പാലോട്: സ്പോട്സ് കൗൺസിലിന്റെ നിയന്ത്രണത്തിലുള്ള നന്ദിയോട് പച്ച നീന്തൽക്കുളത്തിൽ അവധിക്കാല പരിശീലനത്തിനെത്തിയ വിദ്യാർത്ഥികൾക്ക് പനി പടർന്നുപിടിച്ച സംഭവത്തിൽ നീന്തൽക്കുളത്തിൽ നിന്ന് ശേഖരിച്ച ജലം പബ്ലിക് ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചിരുന്നു. കഴിഞ്ഞ ദിവസം പരിശോധനാഫലം ലഭിച്ചപ്പോൾ വെള്ളത്തിന് കുഴപ്പമില്ല എന്നാണ് കാണിക്കുന്നത്.
എന്നാൽ കുട്ടികൾക്ക് പനി പടർന്നു പിടിച്ച വിവരം അറിഞ്ഞയുടൻ ജലശുദ്ധീകരണം നടത്തിയെന്നും ഈ വെള്ളമാണ് പരിശോധനയ്ക്കായി അയച്ചതെന്നും രക്ഷകർത്താക്കൾ പറയുന്നു. അവധിക്കാല പരിശീലനത്തിനായി എത്തിയ 320ഓളം കുട്ടികളിൽ എഴുപതിലധികം കുട്ടികൾക്കാണ് പനി പടർന്നുപിടിച്ചത്. സർക്കാർ ആശുപത്രികളിൽ ചികിത്സയിലായിരുന്ന കുട്ടികളെ രോഗം ഭേദമാകാതെ വന്നതിനെ തുടർന്ന് സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റി. ഏതുതരം വൈറസാണ് കുട്ടികളിൽ ബാധിച്ചതെന്നോ, എന്താണ് രോഗകാരണമെന്നോ നാളിതുവരെ കണ്ടെത്താൽ കഴിഞ്ഞിട്ടില്ലെന്ന് നിലവിൽ ചികിത്സയിലുള്ള കുട്ടിയുടെ രക്ഷിതാവ് ചിറ്റൂർ സ്വദേശി റിജാദ് പറഞ്ഞു.
ഇതുപോലെ കടുത്ത പനിയെത്തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ഐ.സി.യുവിൽ അഡ്മിറ്റായ കുട്ടികൾ ഇപ്പോഴും ചികിത്സയിലാണ്. ഓരോ കുട്ടിക്കും അൻപതിനായിരത്തിന് മുകളിലാണ് നിലവിൽ ചികിത്സാച്ചെലവ് .
മാതാപിതാക്കൾ പ്രതിസന്ധിയിൽ
ഓരോ ദിവസവും കൂലിപണി ചെയ്ത് കുടുംബം പുലർത്തുന്ന സാധാരണക്കാരുടെ മക്കളായതിനാൽ ചികിത്സയ്ക്കുള്ള തുക കണ്ടെത്താനാകാതെ പ്രതിസന്ധിയിലാണ് പലരും. സ്പോട്സ് കൗൺസിലിന്റെ ഭാഗത്തു നിന്ന് യാതൊരു സഹായവും നിലവിൽ ലഭിച്ചിട്ടില്ല. സർക്കാരിന്റെ ഭാഗത്തു നിന്ന് ശക്തമായ ഇടപെടലാണ് വേണ്ടത്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ വിദഗ്ദ്ധരായ ടീമിനെ രൂപീകരിച്ച് പനി ഉണ്ടാകാനും പടർന്നു പിടിക്കാനും ഉണ്ടായ സാഹചര്യം പരിശോധിക്കണമെന്നും രക്ഷിതാക്കൾ ആവശ്യപ്പെടുന്നു. നിലവിൽ രോഗ ബാധിതരായ കുട്ടികൾക്ക് കണ്ണുകൾക്ക് ചൊറിച്ചിൽ, ചുവപ്പ്, കടുത്ത തലവേദന, ശക്തമായ പനി, ഛർദ്ദി എന്നിവയാണുള്ളത്. വെള്ളത്തിൽ നിന്ന് രോഗം ബാധിച്ചില്ല എന്നു പറയുമ്പോഴും രോഗഉറവിടം കണ്ടെത്താനാകാതെ വലയുകയാണ് അധികൃതർ.
കേന്ദ്രമന്ത്രി വി.മുരളീധരൻ നീന്തൽകുളം സന്ദർശിച്ചു.
മദ്ധ്യവേനലവധി പരിശീലനത്തിനെത്തിയ വിദ്യാർത്ഥികൾക്ക് പനി പടർന്ന് പിടിച്ച സംഭവത്തെ തുടർന്ന് പച്ച നീന്തൽകുളത്തിൽ കേന്ദ്ര മന്ത്രി വി.മുരളീധരൻ സന്ദർശിച്ചു. രോഗബാധിതരായ കുട്ടികളുടെ ബന്ധുക്കളുമായും സംസാരിച്ചു. നിലവിലെ സാഹചര്യം കേന്ദ്ര കായിക മന്ത്രാലയത്തിൽ അറിയിക്കുമെന്നും അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |