ബീജിംഗ് : ഭൂമിയ്ക്കടിയിലേക്ക് ഗവേഷണാർത്ഥം 32,808 അടി ആഴത്തിലുള്ള കുഴൽക്കിണർ നിർമ്മിക്കാനുള്ള പദ്ധതിക്ക് തുടക്കമിട്ട് ചൈനീസ് ഗവേഷകർ. ചൈനയിലെ എണ്ണ സമ്പുഷ്ട മേഖലയായ ഷിൻജിയാംഗിലെ താരിം നദീതട പ്രദേശത്ത് ചൊവ്വാഴ്ചയാണ് ഇതിന്റെ ഡില്ലിംഗ് ആരംഭിച്ചതെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
അന്നേ ദിവസം തന്നെ പുലർച്ചെ തങ്ങളുടെ ബഹിരാകാശ നിലയമായ ടിയാൻഗോങ്ങിലേക്ക് ഒരു സിവിലിയൻ അടക്കം മൂന്ന് സഞ്ചാരികൾ യാത്രതിരിച്ചതിന് പിന്നാലെയാണ് ഭൂമിയ്ക്കുള്ളിലേക്കുള്ള പര്യവേക്ഷണത്തിന് ചൈന തുടക്കമിട്ടത്. ചൈന നിർമ്മിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും ആഴമേറിയ കുഴൽക്കിണറാകും ഇത്.
ഭൂമിയ്ക്കടിയിൽ 145 ദശലക്ഷം പഴക്കമുള്ള പാറകളാൽ നിറഞ്ഞ ഭൂവൽക്കം ലക്ഷ്യമാക്കിയാണ് ഡ്രില്ലിംഗ്. ഭൂമിയ്ക്കടിയിലെ പര്യവേക്ഷണങ്ങളുടെ സാദ്ധ്യതകൾ പരിശോധിക്കാൻ ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗ് 2021ൽ ആഹ്വാനം ചെയ്തിരുന്നു. ധാതുക്കൾ, ഊർജ വിഭവങ്ങൾ എന്നിവ തിരിച്ചറിയാനും ഭൂകമ്പം, അഗ്നിപർവത സ്ഫോടനം തുടങ്ങിയ പ്രകൃതി ദുരന്ത സാദ്ധ്യതകൾ മുൻകൂട്ടി തിരിച്ചറിയാനും ഇത് സഹായിക്കുമെന്നാണ് വിലയിരുത്തൽ. എന്നാൽ, ഇപ്പോഴത്തെ ഡില്ലിംഗിന്റെ പിന്നിലെ വ്യക്തമായ കാരണം ചൈന വിശദീകരിച്ചിട്ടില്ല.
അതേ സമയം, ഭൂമിയിലെ ഏറ്റവും ആഴമേറിയ മനുഷ്യനിർമ്മിത പോയിന്റ് റഷ്യയിലെ ' കോലാ സൂപ്പർഡീപ്പ് ബോർഹോൾ" എന്ന ആണ്. 9 ഇഞ്ച് മാത്രം വ്യാസമുള്ള ഈ കുഴൽക്കിണറിന്റെ ആഴം 40,230 അടിയാണ് ( 7.6 മൈൽ ).
ആഴത്തിൽ മുന്നിൽ കോലാ !
ഭൂമിയുടെ അകക്കാമ്പിലേക്ക് എത്തുക എന്ന ലക്ഷ്യത്തോടെ റഷ്യയുടെ വടക്കു പടിഞ്ഞാറ്, നോർവേയിൽ നിന്നും 10 കിലോമീറ്റർ അകലെയുള്ള കോലാ ഉപദ്വീപിൽ 1970ലാണ് ശാസ്ത്രജ്ഞർ കോലാ ബോർഹോളിന്റെ നിർമ്മാണം തുടങ്ങിയത്. ലോകത്തെ ഏറ്റവും ആഴമേറിയ ഭാഗമായ പസഫിക് സമുദ്രത്തിലെ മരിയാന ട്രഞ്ചിലെ ചലഞ്ചർ ഡീപ്പിനെക്കാൾ ആഴം കൂടുതലുണ്ട് കോലാ ബോർഹോളിന്. 6.7 മൈൽ വരെയാണ് ചലഞ്ചർ ഡീപ്പിന്റെ ആഴം.!
ഏകദേശം 20 വർഷത്തോളം നീണ്ട ഡ്രില്ലിംഗിനും പരീക്ഷണങ്ങൾക്കും ശേഷം 1992ൽ കോലാ ബോർഹോളിന്റെ ഡ്രില്ലിംഗ് അവസാനിപ്പിച്ചു. ഭൂമിക്കടിയിൽ ചൂട് 365 ഫാരൻഹീറ്റ് വരെ ഉയർന്നതോടെ യന്ത്രങ്ങളെല്ലാം പ്രവർത്തന രഹിതമായി. ഇതോടെ ലക്ഷ്യം നേടാതെ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. 15,000 മീറ്റർ എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യമെങ്കിലും 12262 മീറ്ററിൽ വച്ച് അവസാനിപ്പിച്ചു. ഡ്രില്ലിംഗിനിടെ സൂഷ്മ സസ്യങ്ങളുടെയും ജീവികളുടെയും ഉൾപ്പെടെ ഫോസിലുകളും ദശലക്ഷം വർഷം പഴക്കമുള്ള പാറകളും സ്വർണത്തിന്റെയും രത്നങ്ങളുടെയും നിക്ഷേപവും കണ്ടെത്തിയിരുന്നു.
കൂടാതെ ഭൂമിയുടെ അകത്തെ പാളികളെ പറ്റിയുള്ള നിർണായക വിവരങ്ങൾ മനസിലാക്കാൻ ഗവേഷകർക്ക് കഴിഞ്ഞു. ഇന്ന് സീൽ ചെയ്ത് പൂട്ടിയ നിലയിലുള്ള കോലാ ബോർഹോളിന്റെ സമീപ പ്രദേശത്ത് ജനവാസമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |