SignIn
Kerala Kaumudi Online
Friday, 09 May 2025 1.24 PM IST

ഒറ്റക്കൊറ്റയ്ക്കാണ് ഇവർ പ്രവർത്തിക്കുന്നത്, നഗ്നതാ പ്രദർശനത്തിന് ശേഷം സ്ത്രീകളുടെ   ഷോക്ക് കണ്ട്  രസിക്കും പിന്നെ സ്ഥലം വിടും

Increase Font Size Decrease Font Size Print Page
muralee-thummarukudy

സ്ത്രീകൾക്ക് നേരെ നടക്കുന്ന നഗ്നതാ പ്രദർശനത്തിൽ പ്രതികരിച്ച് മുരളി തുമ്മാരുകുടി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇന്നലെ കണ്ണൂർ ചെറുപുഴ ബസ് സ്റ്റാൻഡിൽ സ്വകാര്യ ബസിൽ വച്ച് മദ്ധ്യവയസ്‌കന്റെ നഗ്നതാ പ്രദർശനത്തെ കുറിച്ച് ഇന്ന് രാവിലെ വാർത്തകൾ വന്നിരുന്നു. ഇതിന് പിന്നാലെയാണ് മുരളി തുമ്മാരുകുടിയുടെ കുറിപ്പ്.

കേരളത്തിൽ കാലാകാലമായിട്ടുള്ള ഒരു വൃത്തികേടാണ് സ്ത്രീകളുടെയോ കുട്ടികളുടെയോ മുന്നിൽ സ്വന്തം നഗ്നത പ്രദർശിപ്പിക്കുന്നതെന്ന് അദ്ദേഹം കുറിച്ചു. ഇത്തരക്കാരെ പറ്റി പോലീസിൽ പറഞ്ഞിട്ട് ഒരു കാര്യവും ഉണ്ടായിരുന്നില്ല. കോടതിയിൽ തെളിയിക്കാൻ എന്ത് തെളിവാണ് ഇരകൾക്ക് ഉണ്ടാവുക?. സ്ത്രീകൾ പിന്നു വച്ച് കുത്തുകയോ കുട വച്ച് അടിക്കുകയോ ഒക്കെ ചെയ്യുന്നതാണ് പരമാവധി അവർക്ക് കിട്ടിയിരുന്ന ശിക്ഷ. പക്ഷെ ഇതിന് ഇരയാവുന്ന സ്ത്രീകൾക്ക് അപ്പോൾ ഉണ്ടാകുന്ന മനം പിരട്ടൽ മുതൽ ഒരാഴ്ചത്തേക്കെങ്കിലും അത് അറപ്പുളവാക്കുന്നു. ജീവിതകാലം മുഴുവൻ നീണ്ടു നിൽക്കുന്ന ഭയം, ലൈംഗികതയോട് തന്നെ വെറുപ്പ് ഒക്കെ ഉണ്ടാക്കുന്നു. ഇവരെ പേടിച്ച് യാത്ര ചെയ്യുന്ന സ്ഥലവും സമയവും രീതിയും ഒക്കെ മാറ്റേണ്ടി വരുന്നു. പലർക്കും പഠിക്കാൻ പോകുന്നതിലും തൊഴിൽ എടുക്കുന്നതിലും ഇത് തടസ്സമാകുന്നുവെന്നും അദ്ദേഹം പറയുന്നു. എന്നാൽ അടുത്തിടെ ധൈര്യമായി പ്രതികരിക്കുന്ന സ്ത്രീകൾ ഇത് മൊബൈൽ ഫോണിന്റെ ഉപയോഗത്തിലൂടെ കാരണം ഇത് സമൂഹത്തിന്റെ മുന്നിൽ വരുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ഇത്തരക്കാർ പൊതുവെ സ്ത്രീകളെയും പെൺകുട്ടികളേയും ആണ് ടാർജറ്റ് ചെയ്തിരുന്നത്. അതുകൊണ്ട് തന്നെ കേരളത്തിലെ വലിയൊരു വിഭാഗം ആണുങ്ങൾക്കും ഈ പ്രശ്നത്തിന്റെ വ്യാപ്തി അറിയില്ല.ഇത്തരക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. ഇതൊന്നും കോടതിയിൽ എത്തി ശിക്ഷിക്കപ്പെടും എന്ന് തോന്നുന്നില്ല എന്നാലും ഒരാഴ്ച പത്തു പേർ ജയിലിൽ കിടന്നാൽ തന്നെ ഇവരുടെ ശല്യം പത്തിലൊന്നാകുവെന്നും മുരളി തുമ്മാരുകുടി കുറിച്ചു.

പോസ്റ്റിന്റെ പൂർണരൂപം

നഗ്നതാ പ്രദർശനവും മൊബൈൽ ഫോണും

കേരളത്തിൽ കാലാകാലമായിട്ടുള്ള ഒരു വൃത്തികേടാണ് സ്ത്രീകളെ/കുട്ടികളെ സ്വന്തം നഗ്നത പ്രദർശിപ്പിക്കുന്നത്.

കേരളത്തിൽ എവിടെയും അവർ ഉണ്ട്. വീടിൻ്റെ ടെറസ്സിൽ, ഗേറ്റിന് മുൻപിൽ, റോഡിൽ, കാറിൽ, ബസ്സിൽ, പ്രതീക്ഷിക്കുന്നിടത്തും പ്രതീക്ഷിക്കാത്തിടത്തും ഇവർ എപ്പോൾ വേണമെങ്കിലും പ്രത്യക്ഷപ്പെടാം

ഈ തരം പെരുമാറ്റം നടത്തുന്നവരിൽ പ്രായത്തിന്റെയോ വിദ്യാഭ്യാസത്തിന്റെയോ വ്യത്യാസങ്ങൾ ഇല്ല. പതിനെട്ടു വയസ്സുകാരും എമ്പത് വയസ്സുകാരും ഉണ്ട്. തൊഴിൽ ഇല്ലാത്തവരും സർക്കാർ ജോലിക്കാരും ഉണ്ട്, സ്‌കൂൾ ഡ്രോപ്പ് ഔട്ടും പി എച്ച് ഡിക്കാരും ഉണ്ട്.

സാധാരണ ഒറ്റക്കൊറ്റയ്ക്കാണ് ഇവർ പ്രവർത്തിക്കുന്നതെങ്കിലും ലേഡീസ് ഹോസ്റ്റലിന്റെ മുന്നിലും എറണാകുളത്തും തിരുവനന്തപുരത്തും ഒക്കെ പുറപ്പെടാൻ നിൽക്കുന്ന ട്രെയിനിന്റെ മറുവശത്ത് നിർത്തിയിട്ടിരിക്കുന്ന ട്രെയിനിലും ഇവർ സംഘമായി പ്രവർത്തിക്കുന്നതായി അറിയാം. പലപ്പോഴും ഒറ്റക്ക് നടന്നു പോകുന്ന സ്ത്രീകളെ ടാർജറ്റ് ചെയ്യുമെങ്കിലും ചിലരെങ്കിലും കൂട്ടമായി നടക്കുന്ന സ്ത്രീകളുടെ മുന്നിലും നഗ്നത പ്രദർശിപ്പിച്ചു രക്ഷപെടുന്നു.

പണ്ടൊക്കെ ഇവർ പൊതുവെ സുരക്ഷിതർ ആയിരുന്നു. പെൺകുട്ടികളും സ്ത്രീകളും (ആൺകുട്ടികളും) ഒട്ടും പ്രതീക്ഷിക്കാത്തപ്പോൾ നഗ്നതാ പ്രദർശനം നടത്തുക, പറ്റിയാൽ അശ്ലീലം പറയുക, പിന്നെ അവരുടെ ഷോക്ക് കണ്ടു രസിക്കുക, പിന്നെ സ്ഥലം വിടുക. ഇതായിരുന്നു സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രോസിജിയർ.

ഇത്തരക്കാരെ പറ്റി പൊലീസിൽ പറഞ്ഞിട്ട് ഒരു കാര്യവും ഉണ്ടായിരുന്നില്ല. കോടതിയിൽ തെളിയിക്കാൻ എന്ത് തെളിവാണ് ഇരകൾക്ക് ഉണ്ടാവുക?. സ്ത്രീകൾ പിന്നു വച്ച് കുത്തുകയോ കുട വച്ച് അടിക്കുകയോ ഒക്കെ ചെയ്യുന്നതാണ് പരമാവധി അവർക്ക് കിട്ടിയിരുന്ന ശിക്ഷ.

ഈ പരിപാടിക്ക് പക്ഷെ വലിയ വലിയ പ്രത്യാഘാതം ഉണ്ട്. ഇത് ചെയ്യുന്ന പുരുഷന് ഒരു നിമിഷത്തെ "സുഖം" അറിയിരിക്കും കിട്ടുന്നത്. പക്ഷെ ഇതിന് ഇരയാവുന്ന സ്ത്രീകൾക്ക് അപ്പോൾ ഉണ്ടാകുന്ന മനം പിരട്ടൽ മുതൽ ഒരാഴ്ചത്തേക്കെങ്കിലും അത് അറപ്പുളവാക്കുന്നു. ജീവിതകാലം മുഴുവൻ നീണ്ടു നിൽക്കുന്ന ഭയം, ലൈംഗികതയോട് തന്നെ വെറുപ്പ് ഒക്കെ ഉണ്ടാക്കുന്നു. ഇവരെ പേടിച്ച് യാത്ര ചെയ്യുന്ന സ്ഥലവും സമയവും രീതിയും ഒക്കെ മാറ്റേണ്ടി വരുന്നു. പലർക്കും പഠിക്കാൻ പോകുന്നതിലും തൊഴിൽ എടുക്കുന്നതിലും ഇത് തടസ്സമാകുന്നു.

ഇതൊന്നും ഒരു പരിഷ്കൃത സമൂഹത്തിലും പാടില്ലാത്തതാണ്. പക്ഷെ രണ്ടായിരത്തി ഇരുപത്തി മൂന്നിലും ഇത് കേരളത്തിൽ സ്ഥിരമായി നടക്കുന്നു. കേരളം വിട്ട് പുറത്തു പോകുന്ന സ്ത്രീകൾ കേരളത്തിലേക്ക് തിരിച്ചു വരാൻ മടിക്കുന്നതും അവരുടെ പെൺകുട്ടികളെ നാട്ടിൽ വളരാൻ അനുവദിക്കാത്തതും ഇതുകൊണ്ട് കൂടിയാണ് (ശരീരത്തിൽ സ്പർശിക്കുന്നതും, കയറിപ്പിടിക്കുന്നതും അശ്ലീലം പറയുന്നതും ഒക്കെ മറ്റൊന്ന്).

ഇതൊക്കെ പലപ്പോഴും ഞാൻ എഴുതിയിട്ടുള്ളതാണ്. ഇത്തരക്കാർ പൊതുവെ സ്ത്രീകളെയും പെൺകുട്ടികളേയും ആണ് ടാർജറ്റ് ചെയ്തിരുന്നത്. അതുകൊണ്ട് തന്നെ കേരളത്തിലെ വലിയൊരു വിഭാഗം ആണുങ്ങൾക്കും ഈ പ്രശ്നത്തിന്റെ വ്യാപ്തി അറിയില്ല. "വല്ലപ്പോഴും ഒക്കെ സംഭവിക്കുന്ന ഒന്ന്" എന്നാണ് അവരുടെ ചിന്ത. പക്ഷെ സ്ത്രീകൾക്ക് ഇതൊരു സ്ഥിരം അനുഭവവും തലവേദനയും ആണ്. അവർ പക്ഷെ അതിനെ പറ്റി ഏറ്റവും വിശ്വാസമുള്ളവരോടല്ലാതെ അതേ പറ്റി സംസാരിക്കാറില്ല. വീട്ടിലുള്ളവരോട് (അച്ഛൻ/സഹോദരന്മാർ/പങ്കാളി) ഇവരോട് ഇക്കാര്യത്തെ പറ്റി പറഞ്ഞാൽ അവർക്ക് ഇപ്പോൾ ഉള്ള സഞ്ചാര സ്വാതന്ത്ര്യം തന്നെ നഷ്ടപ്പെടും. കാര്യത്തിൽ പ്രായോഗികമായി ഒരു മാറ്റവും ഉണ്ടാവുകയുമില്ല എന്നാണ് അവർ കാണുന്നത്.

ഈ സാഹചര്യത്തിൽ ചെറിയൊരു മാറ്റം വരുന്നതിൽ സന്തോഷമുണ്ട്.

അടുത്തടുത്ത ദിവസങ്ങളിൽ ധൈര്യമായി പ്രതികരിക്കുന്ന സ്ത്രീകളും മൊബൈൽ ഫോണിന്റെ ഉപയോഗവും കാരണം ഇത് സമൂഹത്തിന്റെ മുന്നിൽ വരികയാണ്.

ഇത് സമൂഹം അറിയണം, ഇത്തരക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. ഇതൊന്നും കോടതിയിൽ എത്തി ശിക്ഷിക്കപ്പെടും എന്ന് തോന്നുന്നില്ല എന്നാലും ഒരാഴ്ച പത്തു പേർ ജയിലിൽ കിടന്നാൽ തന്നെ ഇവരുടെ ശല്യം പത്തിലൊന്നാകും.

വിമാനത്തിൽ അടുത്തിരുന്ന സ്ത്രീയുടെ മേൽ മൂത്രം ഒഴിച്ച ആളെ വിമാനയാത്രയിൽ നിന്നും വിലക്കിയ പോലെ, ബസിൽ കയറി ഇത്തരം വൃത്തികേടുകൾ കാണിക്കുന്നവരെ പൊതുഗതാഗതത്തിൽ നിന്നും ഒഴിവാക്കാനുള്ള സംവിധാനം ഉണ്ടാകണം.

ഇത്തരത്തിൽ ഉള്ള വൃത്തികേടുകൾ കാണിക്കുന്നവരുടെ ലിസ്റ്റ് ഉണ്ടാക്കി അത് പൊതുജനങ്ങൾക്ക് ലഭ്യമാക്കണം. വാസ്തവത്തിൽ ഇവന്റെ ഒക്കെ മുഖം മറച്ചു വെക്കേണ്ട ഒരു കാര്യവും ഇല്ല. നാട്ടുകാർ ഒക്കെ അറിയട്ടെ !

ഇതൊന്നും എല്ലാക്കാലവും സഹിക്കേണ്ട ഒന്നല്ല

മാറ്റം വരണം

മാറ്റം വരും

മുരളി തുമ്മാരുകുടി

TAGS: MURALEE THUMMARUKUDY, FACEBOOK POST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.