകാരം രാജ്യവ്യാപകമായി ഇതു നടപ്പാക്കുകയാണ്. കേരളത്തിൽ തുടക്കത്തിൽ തിരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ കെ.എൽ.ഡി.ബോർഡ് ബീജം ലഭ്യമാക്കും. പാലുത്പാദനവും വരുമാനവും കൂട്ടാൻ ഇതുവഴി സാധ്യമാവും. പാലിന് തമിഴ്നാടിനെ ആശ്രയിക്കുന്നത് കുറച്ചുകൊണ്ടുവരാനും വഴിയൊരുങ്ങും.
സെക്‌സ് സോർട്ടഡ് സിമെൻ
സെക്‌സ് സോർട്ടഡ് (ലിംഗ വേർതിരിവ് ) ആർട്ടിഫിഷ്യൽ സെമെൻ ഇൻജക്ഷൻ എന്നാണ് ഈ ബീജാധാനം അറിയപ്പെടുന്നത്. അമേരിക്കയിലെ സെക്‌സിംഗ് ടെക്‌നോളജി കമ്പനി വഴിയാണ് ബീജമെത്തുന്നത്.
ബീജത്തിൽ എക്‌സും വൈയും ക്രോമസോമുണ്ടാകാം. എക്‌സ് ക്രോമസോമുള്ള ബീജം അണ്ഡവുമായി ചേരുമ്പോൾ പശുക്കുട്ടിയും വൈ ചേരുമ്പോൾ മൂരിക്കുട്ടനുമാകും. സെക്‌സ് സോർട്ടഡ് ബീജത്തിൽ ഭൂരിഭാഗവും എക്‌സ് ആയിരിക്കും. ഹലാക്ക് വിഭാഗത്തിലുള്ള കാളയുടേതായിരുന്നു തിരുവാഴാംകുന്നിലുയോഗിച്ച ബീജം.കൂടുതൽ പാൽ ലഭിക്കുന്ന വിദേശയിനം ഹോൾസ്‌റ്റെയിൻ ഫ്രീഷ്യനിലായിരുന്നു (എച്ച്.എഫ്) പരീക്ഷണം.
കർഷകൻ 500 രൂപ നൽകണം
#ഒരു പശുവിന് രണ്ടു കുത്തിവയ്പിനായി 500 രൂപ നൽകണം.
# യഥാർത്ഥ വില 1,350.ബാക്കി സബ്‌സിഡി.
# വിജയിച്ചില്ലെങ്കിൽ പണം തിരികെ നൽകും
# കുത്തിവയ്പിന് കർഷകർ രജിസ്റ്റർ ചെയ്യണം.
# കുത്തിവയ്പ് കേന്ദ്രങ്ങൾ 3,000
# ആദ്യഘട്ടത്തിൽ 300-375 എണ്ണത്തിൽ
കെ.എൽ.ഡി ബോർഡ് പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ പദ്ധതി വിജയമാണ്. ഇത് വ്യാപിപ്പിച്ച്, നല്ലയിനം പശുക്കളെ സൃഷ്ടിക്കാനാകും.
ഡോ.ആർ.രാജീവ്
എം.ഡി, കെ.എൽ.ഡി.ബോർഡ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |