ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്ന പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുമെന്നറിയിച്ച് 15 രാഷ്ട്രീയ പാർട്ടികൾ. ചരിത്രത്തിന്റെ ഭാഗമാകുന്ന ഈ ചടങ്ങിൽ മറ്റെല്ലാ അഭിപ്രായ വ്യത്യാസങ്ങളും മാറ്റിവച്ച് പങ്കെടുക്കുമെന്ന് ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായിക്, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗ് മോഹൻ റെഡ്ഢി എന്നിവർ പറഞ്ഞു. പാർലമെന്റ് മന്ദിര ഉദ്ഘാടനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ആഗസ്റ്റ് മാസം നടക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ ചർച്ച ചെയ്യാമെന്ന് ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായിക് പറഞ്ഞു. ഇന്ത്യയുടെ രാഷ്ട്രപതിയും 1.4 ബില്യൺ ജനതയെ പ്രതിനിധീകരിക്കുന്ന പാർലമെന്റും ഇന്ത്യൻ ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും പ്രതീകങ്ങളാണ്. അതുക്കൊണ്ട് ബി.ജെ.ഡി ഈ സുപ്രധാനമായ അവസരത്തിന്റെ ഭാഗമാകും. അദ്ദേഹം പറഞ്ഞു.
ഇത്ര വിശാലവും ഗംഭീരവുമായ പാർലമെന്റ് മന്ദിരം രാഷ്ട്രത്തിന് സമർപ്പിച്ച നരേന്ദ്ര മോദിയെ അഭിനന്ദിക്കുന്നതായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ. എസ് ജഗൻ മോഹൻ റെഡ്ഡി പറഞ്ഞു. പാർലമെന്റ് ജനാധിപത്യത്തിന്റെ ക്ഷേത്രമാണ്. ഇത് നമ്മുടെ രാജ്യത്തിന്റെ ആത്മാവിനെ പ്രതിഫലിപ്പിക്കുന്നു. ഇത്തരമൊരു ശുഭകരമായ ചടങ്ങ് ബഹിഷ്കരിക്കുന്നത് ജനാധിപത്യത്തിന് ചേർന്ന നടപടിയല്ല. എല്ലാ രാഷ്ട്രീയ വ്യത്യാസങ്ങളും മാറ്റിവച്ച് ഈ മഹത്തായ ചടങ്ങിൽ എല്ലാ രാഷ്ട്രീയ പാർട്ടികളും പങ്കെടുക്കണം. എന്റെ പാർട്ടി ഈ ചരിത്ര സംഭവത്തിൽ പങ്കെടുക്കും. ജഗൻ വ്യക്തമാക്കി.
ശിരോമണി അകാലിദൾ നേതാവ് സുഖ്ബീർ സിംഗ് ബാദൽ പങ്കെടുക്കുമെന്ന് അകാലിദൾ നേതാവ് ദൽജിത് സിംഗ് ചീമ പറഞ്ഞു. പുതിയ പാർലമെന്റ് മന്ദിരം ലഭിക്കുകയെന്നത് രാജ്യത്തിന് അഭിമാനത്തിന്റെ നിമിഷമാണ്. ഈ സമയത്ത് ഒരു രാഷ്ട്രീയം കളിക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നില്ല - അദ്ദേഹം പറഞ്ഞു.
ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുന്ന കക്ഷികൾ
ബി.ജെ.ഡി, അകാലിദൾ, വൈ.എസ്. ആർ കോൺഗ്രസ്, എ.ഐ.എ.ഡി.എം.കെ, തെലുങ്ക് ദേശം പാർട്ടി, ശിവസേന(ഷിൻഡെ വിഭാഗം), എൻ.പി.പി, എൻ.ഡി.പി.പി, സിക്കിംക്രാന്തികാരി മോർച്ച, ആൾ ഝാർഖണ്ഡ് സ്റ്റുഡൻസ് യൂണിയൻ, രാഷ്ട്രീയ ലോക് ജനശക്തി പാർട്ടി, റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ, അപ്നദൾ (എസ്), ഇന്ത്യ മക്കൾ കൽവി മുന്നേറ്റ കഴകം, തമിഴ് മാനില കോൺഗ്രസ് എന്നീ സംഘടനകളാണ് ചടങ്ങിൽ പങ്കെടുക്കുമെന്നറിയിച്ചത്.
മായാവതിയുടെ പിന്തുണ, ചടങ്ങിനെത്തില്ല
പുതിയ മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിന് പിന്തുണ നൽകിയ ബി.എസ്.പി നേതാവ് മായാവതി. മുൻകൂട്ടി നിശ്ചയിച്ച വിവാഹ നിശ്ചയ ചടങ്ങിൽ പങ്കെടുക്കേണ്ടതിനാൽ ഉദ്ഘാടന ചടങ്ങിന് എത്തില്ലെന്ന് അറിയിച്ചു. ദ്രൗപതി മുർമു ഉദ്ഘാടനം ചെയ്യാത്തത് കൊണ്ട് നടത്തുന്ന ബഹിഷ്കരണം അന്യായമാണ്. ഈ ചടങ്ങിനെ ആദിവാസി സ്ത്രീകളുടെ അഭിമാനവുമായി ബന്ധിപ്പിക്കുന്നത് അന്യായമാണ്. മായാവതി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |