ന്യൂഡൽഹി: ബ്രിജ് ഭൂഷൺ എം പിയ്ക്കെതിരെ പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങൾക്ക് നീതി ലഭിക്കാനായി അന്താരാഷ്ട്ര ഫെഡറേഷൻ വരെ പോകുമെന്ന് കർഷക നേതാവ് രാകേഷ് ടികായത്ത്. ഗുസ്തി താരങ്ങൾക്ക് ഐക്യദാർണ്ഡ്യം പ്രഖ്യാപിച്ച് കൊണ്ടും ഭാവി സമര പരിപാടികളെക്കുറിച്ച് തീരുമാനമെടുക്കുന്നതിനും ചേർന്ന ഖാപ് പഞ്ചായത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുസ്തി താരങ്ങൾ നൽകിയ സമയ പരിധിയ്ക്കുള്ളിൽ സർക്കാർ നടപടി സ്വീകരിച്ചില്ലെങ്കിൽ ഖാപ് പഞ്ചായത്തിന് വലിയ തീരുമാനങ്ങളെടുക്കേണ്ടി വരുമെന്നും ടികായത്ത് മുന്നറിയിപ്പ് നൽകി.
ഗുസ്തി ഫെഡറേഷൻ അദ്ധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണെതിരെ നടക്കുന്ന പ്രതിഷേധം ഏതെങ്കിലും വിഭാഗത്തിന്റേത് അല്ലെന്നും രാജ്യത്തിന്റെ തന്നെ സമരമാണെന്നും ടികായത്ത് പറഞ്ഞു. മാർച്ച് നടത്താനാണ് ബ്രിജ് ഭൂഷന്റെ തീരുമാനമെങ്കിൽ അങ്ങനെ നടക്കട്ടെയെന്നും കർഷകരും മാർച്ച് ചെയ്യുമെന്നും അദ്ദേഹം വെല്ലുവിളിച്ചു. നീതി തേടി അന്താരാഷ്ട്ര ഫെഡറേഷനെ വരെ സമീപിക്കുമെന്നും ടികായത്ത് വ്യക്തമാക്കി. ഗുസ്തി താരങ്ങളുടെ പ്രതിഷേധം തുടരുന്നതിൽ വെള്ളിയാഴ്ച്ച ഹരിയാനയിൽ നടക്കുന്ന യോഗത്തിൽ അന്തിമ തീരുമാനമാകുമെന്ന് ടികായത്ത് അറിയിച്ചു. ഗുസ്തി താരങ്ങൾ നിലവിലെ സാഹചര്യത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്നും ആവശ്യമെങ്കിൽ രാഷ്ട്രപതിയെ കാണുമെന്നും കർഷക നേതാവ് കൂട്ടിച്ചേർത്തു
അതേസമയം പ്രായപൂർത്തിയാകാത്ത കായിക താരത്തിന്റെ അടക്കം ലൈംഗിക പീഡന പരാതി ലഭിച്ചിട്ടും ബ്രിജ് ഭൂഷണെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് ദേശീയ ഗുസ്തി താരങ്ങൾ തങ്ങളുടെ മെഡലുകൾ ഗംഗയിലൊഴുക്കുമെന്ന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതിനായി ഗംഗാ തീരത്തെത്തിയ താരങ്ങളെ കർഷക നേതാക്കളെത്തിയാണ് അനുനയിപ്പിച്ചത്. മെഡലുകൾ ഗംഗയിൽ ഉപേക്ഷിക്കുന്നതിൽ താരങ്ങൾ ഇതോടെ പിന്മാറിയെങ്കിലും അഞ്ച് ദിവസത്തിനകം നടപടിയുണ്ടായില്ലെങ്കിൽ തിരികെയെത്തുമെന്ന് അറിയിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |